മഞ്ഞുതിർന്ന
വഴിയിലൂടെയിന്നവൾ
നടന്നടുക്കുന്നു.
പൊഴിഞ്ഞു വീണ
ഇലകൾ ചവിട്ടി
അവൾ വരുന്തോറും
ഇരമ്പിവീശുന്ന കാറ്റ്
മൊഴികളായ് തീരുന്നു .
പാതിമയക്കം
വിട്ടുമാറാതെ സൂര്യൻ
അവൾ പകലിൻെറ
ഉദയത്തിനൊത്ത
അഴകുള്ളവൾ,
വഴിയോരത്തെ
പൂക്കളിറുത്തെടുക്കാൻ
കൗമാരമിനിയും ബാക്കിയുണ്ട്
നേരം മഞ്ഞുതുടയ്ക്കുകയാണ്
കാറ്റുനിലച്ച് തുറക്കേണം
ചുണ്ടുകൾ
പൂവേന്തിയ ചില്ലകൾ
പലതുമവൾ തൊട്ടു
ചിലതെല്ലാം പൊള്ളയായിരുന്നു
പൂക്കൾ തീരും മുൻപേ
അകാലത്തിലുണങ്ങിയവ
പ്രകൃതിയുടെമായകളിതെന്നു
തിരിച്ചറിഞ്ഞിട്ടുണ്ടാവണം
മുന്നിലൊരു യൗവ്വനം കൊതിച്ച്
കാട്ടുവഴികൾ പിന്നിട്ട്
ജീവിതത്തിൻെറ കറപുരണ്ടിട്ടും
നിറം മങ്ങാത്ത ഹസ്തങ്ങൾ തേടി
മുൻപെന്നോ മഴയെന്നോർത്ത്
അവൾ വരുമ്പോൾ
വഴിയിൽ പ്രായമാകാത്ത
ഇലകൾ
കാറ്റിലടർന്ന ചില്ലകൾ
രാത്രിയിൽ വീണുചിതറിയ
പൂവിതളുകൾ
അവൾക്കു പൊലിഞ്ഞ
സ്വപ്നങ്ങളായിരിക്കണം
പുലരിചാർത്തിയ മഞ്ഞിലറിയുന്നു
അവളുടെ സൗന്ദര്യം
പ്രഭാതത്തിലെ
നനവുള്ള കാഴ്ചകൾക്കൊപ്പം
നേരുകയാണവൾ
കാത്തുനിൽപ്പ്
Click this button or press Ctrl+G to toggle between Malayalam and English