മലയാള കവിതയിൽ ആരവങ്ങളോ അട്ടഹാസങ്ങളോ ഇല്ലാതെ കവിത എഴുതി വരുന്ന ഒരാളാണ് വി ടി ജയദേവൻ.കവിത അത്‍മ സംതൃപ്തിക്കാണെന്നു ഈ കവി അടിയുറച്ചു വിശ്വസിക്കുന്നു. കവിതയിൽ കാലങ്ങൾ പിന്നിട്ട ജയദേവന്റെ പുതിയ പുസ്തകത്തെപ്പറ്റി കവി കൂടിയായ സിവിക് ചന്ദ്രൻ എഴുതിയ കുറിപ്പ് വായിക്കാം, ഒപ്പം തന്റെ കവിതാ യാത്രയെപ്പറ്റി കവിയുടെ തന്നെ കുറിപ്പും
‘പറയൂ,
ഒരിക്കല്‍ക്കൂടെയൊന്നു
കാണാന്‍ തോന്നുന്നുണ്ടോ?
വരാന്‍ പറയണോ?’
അവള്‍ ലജ്ജ കലര്‍ന്ന ഒരു ചിരി ചിരിച്ചു.
‘വേണ്ട’, അവള്‍ മന്ത്രിച്ചു,
‘അദ്ദേഹം ഇപ്പോള്‍ വരും,
ഞങ്ങള്‍ ഒരുമിച്ചു പോകും…’
ഈ വരികൾ ആദ്യമെത്തിയത്
പാഠഭേദത്തിന്റെ മേശപ്പുറത്താണ് .
സാധാരണ ഗതിയിൽ ജയദേവന്റെ കവിത പ്രസിദ്ധീകരിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല ,
പ്രത്യേകിച്ചും കഥാ കവിതകൾ….
ഇക്കവിതയടക്കമുള്ള കവിതാ സമാഹാരം
വായിച്ചു കൊണ്ടിരിക്കുമ്പഴാണ്
സ്വന്തം കവിതകളുടെ നിർവചനം
ഇയാളുടെ ഫേസ്ബുക്ക് പേജിൽ കാണുന്നത്:
ളളളിൽ തീയാളുമ്പോൾ വൃക്ഷങ്ങൾ പൂക്കുന്നു, കവികളുമതേ…..
കവികളായി ജനിക്കുന്നവരുണ്ട് .ഉള്ളിലെ
തീയാളലാൽ കവികളായി മാറുന്നവരുണ്ട് .
എത്ര എഴുതിയിട്ടും കവികളാവാത്തരുമുണ്ടല്ലോ
കവിയായി ജനിക്കുകയും ഉള്ളിലെ തീ മികച്ച കവിയാക്കുകയും ചെയ്ത ജയദേവന്റെ മികച്ച കുറച്ചു കവിതകളുടെ സമാഹാരമാണിത് .
മുമ്പൊരിക്കൽ എഴുതിയത് ആവർത്തിക്കട്ടെ: ഇയാളെ വെറുതെ കാണുക മാത്രം ചെയ്തവർക്ക് ഇത് ഇയാളെഴുതിയ കവിതകളാണെന്ന് തോന്നുകയേയില്ല .
വ്യക്തി എന്ന നിലയിൽ ജയദേവൻ നിരാശപ്പെടുത്തിയിട്ടുണ്ട് ,
പലപ്പോഴും ഫേസ് ബുക്ക് പോസ്റ്റുകളുമതേ.
എന്നാൽ കവി എന്ന നിലയിൽ മിനിമം ഗാരന്റിയുള്ള അപൂർവം കവികളിലൊരാളാണ് ജയദേവൻ …
പ്രസാധകർ പറയുന്നു:
കുറച്ചു കോപ്പിയേ ഉള്ളൂ.
അത്ര മതി. കവിത ഇഷ്ടമുള്ളവര്‍ക്ക് മാത്രം. പ്രശസ്തനായ ചിത്രകാരന്‍ സി എഫ് ജോണിന്റെ പെയിന്റിംഗുകള്‍ കവറിലും അകത്തുമുണ്ട്.അതും നിങ്ങള്‍ക്കിഷ്ടപ്പെടും.
മെസ്സേജ് അയച്ചോളു @ 9388004100
“മനുഷ്യമനസ്സ് സങ്കീര്‍ണമാണ്. വിരുദ്ധ വികാരങ്ങളുടെ, ആസക്തികളുടെ നിഗൂഢമായ പാതാളലോകമാണ്. ഓരോ മനുഷ്യനിലും മനുഷ്യലോകത്തിന്റെ മുഴുവന്‍ ഇരുട്ടും ഉണ്ട്. കുറ്റകൃത്യം ചെയ്യുന്ന ഒരാളില്‍ ബാഹൃമനസ്സിന്റെ മൃദുലവിതാനത്തെ പിളര്‍ന്ന് അതു പുറത്തു വരുന്നു എന്നു മാത്രം. ഉള്ളിലെ തിളയ്ക്കുന്ന ലാവയെ ഒതുക്കിപ്പിടിക്കാനാവുന്ന ഒരാള്‍ വലിയ കുഴപ്പങ്ങളില്ലാതെ സാമാന്യജീവിതം ജീവിച്ച് മരണത്തിലെത്തിച്ചേരുന്നു. സാമാന്യ മനുഷ്യബോധത്തിന്റെ കാഴ്ചയെത്താത്ത അന്തര്‍ഗ്ഗതങ്ങളെ, തീക്കടലുകളെ, ജീവിതത്തിന്റെ സത്യത്തെ മഹാഖ്യാനങ്ങളായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന എഴുത്തുകാരന്‍ ആ എഴുത്തിലൂടെ കടന്നു പോകുന്ന ഓരോ ആള്‍ക്കും സ്വന്തം ആന്തര സങ്കീര്‍ണതയെക്കുറിച്ച് അവബോധപ്പെടാന്‍ അവസരം ഉണ്ടാക്കുകയത്രെ ചെയ്യുന്നത്. സ്വന്തം പ്രജ്ഞയുടെ വാ പിളരുമ്പോള്‍ തന്നില്‍ത്തന്നെ ഈരേഴുപതിനാലുലോകവും കണ്ടുണ്ടാകുന്ന വിസ്മയവും അന്തര്‍ജ്ഞാനവും ഒരാള്‍ക്ക് താനെന്ന ഭാരത്തില്‍ നിന്ന് മോചനം നല്‍കുന്നു. അതുകൊണ്ട് എഴുത്തിന്റെ പരമമായ ലക്ഷ്യം ആത്മസത്യസാക്ഷാത്കാരമാണ്. ജീവിതം എന്ന വെറും ചെളിയെ, കളിമണ്ണിനെ, വെറും പാറക്കല്ലിനെ ശില്പമാക്കിത്തീര്‍ക്കുന്നതിലൂടെ തുച്ഛവും സാധാരണവുമായ ജീവിതത്തെ ഹിരണ്‍മയമാക്കിത്തീര്‍ക്കുകയാണ് എഴുത്താള്‍. വെറും ഒരു റിപ്പോര്‍ട്ടെഴുത്തും സര്‍ഗ്ഗരചനയും തമ്മിലുള്ള വ്യത്യാസമതാണ്. വെറും ഒരു റിപ്പോര്‍ട്ട്, ഒരനുഭവ വിവരണം സംഭവസ്ഥലത്തു നിന്നു ശേഖരിച്ച ഒരു കൊട്ട മണ്ണു മാത്രമാണ്. ഒരു കേസന്വേഷണഉദ്യോഗസ്ഥന് അതു പ്രയോജനപ്പെടും. എന്നാല്‍ ഒരു സര്‍ഗ്ഗസൃഷ്ടി വായനക്കാരന്റെ ജീവിതാവബോധത്തില്‍ പരിവര്‍ത്തനം വരുത്താനുള്ളതാണ്. മഹാദുരന്തകഥകളുടെ പോലും ആത്യന്തിക രസം പ്രശാന്തി ആണെന്നു മറന്നു പോകരുത്…”