ഹാത്രസ്

ഹാത്രസ്, നീ എന്നെ ലജ്ജിപ്പിക്കുന്നു. ഞാൻ തല താഴ്ത്തട്ടെ!
കരിമ്പുപാടങ്ങളിൽനിന്നു വീശുന്ന കാറ്റിനു
കരിഞ്ഞ മാംസത്തിന്റെ മണം
ഹാത്രസ്, നീ എന്റെ ആരുമല്ല, എങ്കിലും എന്റെ കരൾ നീറുന്നു.

ഹാത്രസ്, നിന്റെ ത്രാസിൽ കള്ള തൂക്കങ്ങൾ ഇല്ലെന്നു ഞാൻ വിശ്വസിക്കട്ടെ . നിന്റെ ത്രാസിൽ ദളിതർക്കു നൽകാൻ നീതിയുടെ അവസാനത്തെ തൂവലെങ്കിലും ശേഷിക്കുമെന്ന് കരുതട്ടെ!

ഹാത്രസ്, എവിടെയുമെന്നപോലെ അവിടെയും ഉപ്പു തിന്നവൻ വെള്ളം കുടിക്കണമെന്ന നിയമം നടപ്പാകില്ലേ? നടപ്പായില്ലെങ്കിൽ അപരാധിയെ
കല്ലിൽ കെട്ടി ഉപ്പുകടലിൽ താഴ്ത്താൻ പുതിയ നീതിമാന്മാർ മുന്നോട്ട് വരുമോ?

ഹാത്രസ്, ചാനലുകളെ നീ ത്രസിപ്പിക്കുന്നു. ടി ആർ പി റേറ്റിംഗിലാണ് അവർക്കു കണ്ണ്. ഒരു ബലാൽക്കാരത്തിന്റെ വാർത്ത ബ്രേക്കിംഗ് ന്യൂസ് ആയി വിട്ട അവതാരകന്റെ വായിലെ വെള്ളം വറ്റും മുമ്പ് വരുന്നൂ മറ്റൊരു ക്രൂരബലാത്സംഗസ്‌കൂപ്പ് ! അധികാരമോഹികൾക്കു വേണ്ടി നീ കള്ളചൂതിന്റെ കരുക്കൾ നീക്കി കുരുതിക്കളങ്ങൾ സൃഷ്ടിക്കരുതേ! കടുക് പൂക്കുന്ന വയലിൽ നിർദോഷികളുടെ രക്തം ചീന്താൻ ആരെയും അനുവദിക്കരുതേ!!

ഹാത്രസ്, ആശ്വിനത്തിലെ ആകാശത്തിൽ വട്ടം ചുറ്റുന്ന പരുന്തുകളെ നീ കാണുന്നില്ലേ. നീ അണിയാറുള്ള ദുപ്പട്ട കൊണ്ട് നിന്റെ കഴുത്തിൽ
ചുറ്റിവരിഞ്ഞു നിന്നെ തെരുവിലൂടെ വലിച്ചിഴക്കുകയായിരുന്നു. നിന്റെ നിലവിളി അമർത്താൻ നാവു മുറിച്ചെറിഞ്ഞു. ബബുൾമരച്ചില്ലകളിൽ കാഹളം മുഴക്കി കാത്തിരുന്ന കാക്കകൾ ആ നാവുമായി കരിമ്പുപാടത്തെ ഇരുളിലേക്കിറങ്ങി!

ഹാത്രസ്, ചോളച്ചപ്പാത്തിയുടെയും കടുകിലക്കറിയുടെയും രുചി നുണയാൻ, നിർദോഷമായ ഫലിതങ്ങളുടെ രസം പറയാൻ, രാമനാമം ജപിക്കാൻ, വാങ്ക് വിളിക്കാൻ നിന്റെ നാവ് എവിടെ? ഹാത്രസിനു നഷ്ടപ്പെട്ടത് ഹാത്രസിനു ആര് തിരിച്ചുകൊടുക്കും? ഹാത്രസ് ആവർത്തിക്കില്ലെന്ന് ഒരു ഹാത്രസ് കാരനും പറയില്ല. ഓരോ പ്രത്യാശയും നമ്മെ ഇരുണ്ട നരകക്കുഴിയിലേക്ക് തള്ളുമെന്നറിയാമെങ്കിലും ഹാത്രസ് ഇനിയുമുണ്ടാകരുതേ എന്ന് പ്രാർത്ഥിക്കാം!

നീതിക്കുവേണ്ടി കത്തിക്കാൻ  ഇനി കടലാസ്സുകൂടോ
മെഴുകുതിരിയോ ബാക്കിയില്ല. പകരം ഹാത്രസ്, ഇതാ ഒരിറ്റു കണ്ണീർക്കണം, നിനക്കുവേണ്ടി!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകവിക്ക് മർദനം; എസ്.ഐ.ക്കെതിരേ പരാതി
Next articleഏകത നവരാത്രിമണ്ഡപം സംഗീതോത്സവം; മൂന്നാം ദിവസം
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here