ഉപജീവനത്തിനായി ആയഞ്ചേരി മാർക്കറ്റിൽ മീൻ കച്ചവടം ചെയ്യുന്ന കവി ഒരു കൗതുക വാർത്തയിലെ കഥാപുരുഷൻ മാത്രമല്ല. ചുടുകനൽ പോലെ പൊളളുന്ന കവിതയുടെ ശക്തിസ്രോതസാണ്. ജീവിതത്തിന്റെ മണ്ണിലും തീയിലും വെയിലിലും എടുത്തെറിയപ്പെട്ട കവിയാണ് താനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പവിത്രൻ തീക്കുനി. വിശപ്പും ദുരിതവും നിറഞ്ഞ അനാഥത്വത്തിന്റെ തെരുവുകളിലാണ് പവിത്രൻ കവിത കണ്ടെത്തിയത്. പവിത്രന്റെ കവിതകളുടെയും കുറിപ്പുകളുടെയും സമാഹാരമാണ് ‘കത്തുന്ന പച്ചമരങ്ങൾക്കിടയിൽ’ എന്ന പുസ്‌തകം. ജീവിതത്തിന്റെ ചൂടും ചൂരും കത്തിനിൽക്കുന്ന ഈ പുസ്‌തകത്തിലെ കവിതകളോടും ആത്മാംശം സ്‌ഫുരിക്കുന്ന കുറിപ്പുകളിലെ കവിയുടെ പച്ചയായ ജീവിതാനുഭവങ്ങളോടും വായനക്കാരൻ പകച്ചു നിൽക്കുമെന്നത് തീർച്ചയാണ്. കാരണം മലയാളിക്ക് പരിചിതമല്ലാത്ത കവിതയുടെ സ്വരവും കവിയുടെ ജീവിതവുമാണിത്. എം.സുകുമാരന്റെയും കുരീപ്പുഴയുടെയും കുറിപ്പുകൾ പവിത്രനേയും കവിതയേയും അടുത്തറിയാനുതകുന്നതാണ്. കോഴിക്കോട്ടെ പാപ്പിയോണാണ് പ്രസാധകർ. വില – 60 രൂപ.
കത്തുന്ന പച്ചമരങ്ങൾക്കിടയിൽ
-പവിത്രൻ തീക്കുനി
Generated from archived content: book1_july5_06.html