നാട്യങ്ങളില്ലാത്ത നന്മ നിറഞ്ഞ ഗ്രാമമാണ് പടപ്പക്കര- എന്നെ അറിയുുന്ന ഞാനറിയുന്ന ബന്ധങ്ങളുടേതു മാത്രമായ ഗ്രാമം.
പടപ്പക്കര എന്ന പേരിനാധാരമായി ചില പഴങ്കഥകൾ പ്രചാരത്തിലുണ്ട്.
വേണാടിനും, ദേശിംഗനാടിനും മുമ്പ് വെളളിമൺ രാജാവിന്റെ അധികാരപരിധിയിലെ മൂന്നുവശവും ജലത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന യുദ്ധതന്ത്രപ്രധാനമായ പ്രദേശം ഇതായിരുന്നതിനാൽ, അക്കാലത്തെ പടക്കപ്പലുകൾ എന്ന് ഇപ്പോൾ വിശേഷിപ്പിക്കാവുന്ന ചെറുതരം പായ്‌ക്കപ്പലുകൾ ഇവിടെ തമ്പടിച്ചിരുന്നുവെന്നും പ്രകൃതിപരമായ സംരക്ഷണമുളളതിനാൽ പടയാളികളും രാജകീയ ഉദ്യോഗസ്ഥരുമായ സവർണ്ണർ ഇവിടെ താമസിച്ചിരുന്നുവെന്നും, അങ്ങനെ പടയാളികളും കപ്പലുകളും സ്ഥാപിതമായതിനാൽ ‘പടക്കപ്പൽകര’ എന്ന പേരുണ്ടായിയെന്നും അതുലോപിച്ച് പടപ്പക്കര ആയിത്തീർന്നുവെന്നുമാണ് കഥ. എന്റെ നിറമുളള ഓർമ്മകളിൽ കഠിനാദ്ധ്വാനികളായ ഒരു സമൂഹത്തിന്റെ ചിത്രം തെളിഞ്ഞുവരുന്നു. വളരെ വിസ്‌തൃതമായ പ്രകൃതിരമണീയമായ ഗ്രാമമാണ് എന്റേത്. കടന്നുപോയ തലമുറ പൗരുഷത്തിന്റേതായ ഹുങ്ക് കാട്ടിയപ്പോൾ- പിന്നീട് വന്ന തലമുറയ്‌ക്ക് പേരുദോഷങ്ങളിൽ നിന്ന് ഒഴിയാൻ കഴിയാതെ വന്നു. കൊല്ലം ജില്ലയിലെ ഏറ്റവും അഭ്യസ്‌തവിദ്യരായിട്ടുളളവർ, സമൂഹത്തിന്റെ വിവിധ ശ്രേണിയിൽ വിരാജിക്കുന്നവർ, കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുളള സർക്കാർ ഓഫീസുകളിൽ ഉയർന്ന സ്ഥാനങ്ങളിൽ എന്റെ പ്രിയരുണ്ട്. ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റുകൾ, എഞ്ചിനീയേഴ്‌സ്, ഡോക്‌ടേഴ്‌സ്, പോലീസ് സൂപ്രണ്ട്, പോലീസ് ഇൻസ്‌പെക്‌ടേഴ്‌സ്, എക്‌സൈസ് ഓഫീസേഴ്‌സ് തുടങ്ങി സമസ്‌ത മേഖലകളിലും പടപ്പക്കരവാസികളുണ്ട്. ജീവിതയാത്രയിൽ ഞാനെത്തപ്പെട്ട തലസ്ഥാനത്തും എന്റെ ഗ്രാമം എന്നെ പഠിപ്പിച്ച സത്യസന്ധതയും ആത്മാർത്ഥതയും മുന്നോട്ട് പോകാനുളള ശക്തി എനിക്കു തരുന്നു.
Generated from archived content: essay1_may21_08.html Author: thomson_lorance