മഴയൊരു പൊട്ടിപ്പെണ്ണ്
കാരണമില്ലാതെ കുലുങ്ങിച്ചിരിച്ച്
ഒന്നും നിനയ്‌ക്കാതെ പലതും നനച്ച്
വെറുതെ ചിരിച്ചങ്ങനെ…
മഴ പിന്നെയും ചിരിച്ചൊരു
മുഴു ഭ്രാന്തിയായലച്ച്
ആർത്തി മൂത്തെന്തൊക്കെ
വാരിയെടുത്തു വഴിയിൽ കളഞ്ഞു
ചവിട്ടിക്കുലുക്കി പലതും വലിച്ചു
ഓടയിൽ നിറച്ച് പുഴയിലെറിഞ്ഞ്
മണ്ണിന്റെ മാറിലേക്കൊതുങ്ങാൻ
കഴിയാതെ വിതുമ്പിക്കരഞ്ഞ്
അമ്മിഞ്ഞ തേടിയലയുന്ന കുഞ്ഞായി
തെരുവിലും കോൺക്രീറ്റ് തറയിലും
മുട്ടിത്തിരിഞ്ഞ് മഴയങ്ങനെ
മുഴുഭ്രാന്തിയായലഞ്ഞ്
മഴ വിതുമ്പിക്കരഞ്ഞ് കണ്ണീരുറഞ്ഞ്
തറയിലൊതുങ്ങി
ചവിട്ടേറ്റു പിടയുന്ന
ചെളിക്കൂട്ടിനുള്ളിലെ
അനാഥ പൈതലായി
ആയുസ്സ് നിറയ്‌ക്കുന്നു.
Generated from archived content: poem7_dce26_07.html Author: siva_jeeva