കേരളം അനുദിനം മാറിക്കൊണ്ടിരിക്കുന്നു. വികസനം നല്ലതുതന്നെയാണെങ്കിലും അതു മാനവരാശിക്ക് കോട്ടം തട്ടുന്ന രീതിയിലാകാൻ പാടില്ല. കേരളത്തിന്റെ പച്ചപ്പുകളെല്ലാം ചൂഷണം ചെയ്യപ്പെടുകയാണ്. കടലും കായലും വനങ്ങളും കുന്നുകളും ആദായ വിലയ്‌ക്ക് ലേലം ചെയ്യുന്നു. മലയാളികളും അനുദിനം മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യത്വപരമായ ഗുണം മലയാളിക്ക് ഇന്നില്ല. മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുന്നില്ല. അയൽക്കാരന്റെ സുഖദുഃഖങ്ങളിൽ പങ്കുചേരുക. സഹായസഹകരണങ്ങൾ ചെയ്യുക എന്നീ നല്ല ഗുണങ്ങൾക്ക് പകരം മനുഷ്യൻ സ്വാർത്ഥ താല്‌പര്യങ്ങൾക്ക് വഴങ്ങുന്നു. ചതി, കൊളള, കൊല എന്നിവ എവിടെയും കേൾക്കാം. നിർഭയമായി സഞ്ചരിക്കാൻ നമ്മുടെ സഹോദരിമാർക്ക് കഴിയുന്നില്ല. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരി മനുഷ്യനെ മൃഗമാക്കുന്നു. മലയാളി ജിവിതാഡംബരവും പൊങ്ങച്ചവും ഒരു കൂട്ടായി കൊണ്ടുനടക്കുന്നു. ഞാനായി എന്റെ പാടായി എന്ന ചിന്ത മനുഷ്യനെ ഒറ്റപ്പെടുത്തുന്നു. ഒരു വിഭാഗം കൂടുതൽ സമ്പന്നരാകുകയും മറ്റൊരു വിഭാഗം കൂടുതൽ ദരിദ്രരാവുകയും ചെയ്യുന്നു. ഒന്നും ചിന്തിക്കാതെ പരിഷ്‌കൃത ലോകത്തിന്റെ വച്ചുകെട്ടലുകൾക്ക് മനുഷ്യൻ ഒരു പ്രതിമപോലെ നിന്നുകൊടുക്കുന്നു. നമുക്ക് എന്തെല്ലാമോ കൈമോശം വന്നിരിക്കയാണ്. ആര് ചിന്തിക്കാൻ, ആരെ ചിന്തിപ്പിക്കാൻ?
Generated from archived content: essay4_june_05.html Author: sankaran-thekkiniyil