പ്രണയത്തിന്റെ അണുപ്രസരണത്താൽ
ശവമുറിയിൽ
കുഞ്ഞുങ്ങളുടെ കൂമ്പാരം നിർമ്മിക്കുന്ന
യന്ത്രങ്ങളുടെ തലമുറയിൽ
പ്രേമത്തിന്റെ പ്രേതങ്ങളലയുമ്പോൾ
പ്രണയകബന്ധം ചുമക്കുന്നവൻ ഭ്രാന്തനാണ്.
കുമ്പസാരത്തിന്റെ പ്രളയത്താൽ
തെറ്റുകളാവർത്തിക്കപ്പെടുമ്പോൾ
വൈദികവേഷവും പരിശുദ്ധാത്മാവും
കെട്ടുപോവുന്നു.
രാത്രി തെരുവിന്റെ ഓരങ്ങളിൽ
സ്വപ്‌നങ്ങൾ പുതച്ചുറങ്ങുന്നവർ
നന്മകളുടെ നാളത്തെ ശില്‌പികളാവട്ടെ.
നേരിന്റെ ഭ്രാന്തന്മാരെ വിലങ്ങുവയ്‌ക്കുക
പ്രക്ഷോഭങ്ങൾക്കറുതിയാവും.
വയലുകളിൽ വിഷവിത്തുവിതയ്‌ക്കാം.
കൊയ്‌ത്തുകാരുടെ കരളെരിഞ്ഞു തീരും.
പാറയുടയ്‌ക്കുന്നവന്റെ വേദന
സിംഹാസനത്തിലിരിക്കുന്നവനറിയില്ല
ആജ്ഞാനുവർത്തികൾ നാടിന്റെ നേതാക്കളാവുമ്പോൾ
ജനാധിപത്യം അറവുശാലയിലെ
ആട്ടിൻകുട്ടിയാകുന്നു.
Generated from archived content: poem4_nov.html Author: sanilkumar_kb