നൂറ്റാണ്ടുകൾക്ക് മുമ്പ്
ദിനോസറുകളുടേയും
വംശപരമ്പരയ്‌ക്ക് മുമ്പ്
ഞാൻ ജീവിച്ചിരുന്നു.
എങ്കിലും ചരിത്രത്തിലെന്റെ
പേരില്ല.
വൈരുദ്ധ്യങ്ങൾ കുത്തിനിറച്ച
ഹൃത്തുമായി
ഒരു നൂറ് വർഷം
ഏകയായും ഭ്രാന്തിയായും,
കറുത്തവാവിന്റെ
ഘനശാന്തതയാസ്വദിച്ചും
ആവർത്തിക്കുന്ന
ഗ്രഹണങ്ങൾക്ക് സാക്ഷിയായും
ഒടുവിൽ ഭാഷ നഷ്‌ടപ്പെട്ട ഞാൻ
പൊടിഞ്ഞില്ലാതായ മനസ്സുമായി
അനന്തതയിൽ അലിഞ്ഞുപോയി.
ഇപ്പോൾ
അലഞ്ഞ് നടന്നിരുന്ന ആത്മാവ്
ഒരു കൃമിയെപ്പോലെ
ഒളിച്ചിരിക്കുകയാണ്.
ഇപ്പോഴതിന്
ഫോസിലിന്റെ വൃത്തികെട്ട മണമാണ്.
Generated from archived content: poem5_june.html Author: radha_m_kannannur