തമ്പുരാന്റെ വാഗ്‌ദാനം

മണ്ണിൽ ഹരിതാഭ കാക്കുന്നവർ ഞങ്ങൾ

കണ്ണീർക്കടൽ നീന്തിയേറുന്നവർ

സ്വർണ്ണക്കൂടത്തിലെ രത്‌നജാലം വന്നു

പോന്നവർ കക്കാതെ കാക്കുന്നവർ

മോഹനഗോപുരം തീർക്കുന്നവർ-അതി

മോഹങ്ങളില്ലാതെ പാർക്കുന്നവർ

തീരങ്ങൾ തീർത്ത്‌ തളരാത്തവർ-ഏറെ

ദൂരമിനിയും നടക്കേണ്ടവർ

അക്ഷരമന്ത്രത്തിൻ തൂലികയാൽ നിത്യം

വിസ്‌മയലോകം രചിക്കുന്നവർ

ഇന്നലെയന്തിയുറങ്ങിയ ഞങ്ങൾക്ക്‌

ഇന്നിനിമേലിടം നൽകില്ലെന്നോ!

ഇന്നലെയോളവും നാവ്‌ നനച്ചിട്ട്‌

ഇന്നിനിമേൽ നീരും നൽകില്ലെന്നോ!

ഞങ്ങൾക്കൊരുതുളളിവെട്ടം തരൂ-‘രാത്രി

യെത്തുംവരെയും വെളിച്ചം തരാം’

ഞങ്ങൾക്കൊരു തുളളിവെളളം തരൂ-‘മഴ

പെയ്യുമ്പോൾ തുളളികുടിക്കാൻ തരാം’

ഞങ്ങൾക്കിനി പ്രാണവായുവുണ്ടോ-‘വിഷം

തിങ്ങും കരിമ്പുകയല്‌പ്പം തരാം’

ഞങ്ങടെ നക്ഷത്രസ്വപ്‌നങ്ങളെങ്കിലും

കാർമുകിൽ കൊണ്ടാരും മൂടരുതേ

തിങ്കൾ നിലാവിന്റെ നാളങ്ങളെ മെല്ലെ

നിങ്ങൾ വന്നൂതിക്കെടുത്തരുതേ

വെട്ടം തിളയ്‌ക്കുന്ന സൂര്യനായും പല-

വട്ടം തിരയിടും സാഗരമായ്‌

കാറ്റായ്‌ വരും ഞങ്ങൾ, ദാനമായി

വാക്കുമാത്രം തരും തമ്പുരാനേ!

Generated from archived content: poem15_apr.html Author: punthalathazham-chandrabos

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English