ഐശ്വര്യറായിയും മോഹൻലാലും മീനയും ചില മോഡൽ താരങ്ങളുമൊക്കെ റോഡരുകിലെ വമ്പൻ പരസ്യബോർഡുകളിൽ നിറഞ്ഞുനില്‌ക്കുമ്പോൾ അതിനിടയിൽ ശ്രീനാരായണ ഗുരുവിനേയും കണ്ടുവരുമ്പോഴാണ് ചട്ടമ്പിസ്വാമികളുടെ മുഖപടമുളള ഗ്രാമം കൈയിൽ കിട്ടിയത്. വായിച്ചുനോക്കി. ആര് ആരുടെ ഗുരുവാണെന്ന കാര്യത്തിൽ വിവരമുളളവർക്ക് തർക്കമില്ല. എന്നാലും ചിലർക്കൊക്കെ ഒരു വിമ്മിട്ടം. ഈ വിഷയത്തിന്റെ പേരിൽ കൊച്ചുപിളേളരോട് വരെ ചൂടാവും. ചട്ടമ്പിസ്വാമികൾ തന്നെ പറഞ്ഞതുപോലെ ‘തീക്കട്ടയിൽ ഉറുമ്പരിക്കാൻ തുടങ്ങിയാലോ?“ അതൊക്കെയാണ് ഇപ്പോൾ നടക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും ചട്ടമ്പിസ്വാമികളെ നിഷ്‌പ്രഭനാക്കാനുളള ശ്രമമാണ് ഇതെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ ജ്ഞാനികൾ ഉളളറിഞ്ഞ് ചിരിക്കാതെന്തു ചെയ്യും? ഗുരുദേവനെ ചിലർ പൊക്കിപൊക്കി കൊണ്ടുപോകുന്നത് തറയിലിടാൻ വേണ്ടിയാണ്. ഈ അടുത്ത കാലത്ത് നമ്മുടെ വക്കം പുരുഷോത്തമൻ ഒരു ക്വട്ടേഷനടിച്ചുഃ ”യേശുവിനെക്കാൾ ഒരുപടികൂടി മുന്നിലാണ് ഗുരുദേവൻ“ കുട്ടികൾ പലതും പറയുമെന്ന് കരുതി വിവരമുളള പല അച്ചന്മാരും മിണ്ടാതിരുന്നതേയുളളൂ. ഗുരുദേവനോടുളള ചിലരുടെ ഭ്രാന്തമായ സ്‌നേഹം കാണുമ്പോൾ ചില പഴയ കാര്യങ്ങൾ ഓർക്കാതിരിക്കാൻ കഴിയുമോ? തന്റെ പിൻഗാമികളെ പേടിച്ച് സിലോണിലേയ്‌ക്ക് ഒളിച്ചുപോയ നാരായണ ഗുരുവിനെ എത്രപേർക്കറിയാം? സ്വത്തുക്കൾ എസ്.എൻ.ഡി.പിയുടെ പേരിൽ എഴുതിവച്ചതിന്റെ അബദ്ധം മനസ്സിലാക്കി നീറിനീറിക്കഴിഞ്ഞ നാരായണ ഗുരുവിനെ എത്രപേർക്കറിയാം? അഴീക്കോടിന്റെ ഗുരുവിന്റെ ദുഃഖമെങ്കിലും വായിച്ചിട്ടുളളവർ ഇപ്പോഴത്തെ ഈ കൊട്ടിയാഘോഷങ്ങളൊക്കെക്കണ്ട് ഊറിച്ചിരിക്കുകയേ ഉളളൂ.
Generated from archived content: essay3_jan2.html Author: p_baijuprakash