ഉത്തരാധുനിക വിമർശകനെന്ന് സ്വയമവകാശപ്പെടുന്ന സുരേഷ് മാധവിന്റെ ലേഖനം അബദ്ധധാരണകളുടെ ഒരു കൂട്ടമാണ്. സാഹിത്യം ഹൃദയംകൊണ്ട് വായിക്കേണ്ട കാലം കഴിഞ്ഞെന്ന് ഇദ്ദേഹം മാത്രമേ പറയൂ. സാഹിത്യം എന്നും ഹൃദയംകൊണ്ടേ വായിക്കാൻ പറ്റൂ. കാരണം ബൗദ്ധികതലം കൈകാര്യം ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് വിഭിന്നമാകുന്നു വികാരതലം ചെയ്യുന്നത് അഥവാ സാഹിത്യം ചെയ്യുന്നത്. പിന്നെ ഒരെഴുത്തുകാരൻ എഴുതുന്നത് വിമർശകന് സാമൂഹ്യപാഠം നൽകാനല്ല. അത് അവന്റെ സമാന മനസ്‌ക്കരുമായി ഉളള ഒരു പങ്കുവെയ്‌പ്പാണ്. സുരേഷ് പറയുംപോലെ സാഹിത്യരചന നടത്തുന്ന കാലമാഗതമായാൽ വാക്കുകൾക്കപ്പുറത്തേക്കു നീളുന്ന സാഹിത്യം നശിക്കുകയും തികച്ചും യാന്ത്രികമായ കുറെ വാക്കുകൊട്ടാരങ്ങൾ ഉയരുകയും ചെയ്യും. ഇതിൽ നിന്നെങ്ങനെയാണ് അനുവാചകന് രസാനുഭൂതി കൈവരുക. സാഹിത്യത്തിന്റെ ആത്യന്തിക ലക്ഷ്യമിതാണ്. അരാചകത്വത്തിന്റെ രാഷ്‌ട്രീയമാണ് രൂപേഷ് പോളും, നളിനി ജമീലയും കൊണ്ടുവരുന്നത്. ഒരുപക്ഷേ കാലം അങ്ങനെയായിരിക്കാം. എന്നാലും ഒരു വിമർശകനും സാഹിത്യം എങ്ങനെയാവണമെന്ന് നിർണ്ണയിക്കാൻ അധികാരമില്ല.
Generated from archived content: essay2_feb10_06.html Author: muneer_agragami