പൂരത്തിരക്കിൽ അമ്മയുടെ തോളിൽ കിടന്നു മയങ്ങിയ പിഞ്ചുകുട്ടിയുടെ സ്വർണ്ണമാല പെണ്ണൊരുത്തി പിടുങ്ങി, അതുകണ്ട നാട്ടുകാർ കള്ളത്തിയെ കയ്യോടെ പിടിച്ച്, കാവിലെത്തിയ പോലീസിനെ ഏൽപ്പിച്ചു.
കള്ളിയെക്കാണാൻ പൂരജനം തിക്കിത്തിരക്കി. നിറവയറും വെച്ച് അവളെന്തിന് ഇതിനൊരുങ്ങി. ജനം പഴി പറഞ്ഞു.
‘അതിനെ പെട്ടെന്ന് സ്‌റ്റേഷനിലെത്തിക്ക്…’ സബ് ഇൻസ്പെക്ടർ കൽപ്പിച്ചു. ഒരു പോലീസുകാരന്റെ അകമ്പടിയോടെ കള്ളത്തിയെ സ്‌റ്റേഷനിലേയ്‌ക്ക് കൊണ്ടുപോകുംവഴി ഓട്ടോയുടെ ടയറു പഞ്ചറായി.
ടയറു മാറ്റുന്നതിനിടയിൽ നിറവയറും വെച്ച് കള്ളത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നിഷ്‌പ്രയാസം ഓടിപ്പിടിച്ച പോലീസുകാരൻ അവൾക്കിട്ട് കണക്കിനൊന്നു കൊടുത്തു. അതോടെ അടിവയറ് താങ്ങി അവൾ തൊള്ള തുടങ്ങി. സ്‌റ്റേഷനിലേയ്‌ക്ക് വിടേണ്ട ഓട്ടോ ആശുപത്രിയിലേക്ക് വിടാൻ പോലീസുകാരൻ ഗത്യന്തരമില്ലാതെ പറഞ്ഞു.
പിന്നെ, പ്രസവമുറിയ്‌ക്ക് പുറത്ത് പോലീസുകാരൻ കള്ളത്തിയെ കാത്തു കാത്തുനിന്നു.
Generated from archived content: story2_oct1_07.html Author: m_krishnadas