ഭാര്യാഭർത്തൃബന്ധത്തിൽ ചെറിയ ചെറിയ പ്രശ്‌നങ്ങളുണ്ടായാൽ കൊഴുപ്പിക്കുവാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥവില്ലൻ. മറ്റുളളവരുടെ ജീവിതത്തിൽ രസക്കേടുണ്ടാക്കി അവർ രസിക്കുന്നു. ഭാര്യ-ഭർത്താവ് ബന്ധം വേർപ്പെടുന്നതിനുവേണ്ടി രണ്ടുഭാഗത്തുനിന്നും ഛിന്നം വിളിച്ചവരെയും പിന്നീട് കാണാറില്ല. ഇവിടെ നഷ്‌ടം സംഭവിക്കുന്നത് മക്കൾക്കാണ്. അവർ പിൽക്കാലത്ത് ഏത് മാനസികാവസ്ഥയിൽ വളരുമെന്ന് മാതാപിതാക്കളോ നിസ്സാരപ്രശ്‌നങ്ങൾക്ക് യുദ്ധാന്തരീക്ഷമൊരുക്കിയവരോ ചിന്തിക്കുന്നില്ല. ഈ കുട്ടികൾ എന്തിനെയും നിഷേധിക്കുകയും മദ്യ-മയക്കുമരുന്നിന് അടിമകളായും കുറ്റവാളികളായും മാറാനുളള സാഹചര്യം ഏറെയാണ്. ഒരു പ്രശ്‌നത്തിന്റെ പേരിൽ നിലപാട് സ്വീകരിക്കുമ്പോൾ മുൻപിൽ ചിന്തിക്കാത്തതിന്റെ ഭവിഷ്യത്ത്.
വിവാഹമെന്നത് ഒന്നിച്ചു ജീവിക്കാനുളള നിയമനടപടിമാത്രമാവരുത്. വിവാഹം ജീവിതം സ്‌നേഹനദിയാവണം. സ്‌നേഹനദിയിൽ നിന്നും സന്തോഷത്തിന്റെയും വിശ്വാസത്തിന്റെയും സുഗന്ധം പരക്കണം. ഒറ്റപ്പെടാനുളളതല്ല ഒന്നിച്ചു ജീവിക്കാനുളളതാണെന്ന പാഠം പ്രാവർത്തികമാക്കുന്നതിന് സ്‌നേഹാമൃതം നിറഞ്ഞ ഹൃദയത്തിനുടമകളാവണം വിവാഹിതർ. അല്ലെങ്കിൽ താല്‌ക്കാലികമാകുന്ന തരത്തിൽ ഭാര്യാഭർത്തൃബന്ധം തുടരുകയും തേൻതേടിയലയുന്ന ചിത്രശലഭത്തെപ്പോലെ ജീവിതം ദുഷ്‌കരവും പ്രയാസപ്പെട്ടതുമാകാം. ഒരു പൂവിൽ നിന്നും മറ്റൊരുപൂവിലേയ്‌ക്ക് പാറിനടക്കുന്ന ചിത്രശലഭത്തെ കാണുന്നത് സുഖകരമാവാം. ജീവിതം സുഖകരമാവില്ല.
Generated from archived content: eassay1_june28_08.html Author: kulakada_prasannakumar