ശാസ്‌ത്രത്തിൻ ഗവേഷണവൃന്ദങ്ങൾക്കെത്താ ദൂരം
മാന്ത്രികപ്രയോഗംപോൽ കലാശക്കളികാട്ടി!
മാത്രനേരത്താൽ കഷ്‌ടം, ശവപ്പറമ്പാക്കിയെത്ര
സൂത്രത്തിൽ സുനാമിനീ! സുസ്‌മേരം വിലസ്സുന്നോ?
പകലും പാതിരാവും തീരത്തുനിരന്തരം
പകപോലങ്കംചാർത്തി വൈകൃതക്കെടുതികൾ!
ഊഴിയിൽചിതയെത്ര തീർത്തുനീ സുനാമികേ!
ആഴിയോടൊത്താണല്ലോ സംഹാരതാണ്‌ഡവങ്ങൾ?
ചേതനയറ്റവരാം മൃഗവർഗ്ഗങ്ങളാകെ
ജാതകഫലത്താലോ ഒന്നുമേ ഭക്ഷിക്കാതായ്
കഷ്‌ടമീ ദുരന്തങ്ങൾ വ്യാധിയായ് മാറുന്നല്ലോ
ദുഷ്‌ടത കാട്ടുന്നോർക്ക് പാഠമായ് തീർന്നീടുമോ?
Generated from archived content: poem5_mar9.html Author: kaikulangara-swaminadhan