അർത്ഥമില്ലായ്‌മയിൽ
അർത്ഥം കണ്ടെത്തുവാൻ
അരയും തലയും മുറുക്കീ-
ട്ടഹോരാത്രം;
മെയ്‌മറന്നല്ലെങ്കിൽ
മാനം മറന്ന്,
അധ്വാനിക്കാതെയും
അധ്വാനിച്ചും,
അവസാനം ശാശ്വത-
ശാന്തിയുമായെത്തും
‘സത്യ’ത്തെ പുൽകുവാൻ
ഒരുപക്ഷേ, സ്വയമേവ
അല്ലെങ്കിൽ വിധിപോലെ,
മാനവർ ജീവിതമെന്നപേരിൽ
കൊണ്ടും കൊടുത്തും
കൊട്ടിഘോഷിക്കുന്ന
കടമകൾ കൊണ്ടുളള
കൗതുകക്കാഴ്‌ച;
കടപ്പാടുകൾ കൊണ്ടുളള
കാർമുകിൽക്കാഴ്‌ച;
കാലത്തെവെല്ലുവാൻ
സമ്പത്തുകൊണ്ടും
കാലംകഴിക്കുവാൻ
കണ്ണീര്‌കൊണ്ടും;
പടവെട്ടി പടവെട്ടി
പന്തളത്തെത്തുമ്പോൾ
പരിപൂർണ്ണമാകുന്ന
പടയോട്ടം;
ഭാവിപ്പരേതന്റെ
പടയോട്ടം.
Generated from archived content: poem17_oct.html Author: illyas_parippilly