എല്ലാ തോൽവികൾക്കും മുമ്പേ
ഓടിത്തളരുമ്പോൾ
നിലാവിൽ കുതിർന്ന മൺകിടക്കയിൽ
മലർന്നു കിടക്കും
ചിലപ്പോൾ ഒച്ചയില്ലാതെ കരയും.
കവിളിൽ കാറ്റിന്റെ സാന്ത്വനം.
കരളിലെ തേങ്ങൽ പുറത്തുകേൾക്കാതെ
ചുമയുടെ ക്രമം തെറ്റാത്ത അസ്വാസ്ഥ്യത്തിൽ
നിഴലളക്കുന്നവൻ ഞാൻ.
ഒരു പ്രണയത്തിനും കൂട്ടിരിക്കാത്ത സ്‌നേഹിതാ
കളഞ്ഞു പോയതൊക്കെ
കളളനാണയമെന്നു കരുതുക
ഹൃദയം ഭിക്ഷനൽകിയ വേളയിൽ
നീയൊരു ഗ്രീഷ്‌മകാലമായിരുന്നു.
രാത്രിയിൽ മാത്രം വിരിയുന്ന പൂവിന്റെ ഗന്ധം,
കവർന്നെടുത്തവനാണ് ഞാൻ
നക്ഷത്രങ്ങളെ, നിങ്ങളെന്റെ-
ബാഷ്‌പബിന്ദുക്കളെ കടംകൊണ്ടുവോ?
കാലത്തിന്റെ ഒച്ചയില്ലാത്തയാത്ര
എന്റെ നെഞ്ചിൽ നിറതോക്കുവെച്ചു കഴിഞ്ഞു.
ഭാവിയുടെ ആജ്ഞ കിട്ടിയാൽ,
ഇനി കാഞ്ചിവലിക്കാം.
Generated from archived content: poem14_aug.html Author: idakulangara_gopan