ശിഥില വീചികള്‍ : അധ്യായം ഒന്ന്

‘എല്ലാത്തിനും ഇവിടെ എന്തൊരു വലിപ്പമാണെന്നോ!വിചിത്രമായ സ്റ്റയിലുകളില്‍
ഒരു പാടു കെട്ടിടങ്ങള്‍.പൂക്കളും മരങ്ങളും അതിരിടുന്ന വൃത്തിയുള്ള
മനോഹരമായ വീഥികള്‍. പല പല ദേശക്കാരും വര്ണ ക്കാരും വര്ഗതക്കാരും അതിലെ
നിറഞ്ഞു കവിയുന്നു.’)


ജീവിതത്തെ ആഘോഷപൂര്‍ണമാക്കുന്ന നഗരത്തിന്റെ പ്രൌഡമായ ഉത്സവച്ചായ
അവള്‍ക്കു എറെ പുതുമയായിരുന്നു.ആദ്യത്തെ പ്രഭാതത്തില്‍ ഫ്ലാറ്റിന്റെ
ബാല്‍ക്കണിയില്‍ നിന്നും നിറപ്പകിട്ടാര്‍ന്ന പുതിയ കാഴ്ചകളിലേക്കു അവള്‍
ഉറ്റു നോക്കി.കണ്ണുകളില്‍ വിടരുന്ന കൗതുകം .ആ നഗരദൃശ്യം അവളുടെ
ബോധമണ്ഡലത്തില്‍ നവ്യാനുഭൂതികളുടെ കലഹം തന്നെ ഉണ്ടാക്കി.

നഗരം,റോഡ്,വാഹനങ്ങള്‍,കെട്ടിടങ്ങള്‍ എന്നിവയെ കുറിച്ചെല്ലാമുള്ള
സങ്കല്പ്പങ്ങളുടെ പൊളിച്ചെഴുത്ത്.മൂന്നോ നാലോ വട്ടം എറണാകുളത്തേക്കു
നടത്തിയിട്ടുള്ള യാത്രകളോടു ബന്ധപ്പെട്ടാണു മുന്‍പ് ഇവയെല്ലാം
നിലനിന്നിരുന്നത്.അതല്ലെങ്കില്‍ കോട്ടയം ടൗണിലേക്കു
അപൂര്‍ വം നടത്തുന്ന ഷോപ്പിങ് യാത്ര. ഓര്‍ക്കുന്നുന്നു,അത്തരം
യാത്രകള്‍ക്കു വേണ്ടിയുള്ള ഉള്‍പ്പുളകത്തോടെയുള്ള ഒരുക്കം.അത്ഭുതകരമായ
കാഴ്ചകള്‍ക്കു വേണ്ടി കണ്ണും മനവും തുറന്നുള്ള കാത്തിരുപ്പ്.
പിന്നെ,തിരക്കില്‍ പെട്ടുള്ള മുഷിപ്പ്. യാത്രാക്ഷീണം. ഒടുവില്‍ വീടിന്റെ
മൂടിപൊതിഞ്ഞ സുരക്ഷിതത്വത്തിലേക്കു തിരിച്ചെത്തുമ്പോഴുള്ള ശാന്തത.
ഇക്കാക്ക കൂടെയുണ്ടെങ്കില്‍ ജ്ഞാനിയുടെ സ്വരത്തില്‍ പറയും.

“നാട്യ പ്രധാനം നഗരം ദരിദ്രം
നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം”

മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലുള്ള ഈ വരികള്‍ അവള്‍ക്കും
നല്ല ഓര്‍മ്മയുണ്ട്. ഇങ്ങനെ അവളുടെ നഗരവിവക്ഷകളും അനുഭവങ്ങളും ഇത്തരം
യാത്രകളോടും അവ മനസില്‍ വീഴ്ത്തിയ ചിത്രങ്ങളോടും കൂടി
അവസാനിക്കുന്നതായിരുന്നു.

ഇവിടെയിതാ തേച്ചു മിനുക്കിയെടുത്ത മറ്റൊരു ലോകം. നാലുപാടും ആകാശം
വിഴുങ്ങി വളര്ന്നു നില്ക്കുന്ന കെട്ടിടങ്ങള്‍.അവയുടെ കണ്ണാടി
ഭിത്തികളില്‍ തട്ടിച്ചിതറി തല ഉയര്‍ത്തു ന്ന പ്രഭാതത്തെ ആവേശത്തോടെയും
ഒതുങ്ങാത്ത അമ്പരപ്പോടെയും റസിയ ബാല്ക്കണിയില്‍ നിന്നും കണ്ടു. താഴെ
ഭംഗിയോടെ ക്രമത്തില്‍ അടുക്കിയിട്ടിരിക്കുന്ന കാറുകളുടെ നീണ്ട
നിര.പുലരിയിലെ തണുത്ത തെരുവിലൂടെ നടന്നു പോവുന്നവരെല്ലാം ബാഹ്യമോടികള്‍
ശരിയാംവണ്ണം പഠിച്ചു വെച്ചവരാണ്.വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും
വ്യതിരിക്തത കാണാനാവുന്നു.അവരെ കടന്നു വിശാലമായ റോഡിലൂടെ ഒഴുകുന്ന
വാഹനങ്ങള്‍.

എല്ലാറ്റിനേയും ചൂഴ്ന്നു നില്ക്കുന്ന ഒരു മാസ്മരികത.ഈ
അന്ധരീക്ഷത്തിനു പോലും ആകര്‍ഷകമായ ഒരു സുഗന്ധമുണ്ട്.കോട്ടയം ടൌണിലെ
പേരെടുത്ത വമ്പന്‍ തുണിക്കടകളുടെ ഉള്ളില്‍ നില്ക്കുമ്പോള്‍ മുന്‍പ് അവള്‍
ഇതേ ഗന്ധം അനുഭവിച്ചിട്ടുണ്ട്. ഇതേ ഗന്ധവും ഇതേ കൌതുകവും കുട്ടിക്കാലത്തു
മറ്റൊരിക്കല്‍ അനുഭവിച്ചത് മൂത്തുമ്മായുടെ വീട്ടില്‍ ചെല്ലുമ്പോഴാണ്.ആ
വമ്പന്‍ മാളികയുടെ ഉള്ളിലെ ലോകം അന്നവള്‍ക്ക് വിസ്മയം
ആയിരുന്നു.കൊത്തുപണി ചെയ്ത ഫര്‍ണിച്ചറുകളും തീരെ മൃദുലമായ കുഷ്യനുകളും
അലങ്കാരവസ്തുക്കള്‍ നിറഞ്ഞ ഷെല്‍ഫും മൂത്തുമ്മ കയ്യില്‍ വെച്ചു തന്ന
സ്പടികം പോലെ തൊന്നിച്ച ജ്യൂസ് നിറച്ച ഗ്ലാസും എല്ലാം
അമ്പരപ്പുളവാക്കാന്‍ പോന്നതായിരുന്നു.എറ്റുമാനൂരിലെ അവരുടെ ദരിദ്രമായ
വാടകവീടിന്റെ മങ്ങിയ ചുവരുകളുടെ നാലതിരില്‍ നിന്നും വരുമ്പോള്‍
അങ്ങനെയാവാനെ തരമുള്ളൂ.അന്നു തന്റെ കൊച്ചു ലോകത്തിലെ കൊച്ചു ബുദ്ധിയില്‍
തോന്നിയ അദ്ഭുതത്തിന്റെ മറ്റൊരു വലിയ ആവര്‍ത്തനമാണു ഈ നഗരത്തിന്റെ
പണക്കൊഴുപ്പിന്റെ മുന്നില്‍ നില്ക്കുമ്പൊഴും അനുഭവപ്പെടുന്നതെന്ന്
ബാല്ക്കണിയില്‍ നിന്നും കാഴ്ചകള്‍ കാണവേ അവള്‍ തിരിച്ചറിഞ്ഞു.

വലതു വശത്തു തിക്കിത്തിരക്കുന്ന കെട്ടിടങ്ങളുടെ ഇടയിലൂടെ ഒരു
ജലാശയത്തിന്റെ തുണ്ടു കാണാം.ഭൂപടം നോക്കി അതു ഖാലിദ് ലഗൂണ്‍ എന്ന
തടാകമാണു എന്നവള്‍ ഊഹിച്ചു.കോര്‍ണിതഷ് എന്നാണു എല്ലാവരും ആ പ്രദേശത്തെ
പറയുന്നത്.വേലി കെട്ടിത്തിരിച്ചു അതിന്റെ കരയിലൂടെ കൊണ്ക്രീ റ്റ്
കല്ലുകള്‍ പാകിയ ഒരു നടപ്പാത പണിതിട്ടുണ്ട്. നടപ്പാതയ്ക്കും
റോഡിനുമിടയില്‍ വിശാലമായ പുല്‍ത്തകിടി.അതിനെ അതിരിട്ട് ഈന്ധപ്പനയുടെ
നിരകള്‍.പുല്ത്തകിടിയുടെ മധ്യത്തില്‍ വിവിധ ആകൃതിയിലും വര്‍ണത്തിലുമുള്ള
മനോഹരമായ പൂക്കള്‍.വൈകുന്നേരമാവുമ്പോള്‍ ആളുകള്‍ അവരുടെ വീടിന്റെ
കുടുസില്‍ നിന്നും പുറത്തു കടന്നു,കൊര്‍ണിരഷിലെ തണുത്ത കാറ്റിന്റെയും
ശുദ്ധവായുവിന്റെയും തലോടല്‍ കൊതിച്ചു പുല്ത്തകിടിയില്‍ വന്നിരിക്കും.അറബി
കുടുംബങ്ങള്‍ മടക്കിയെടുക്കാവുന്ന മേശയും കസാരയും,വലിയ ബാഗില്‍ നിറയെ
ഭക്ഷണപദാര്‍ത്ഥങ്ങളും കരുതിയാണു വരിക.എന്നിട്ട് മുതിര്‍ന്നവര്‍
വട്ടത്തിലിരുന്ന് ആഹാരം കഴിക്കുകയും സംസാരത്തിലേര്‍പ്പെ ടുകയും
ചെയ്യുന്നു.അപ്പോള്‍ അവരുടെ കൊച്ചു കുട്ടികള്‍ പുല്ത്തകിടിയിലൂടെ
തലകുത്തി മറിഞ്ഞു കളിക്കുന്നുണ്ടാവും. മലയാളികളടക്കം ലോകത്തെമ്പാടും
നിന്നുള്ള ഒരു പാട് പ്രവാസികള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ നിറച്ച
ഭാണ്ഡക്കെട്ടുകളുടെ ഭാരവും പേറി നടക്കുന്നതും കാണാം.

വ്യായാമത്തിനും ഈവനിങ് വാക്കിനും വരുന്നവര്‍,മറുകരയില്‍ നിന്നും ജോലി
കഴിഞ്ഞു മടങ്ങുന്നവര്‍,അടുത്ത പള്ളിയിലേക്കു നിസ്ക്കാരത്തിനു
നീങ്ങുന്നവര്‍,സൈക്കിള്‍ ഓടിക്കുന്ന കുട്ടികള്‍..അങ്ങനെ സന്ധ്യ വരെ
നടപ്പാതയിലൂടെ ആള്‍ക്കൂട്ടം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. നടപ്പാതയുടെ
അരികില്‍ നിരത്തിയിട്ടുള്ള ബഞ്ചുകളില്‍ ഒന്നിലിരുന്ന് ഇതൊക്കെ ആദ്യമായി
കണ്ട വൈകുന്നേരത്തിന്റെ നിറവിലാണു ‘പല പല ദേശക്കാരും വര്‍ഗക്കാരും വര്‍ണ
ക്കാരും അതിലെ നിറഞ്ഞു കവിയുന്നു എന്നു റസിയ എഴുതിയത്.

അന്ന് അടുത്ത ബഞ്ചിലിരുന്നു വാപ്പായും ഉമ്മായും സംസാരിക്കുന്നത് കൂടി
ശ്രദ്ധിക്കാനാവാതെ അവള്‍ കോര്ണി ഷിന്റെ സൌന്ദര്യത്തില്‍ മനം മയങ്ങി
ഇരിപ്പായിരുന്നു.അവള്‍ കാഴ്ചകള്‍ കോര്‍ത്തെ ടുക്കാന്‍
ശ്രമിക്കുകയായിരുന്നു.ഓളം വെട്ടുന്ന വെള്ളത്തിനു മീതെ പറന്നു പൊങ്ങുന്ന
വെളുത്ത പ്രാവുകളുടെ ചിറകടി.വേലിയില്‍ പിടിച്ചു നിന്ന് കൌതുകത്തോടെ
അവയ്ക്കു തീറ്റ എറിഞ്ഞു കൊടുക്കുന്ന ആളുകള്‍.വെള്ളത്തിലൂടെ മെല്ലെ
ഒഴുകുന്ന പഴമയും പ്രൌഢിയും തോന്നിപ്പിക്കുന്ന ബോട്ടുകള്‍. നടുവിലായി
അസ്തമയ സൂര്യന്റെ ചമയങ്ങള്‍ എറ്റു വാങ്ങി കൊണ്ട് ഉയരത്തില്‍ ചിതറുന്ന
ഫൌണ്ടന്‍. ദൂരെ തടാകത്തിനപ്പുറം കെട്ടിടങ്ങളുടെ തിങ്ങി നിരങ്ങിയ
രൂപരേഖകള്‍.ഇടയില്‍ ഉയര്ന്നു കാണുന്ന ഒരു പള്ളിയുടെ മിനാരം.അതിനു
പിന്നിലൂടെ എല്ലാ രൌദ്രതയും കൈയൊഴിച്ച് ,കടും ചുവപ്പു നിറമുള്ള തെളിഞ്ഞ
വൃത്താകൃതിയില്‍ താഴ്ന്നിറങ്ങുന്ന സൂര്യന്‍. തന്റെ ഭാവനയിലെ
ശൂന്യമായിരുന്ന ഒരു പാട് മേഖലകള്‍ പൂരിപ്പിക്കപ്പെടുന്നതായി അവള്‍ക്കു
തോന്നി.മുന്‍പ് അവള്‍ വരച്ചിരുന്ന ചിത്രങ്ങളിലെല്ലാം വളഞ്ഞ തെങ്ങും,ഒരു
കൊച്ചു വീടും,വീതിയില്ലാതെ നീളുന്ന വഴിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കോര്ണിതഷിനപ്പുറം കാണുന്ന കെട്ടിടങ്ങളുടെ ഇടയിലാണു അവളുടെ സ്കൂള്‍
എന്നു വാപ്പ പറഞ്ഞു. രാവിലെയും വൈകുന്നേരവും ഈ നടപ്പാ
തയിലൂടെ നടന്നു പോയി വരണം.അങ്ങനെ കോര്ണിതഷും അതിന്റെ സൌന്ദര്യവും തണുത്ത
കാറ്റും ആള്‍ തിരക്കും എല്ലാമവളുടെ നിത്യജീവിതത്തിന്റെ
ഭാഗമാവുകയാണു.ഇതാണു ഇനിയവളുടെ ലോകം! അവള്‍ക്കു തോന്നിയ സന്തോഷത്തിനു
അതിരുകളില്ലായിരുന്നു. മനസ്‌ നിറയുന്നു..

കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ജീവിതം എത്ര മാത്രം വിരസവും
ഒറ്റപ്പെട്ടതുമായിരുന്നു എന്നു ഇപ്പോഴാണു അവള്‍ തിരിച്ചറിഞ്ഞത്‌.ഉമ്മായും
താനും ചലനമറ്റ ഒരു കൊച്ചു ലോകത്തിന്റെ ഉള്ളില്‍ അടഞ്ഞു
കിടക്കുകയായിരുന്നു.അതു എന്തൊരു ലോകം ആയിരുന്നു?നിറവും വര്ണ‍ങ്ങളും
ഇല്ലാത്ത ലോകം.വിരസവും അനുഭവരഹിതവുമായ കാലം.ഉമ്മാ കാത്തിരുന്നത്‌ രണ്ട്‌
ഫോണ്‍ കോളുകള്‍ക്കാണ് ! ഗള്‍ഫില്‍ നിന്നും വാപ്പായുടെയും ബാംഗ്ഗ്ലൂരില്‍‍
പഠിക്കുന്ന ഇക്കാക്കായുടെയും.അതിനെ ചൊല്ലിയുള്ള വേവലാതികളായിരുന്നു
പിന്നെ മുഴുവനും.അവളുടെ ലോകം സ്കൂളും ,വീട്ടിലെ നിശബ്ദതയും
ഹോംവര്‍ക്കുകളും ആയിരുന്നു.പലപ്പോഴും വിരസത തോന്നിയിട്ടുണ്ട്‌.എന്നാല്‍
ഒരിക്കല്‍ പോലും മെച്ചപ്പെട്ട മറ്റൊന്നിനായി കത്തിരുന്നിട്ടില്ല.അങ്ങനെ
ഒരു പ്രതീക്ഷക്കുള്ള പ്രാപ്തി കൂടി അവള്‍ക്കന്ന് ഉണ്ടായിരുന്നില്ല
എന്നതാണു സത്യം.

നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വാപ്പ ഞങ്ങളെ ഗള്‍ഫി ലേക്കു കൊണ്ടു
പോവാന്‍ പൊവുന്നു,താന്‍ പ്ലസ്‌ റ്റൂ പഠിക്കാന്‍ പോവുന്നത്‌ അവിടെയാണു
എന്നറിഞ്ഞപ്പോള്‍ അവള്‍ക്ക് ‌ അതൊരു കൌതുകം
മാത്രമായിരുന്നു.ബന്ധുക്കള്‍ക്കെല്ലാം അതൊരു തമാശയായിരുന്നു.അവര്‍
പറഞ്ഞു.’കുട്ടികളെ ചെറിയ ക്ലാസുകളില്‍ അവിടെ പഠിപ്പിച്ച ശേഷം
നാട്ടിലേക്കു മടക്കി അയക്കുകയാണു സാധാരണ പതിവു. നിങ്ങള്‍ എല്ലാത്തിലും
വിപരീതം ആണല്ലോ?റസിയയുടെ പഠിത്തമൊക്കെ അവതാളത്തിലാകും.അവിടെ നല്ല എന്‍
ട്രന്‍സ് കോച്ചിങ്ങിനു സൌകര്യം ഇല്ല.അവളെ ഹോസ്റ്റലിലാക്കി പൊയ്ക്കൂടെ?’.
അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ തനിക്കത്‌ എത്ര വലിയ നഷ്ടമാവുമായിരുന്നു
എന്നു ഇപ്പോള്‍ അവള്‍ തിരിച്ചറിയുന്നു.വാപ്പായുടെ വാത്സല്യമാണു അവളെ
ഇവിടെ എത്തിച്ചത്‌.വാപ്പ സമ്മതിക്കാഞ്ഞത്‌ കൊണ്ടാണു അതു
നടക്കാതിരുന്നത്‌.ഓര്‍മ്മ വെച്ച കാലം മുതലേ ആണ്ടുകളുടെ അറുതിയില്‍
വല്ലപ്പൊഴും വന്നെത്താറുള്ള സന്ദര്‍ശകന്‍ മാത്രമായാണു വാപ്പയെ
അറിയുന്നത്‌.എന്നാല്‍ ഇന്നു ആ വാത്സല്യത്തിന്റെ ശീതളഛായ അവള്‍ക്കു
പ്രത്യക്ഷമായ ആശ്വാസവും ആനന്ദവും നല്കുനന്നു.

മൂടി കെട്ടിയ ആ ലോകത്തിന്റെ വിടുതല്‍ ഉമ്മായും
ആസ്വദിക്കുന്നുണ്ട്‌.ഉമ്മായുടെ ഉത്സാഹവും കണ്ണുകളുടെ സുന്ദരമായ തിളക്കവും
അതു വിളിച്ചറിയിക്കുന്നു.അന്നു ഒരു പാടു കരഞ്ഞ്‌ പറഞ്ഞാലും ഒരു കഷ്ണം
ചോക്ലറ്റ്‌ വാങ്ങി തരാന്‍ മടിച്ചിരുന്ന ഉമ്മ സൂപ്പര്‍ മാര്‍ക്കറ്റിലൂടെ
ട്രോളിയിലൂടെ സാധനങ്ങള്‍ നിറച്ചു കൊണ്ട്‌ നടക്കുന്നു.’നിനക്ക്‌
വേണമെങ്കില്‍ എടുത്തൊ റസിയ…ഇല്ലെങ്കില്‍ എനിക്കു വേണം’എന്ന് പറഞ്ഞാണു
ഉമ്മ ചോക്ലൈറ്റും ഐസ്‌ ക്രീമും വങ്ങുന്നത്‌.

ആദ്യമായി ഒരു ‘വന്‍ കിട മാളി’നുള്ളില്‍ ചെന്നെത്തുമ്പൊള്‍ അറബിക്കഥയിലെ
അത്ഭുത ലൊകത്ത്‌ എത്തിയ പ്രതീതി ആയിരുന്നു.ഷോപ്പിംഗ്‌ ഇവിടെ ഒരു ഉത്സവം
പോലെ.വര്‍ണ’വിളക്കുകള്‍ ഒളി ചിതറുന്ന അതിവിപുലമായ ബഹുനില
കോംപ്ലക്സിനുള്ളില്‍ ആവശ്യമുള്ളതെല്ലാം നിങ്ങളുടെ കൈ അകലത്തില്‍.ആവശ്യം
ഉള്ളതായാലും ഇല്ലെങ്കിലും ഇവിടെ വില്പ്പനക്കുള്ള എല്ലാ വസ്തുക്കളും നമ്മെ
മോഹിപ്പിക്കുന്നു.അതു നമ്മുടെ മാന്യതക്കു അവശ്യം വേണ്ട അലങ്കാരമാണെന്നു
നമ്മുക്ക്‌ ഉറപ്പാകുന്നു.അതു ഒഴിവാക്കാന്‍ ആവില്ല.വസ്തുക്കള്‍ നമ്മെ
തിരഞ്ഞെടുക്കുകയാണിവിടെ!ഉപഭോക്താക്കളുടെ ഭാഗ്യത്തെ അളന്നു കൊണ്ട്‌
മെറ്റാലിക്ക്‌ തിളക്കവുമായി അലങ്കരിച്ച ഒരു കാര്‍ മധ്യേ
കിടപ്പുണ്ട്‌.അതിന്റെ നേരെ ആഗ്രഹത്തോടെ കണ്ണുകളെറിഞ്ഞു കടന്നു പൊവുന്ന
ആള്‍ക്കൂട്ടം.

ആ ഭ്രമാത്മകമായ അന്തരീക്ഷത്തിലൂടെ റസിയയും പരക്കം പാഞ്ഞു
നടന്നു.എന്തെല്ലാമാണു അവിടെ കിട്ടാത്തത്‌?ആ ധാരാളിത്തം അവളെ വിറപ്പിച്ചു
കളഞ്ഞു.മനുഷ്യ ജീവിതത്തിനു ഇത്രയേറെ ആവശ്യങ്ങളോ?ആ മെട്രൊ പോളിറ്റന്‍
സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലെ വിസ്ത്രിതമായ കച്ചവട സാമ്രാജ്യം കാണുന്ന
ആരും ഇതു ചോദിച്ചു പോവും എന്നവള്‍ക്ക്‌ ഉറപ്പായിരുന്നു.ഉമ്മായ്ക്ക്‌
ഷോപ്പിംഗ്‌ ഒരു ലഹരി ബാധയായി തീരുന്നത്‌ അവള്‍ കണ്ടു.ഇയ്ക്കാക്കായുടെ
വാക്കുകള്‍ ഓര്‍ത്തു .’ഉപഭോക സംസ്ക്കാരത്തിന്റെ നീരാളി കൈകള്‍
നമ്മെയെല്ലാം പിടി കൂടുകയാണു.’എറ്റുമാനൂരിലെ ഒരു കൊച്ചു മാര്‍ജിന്‍‍ ഫ്രീ
മാര്‍ക്കറ്റ്‌ തുടങ്ങിയ സമയത്താണു ഇതു പറഞ്ഞത്‌.ഇവിടെയീ
കണ്‍സ്യൂമറിസ്റ്റ്‌ സ്വര്ഗ്ഗം കണ്ടാല്‍ ഇക്കാക്ക എങ്ങനെയാവും
പ്രതികരിക്കുക എന്നവള്‍ കൌതുകം കൊണ്ടു.

കൌതുകം മാത്രമായിരുന്നില്ല,അതൊരു ശൂന്യതയായിരുന്നു.പുത്തന്‍
ജീവിതരീതിയുടെ പെരുമഴയില്‍ നനയുമ്പൊള്‍ അതു മാത്രമായിരുന്നു അവള്‍ക്കൊ രു
വിഷമം.ഇക്കാക്കയുടെ അഭാവം.ചെറുപ്പം മുതലെ അവളുടേ ജീവവിതക്കാഴ്ചകളുടെ
വാതയനമായിരുന്നു അവന്‍.ഇവിടുത്തെ അത്ഭുതകരമായ കാഴ്ചകളൊടെല്ലാം ഈ
വിധത്തില്‍ പ്രതികരിക്കുന്നത്‌ ഇക്കാക്കായുടെ ചിന്തകകളൊട്‌ ചേര്ന്നു
നിന്നിട്ടാണു.അവളുടെ ഓര്‍മ്മയില്‍ ഒരു പഴയ ഫോട്ടോയുണ്ട്‌.ഒരു ചെറിയ
മഞ്ഞയുടുപ്പ്‌ ധരിച്ച്‌ അവള്‍ ഇക്കാക്കയുടെ കൈ പിടിച്ച്‌ നില്ക്കു ന്ന
ഫോട്ടോ.ഇക്കക്കയുടെ നില്പ്പ് ‌ നല്ല രസമാണു.വാപ്പായെ അനുകരിച്ച്‌ വലിയ
ഒരാളുടെ ഗമ കാട്ടി,തല ഒരല്പ്പം മുകളിലേക്ക്‌ ചരിച്ച്‌ കൊണ്ടു ഗൌരവത്തൊടെ
നോക്കുന്നു.എന്തും നേരിടാന്‍ ചങ്കൂറ്റം കാട്ടുന്ന നില്പ്പ് ‌.അവരുടെ
പ്രായവ്യത്യാസം മൂന്ന് വയസ്‌ മാത്രം ആയിരുന്നെങ്കിലും,അന്നവള്‍ക്ക്‌ ആ
ഫോട്ടോ കാണുമ്പൊള്‍ ഇക്കാക്ക ഏറേ മുതിര്‍ന്ന ഗ്രാഹ്യമേറെയുള്ള വ്യക്തി
ആയിരുന്നു.

അന്നും ഇന്നും ഇക്കാക്കാക്ക്‌ സ്വന്തകമായ ഒരു ലോകമുണ്ട്‌.ആ ലോകം
ഇക്കക്കയുടെ കൂടെ തന്നെ സഞ്ചരിക്കുന്നു.കുട്ടി ആയിരിക്കെ ആ ലോകം
ആയിരുന്നു അവള്‍ കണ്ട്‌ വളര്‍ന്നത്‌.അവന്റെ ഭാവനയിലെ വിചിത്രമായ എത്ര
കളവുകളാണു അവള്‍ വിശ്വസിച്ചിരുന്നത്‌?അന്നത്തെ വാടക വീടിന്റെ ദരിദ്രമായ
പരിസരങ്ങള്‍ അവര്‍ കുട്ടികള്‍ക്ക് ‌
പൂങ്കാവനമായിരുന്നു.വീടിന്റെ ഒരു മൂലയില്‍ ഉമ്മായും വാപ്പയും ആശയറ്റവരായി
ഗദ്ഗദത്തൊടെ ഇരിക്കുമ്പൊള്‍ അവര്‍ ആ മാന്ത്രി്ക ലോകത്തിലൂടെ പാറി പാറി
നടന്നു.ഒടുവില്‍ ഉമ്മ ദേഷ്യത്തോടെ എഴുന്നേറ്റ്‌ ഇക്കാക്കക്ക്‌ നല്ലൊരു
തല്ല് കൊടുക്കുന്നതൊടെയാവും ആ ലോകം മാഞ്ഞു പോവുക.ജീവിതം എറ്റവും
വിഷമകരമായ സന്ധിയിലൂടെ കടന്നു പോവുന്ന ഈ സമയത്ത്‌ ഇവരിങ്ങനെ തിമിര്‍ത്ത്‌
രസിക്കുന്നത്‌ ഉമ്മാക്ക്‌ മനസിലാവുന്നില്ല.’അധികം അല്ലഹുവിനെ മറക്കാതെ
പിള്ളാരെ!’ .വാപ്പ ഒന്നും മിണ്ടാതെ ശൂന്യമായ കണ്ണുകളോടെ നഖം കടിച്ചു
കൊണ്ട്‌ അവരെ നോക്കും.

റസിയ ഭയപ്പാടുകളോടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കും . ലോണ്‍ അടച്ചു
തീര്‍ത്തില്ലെങ്കില്‍ ജപ്തി ഉണ്ടാവുമത്ര! എന്താ്ണത്‌?ഇക്കാക്ക ആണു
വിശദീകരിച്ച്‌ കൊടുക്കുക.’പൈസ അടച്ച്‌ തീര്‍ത്തില്ലെങ്കില്‍ നമ്മെ
പുറത്താക്കി വീട്‌ പൂട്ടി കളയും.’.’ അപ്പൊ..എന്തു ചെയ്യും?’അവള്‍ക്ക് ‌
പേടിയാവും. ‘നമ്മള്‍ വേറെ വീട്ടിലേക്ക്‌ മാറും. ഇവിടെ വാടകക്ക്‌
താമസിക്കുന്നതാണല്ലോ?പാവം ബാങ്കുകാര്‍ക്ക് ‌ അതറിയില്ല. അങ്ങനെ നമ്മളവരെ
പറ്റിക്കും.’ഇക്കാക്കയുടെ എളുപ്പത്തിലുള്ള പരിഹാര മാര്‍ഗം
അവള്‍ക്കല്പ്പം‌ അല്പ്പം് ആശ്വാസം പകരും .എന്നാലും ചിന്തിക്കുമ്പൊള്‍
കരച്ചില്‍ വരും.എന്തിനാണു നമ്മളെ ഈ സ്വര്‍ഗലോകത്ത്‌ നിന്നും ഇറക്കി
വിടുന്നത്‌?പുതിയ സ്‌ഥലത്ത്‌ ഇവിടുത്തെ പൊലെ പുല്‍മേടുകള്‍
ഉണ്ടാവുമോ?വീടിന്റെ പിന്‍ഭാഗത്ത്‌ കിണറ്റിന്‍ കരയോട്‌ ചേര്‍ന്ന് മേലത്തെ
പറമ്പിന്റെ പൊളിഞ്ഞ തിട്ട പുല്ലു മൂടി കിടന്നിരുന്നു.അതാണു അവരുടെ
പുല്‍മേട്‌.(ഇതൊരു കൊച്ച്‌ പതിപ്പ്‌ മാത്രമാണെന്നും,ഇതേ പോലെ വലിയ വലിയ
പുല്‍മേടുകള്‍ ലോകത്ത്‌ പല ഭാഗത്തുമുണ്ട്‌ എന്നും ഇക്കാക്ക പറയും.)അവിടെ
വൈകുന്നേരങ്ങളില്‍‍ വെയിലു താഴ്‌ന്ന മാംസളമായ അന്തരീക്ഷത്തില്‍ അവര്‍
മലര്ന്ന് കിടക്കാറുണ്ട്‌.പുല്‍നാമ്പുകളുടെ കൂര്ത്ത് അറ്റം അവരുടെ
തൊലികളെ ഇക്കിളിയാക്കും.അവയുടെ ഇടയിലൂടെ പതുങ്ങി നടക്കുന്ന കറുത്ത
തടിയന്‍ ഉറുമ്പുകളുണ്ട്‌.ഒരിക്കല്‍ അതിലൊന്ന് റസിയയെ കടിച്ചു.അന്നു
ഇക്കക്കാ അതിനെ വിചാരണ നടത്തി വധശിക്ഷക്ക്‌ വിധിച്ചു. രണ്ട്‌ കല്ലുകളുടെ
ഇടയില്‍ വച്ച്‌ നാടകീയമായി ശിക്ഷ നടപ്പാക്കി.’ഇനി ചിലപ്പൊള്‍ മറ്റ്‌
ഉറുമ്പുകള്‍ നമ്മളെ ഇവിടെ കിടക്കാന്‍ അനുവദിക്കില്ല.അവയ്ക്കു നമ്മൊടു
ദേഷ്യം ഉണ്ടാവും.’ഇക്കാക്കാ റസിയയെ പേടിപ്പിക്കും.പിന്നെ അവളുടെ പരിഭ്രമം
ആശ്വസിപ്പിക്കും. ‘നമ്മളെ കടിച്ചത്‌ കൊണ്ടാണല്ലോ നമ്മളങ്ങനെ
ചെയ്‌തത്‌.കാരണമൊന്നുമില്ലാതെ ഉപദ്രവിക്കരുത്‌.ഇപ്പോ നമ്മുടെ ഭാഗത്ത്‌
തെറ്റൊന്നുമില്ലല്ലൊ?നിയമം നടപ്പാക്കി എന്നു മാത്രം.അതു കൊണ്ട്‌
സാരമില്ല.’

അങ്ങനെയാണു ഇക്കാക്ക.ചുറ്റുപാടുകളുടെ ഇടയിലെ ഒരു കഥാപാത്രമാണു എന്ന്
സ്വയം കരുതും.ആ സങ്കല്പുത്തിലൂടെ സഞ്ചരിക്കും.വീണ്ടും പുല്‍മേട്ടില്‍
മലര്‍ന്ന്
കിടന്ന് അസ്തമയ സൂര്യന്റെ ചുവപ്പില്‍ കലര്‍ന്ന മേഘങ്ങള്‍ കാണുമ്പോള്‍‍‍
മറ്റൊരു ഭാവനാ ലോകം ഇക്കാക്കയുടെ ഉള്ളില്‍ ഉണരുകയായി.അവിടെ നടന്നു
കൊണ്ടിരിക്കുന്ന ഘോരഘോരമായ യുദ്ധങ്ങളുടെ കഥ അവന്‍ പറയും.അവിടെ ഉറുമ്പുകളെ
പോലെയുള്ള ജീവികളാണു ശക്തന്മാര്‍.അവര്‍ മനുഷ്യരെ വേട്ടയാടുന്നു.ആ
ഒഴുകുന്ന രക്തപ്പുഴകളാണു മേഘങ്ങളെ ചുവപ്പിക്കുന്നത്‌.ഇവിടെ ഈ ലൊകത്ത്‌
മാത്രമെ നമ്മുക്കിത്രയും ശാന്തി്യും സമാധാനവും ഉള്ളൂ.ഇതെല്ലാം
കേട്ടിരിക്കുന്ന റസിയ അവിടെയൊന്നും ജനിപ്പിക്കാതിരുന്നതിനു പടച്ചവനോട്‌
നന്ദി പറയും.ഇക്കാക്കയുടെ അറിവില്‍ ആശ്ചര്യപ്പെടും.

കുളിപ്പിക്കാനായി കിണറ്റിങ്കരയിലേക്ക്‌ പിടിച്ച്‌ കൊണ്ട്‌ പോവുന്നത്‌ വരെ
എല്ലാ വൈകുന്നേരങ്ങളിലും അവരവിടെ സ്വന്ത‍മായ ലോകം പണിതു. തളിരിലയുടെ
നൈര്‍മല്യം തൂവുന്ന ബാല്യകാലത്തിനു മാത്രം അനുഭവവേദ്യമായ
ലോകം.കിണറ്റിന്‍ കരയില്‍ നിര്‍ത്തി ഉമ്മ ആദ്യം ഇയ്ക്കക്കായെ
കുളിപ്പിക്കും. തൊട്ടിയില്‍ വെള്ളം കോരി ഒഴിക്കുമ്പൊള്‍ ഇക്കാക്കയുടെ
ദേഹത്തു കൂടി വെള്ളം പാട കെട്ടി തെന്നിയിറങ്ങുന്നത്‌ നോക്കി അവള്‍
ഇരിക്കും.ആ സമയത്ത്‌ അവളെ സ്ഥിരമായി പറ്റിക്കുന്ന ഇക്കാക്കായുടെ ഒരു
സൂത്രമുണ്ട്‌.അടുത്തിരിക്കുന്ന സോപ്പ്‌ പെട്ടിയിലെ സോപ്പ്‌ ചൂണ്ടി അവന്‍
പറയും.അതില്‍ നിന്നും ഔഷധഗുണമുള്ള ഒരു ചെറിയ കഷ്ണത്തെ മന്ത്രം
ഉപയോഗിച്ച്‌ ജനിപ്പിക്കട്ടെ?സോപ്പിന്റെ
കുട്ടിയാണത്‌!കുളിക്കുമ്പൊള്‍ ആ കഷ്‌ണം ദേഹത്ത്‌ തേച്ചാല്‍ പെട്ടെന്ന്
വലുതാവാം!നിനക്കത്‌ വേണോ?കണ്ണടച്ച് ചില ചേഷ്‌ടകള്‍ കാട്ടിയ ശേഷം ഇക്കക്കാ
ഒരു തരി സോപ്പ്‌ കഷ്‌ണം അവള്‍ക്കു കൊടുക്കും .

‘അയ്യടാ, ഇതു ഇക്കക്കാ ആ സോപ്പില്‍ നിന്നും ചുരണ്ടി
എടുത്തതല്ലേ?’അവള്‍ക്കു കാര്യം മനസിലാവും.എന്നാലും ഇക്കക്കായുടെ
വിശദീകരണം കേട്ടു കഴിഞ്ഞാല്‍ വിശ്വസിക്കാതെ വയ്യ.’അയ്യേ,അങ്ങനെയല്ല. നഖം
കൊണ്ട്‌ വേണമെങ്കില്‍ ചുരണ്ടിയെടുക്കാം.അതിനു പക്ഷെ ഞാന്‍ പറഞ്ഞ ഗുണം
ഇല്ല.ഇത്‌ മന്ത്രത്തിന്റെ ശക്തി കൊണ്ട്‌ തനിയെ അടര്ന്ന്
ഉണ്ടാവുന്നതാണു.വേണമെങ്കില്‍ വിശ്വസിച്ചാല്‍ ‍ മതി!’

ഓക്കുമ്പോള്‍‍ ആ ചെറിയ ലോകം എത്ര മോഹനം ആയിരുന്നു.ഇന്ന് കാണുമ്പോള്‍‍ ആ
പുല്‍ മേ‍ട്‌ ഒരു പുല്ലു പിടിച്ച തിട്ട മാത്രമാവാം. നിസാരമായ ആ
ലോകത്തിന്റെ സ്വപ്നങ്ങളും വിഡ്‌ഡിത്തങ്ങളും ഓര്‍ത്ത്‌ ചിരിക്കാം.
അതിസങ്കീര്‍ണ്ണമായ ഈ മഹാനഗരത്തിന്റെ താളം ഞരമ്പുകളില്‍ നിറയുമ്പോള്‍‍
വിശേഷിച്ചും.എതായാലും ഈ പുതിയ ചുറ്റുപാടും അതിന്റെ വിശാലതയും അവിടുത്തെ
ജീവിതവും തുടക്കത്തില്‍ അവളെ സന്തുഷ്‌ടയാക്കുന്നു.ഓര്‍മ്മയുടെ ആരംഭത്തിലെ
അവളെ വിട്ട്‌ പ്രവാസിയായി ദൂരത്തേക്ക്‌ പോയ വാപ്പ ഇന്നു കൂടെ
ഉണ്ട്‌.പിരിമുറുക്കവും ഏകാന്തതയും കൊണ്ട്‌ നഷ്ടപ്പെട്ട്‌ പോയ പ്രസാദവും
പ്രസരിപ്പും വീണ്ടെടുത്ത്‌ ഉമ്മായും ഉണ്ട്‌.വര്‍ണ്ണ വിസ്മയമായി
വിരിയുന്നയീ നഗരം അവളുടെ സ്വപ്നങ്ങള്‍ക്ക്‌ ചിറക്‌ നെയ്യുന്നു.ഒരേയൊരു
ശൂന്യത ഇക്കാക്കയുടെ അഭാവമാണു.അത്‌ ഇക്കക്കാ ബാംഗ്ലൂരില്‍ പഠിക്കാന്‍
പോയത്‌ മുതല്‍ തുടങ്ങിയതാണു.ഇന്നിവിടെ പുതിയ ലോകത്തില്‍ തീര്‍ച്ചയായും
ഉണ്ടാവേണ്ടതായിരുന്നു. ഇക്കക്കാ കൂടി എത്തി കഴിയുമ്പോള്‍ ഇതൊരു
പൂര്‍ത്തീകരിച്ച ലോകമാവും.

Generated from archived content: sidhila1.html Author: hasim_muhamed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English