‘ഗ്രാമത്തിന്റെ സമീപകാല മുഖക്കുറിപ്പുകളിൽ പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു “എഴുത്തുകാരന്റെ വേർപാട് ചരമക്കൂട്ടത്തിൽപ്പെടുത്തുന്ന പത്രസംസ്‌കാരം ’ക്രൂരം‘ എന്നത്. അക്ഷരങ്ങളെ പ്രണയിച്ചും പൂജിച്ചും അറിവിന്റെ അനന്തമായ ചക്രവാളങ്ങൾ തേടുന്നവനാണ് എഴുത്തുകാരൻ. മൃദുസ്‌മേരം പൊഴിക്കുന്ന ഒരു സുന്ദര സുമമാകാനും, നാദബ്രഹ്‌മത്തിന്റെ സർഗ്ഗസാഗരം തീർക്കുന്ന വീണാ തന്ത്രികളാവാനും അതേ സമയത്തുതന്നെ ശക്തിയേറിയ ഒരു പടവാളായി പരിണമിക്കാനും എഴുത്തുകാരന്റെ തൂലികയ്‌ക്ക് കഴിയും. മറ്റൊരു പ്രകാരത്തിൽ പറഞ്ഞാൽ, ജീവിതത്തിന്റെ, പ്രപഞ്ചത്തിന്റെ പൊരുൾ തേടുന്നവനാണ് എഴുത്തുകാരൻ-അത് അപൂർണ്ണമെങ്കിലും!
സൃഷ്‌ടി! അതെത്ര മഹത്തരമെങ്കിലും അല്ലെങ്കിലും, എഴുത്തുകാരൻ ഒരിക്കലും എഴുത്തുകാരനല്ലാതാവുന്നില്ല, അവന്റെ ജീവിതവും മരണവും അവന്റെ അക്ഷരങ്ങളുടെ ശക്തിയും സൗന്ദര്യവും തന്നെ എന്ന സത്യം ഉൾക്കൊളളുമ്പോഴും, ആദരിച്ചില്ലെങ്കിലും അവഹേളിക്കരുത് (ചരമക്കൂട്ടത്തിൽപ്പെടുത്തുക) എന്ന തിരിച്ചറിവുണ്ടാകുന്നത് പത്രധർമ്മത്തിനും, പത്രസംസ്‌കാരത്തിനും തികച്ചും ഭൂഷണം തന്നെ.
Generated from archived content: essay_sep.html Author: dr_rajan_kallelibhagam