അക്ഷരപൂജാരികൾ അവിവേകികളാവുമ്പോൾ

സമീപകാലത്ത്‌ നമ്മുടെ പല എഴുത്തുകാരുടെയും ഇടയിൽ പടർന്നുപിടിച്ചുകൊണ്ടിരുന്ന ഒരു മാനസിക രോഗമാണ്‌ വിമർശനത്വര. വിവാദങ്ങളും വിമർശനങ്ങളും സൃഷ്‌ടിച്ച്‌ ഏതാണ്ടൊക്കെ നേടിയെടുക്കുക അഥവാ ‘ആളാ’വുക എന്നതൊക്കെയാവാം ഇതിന്റെ പിന്നിൽ. അപക്വമായ മനസ്സിൽ അഹന്ത ഉടലെടുക്കും; വിവാദങ്ങളും വിമർശനങ്ങളും അഹന്തയുടെ സന്തതികൾതന്നെ. ഇവിടെ ആരും (എഴുത്തുകാർ ഉൾപ്പെടെ) അമാനുഷർ അല്ല. ബഷീറും എൻ.എസ്‌.മാധവനും (ഭാഷാപോഷിണി വിവാദം) ഒക്കെ ആ പട്ടികയിൽ തന്നെ. അതുകൊണ്ടുതന്നെ ഒരാളിന്‌ മറ്റൊരാളെ വിമർശിക്കാൻ എന്തവകാശം? അതിൽ എന്താണ്‌ കഴമ്പ്‌?

തിരിച്ചറിയേണ്ടത്‌ ഇത്രമാത്രം; മനുഷ്യന്‌ തീർച്ചയായും അവന്റെ പരിമിതികളിൽ നിന്നുകൊണ്ടു മാത്രമേ ഏതൊരു കാര്യവും ചെയ്യാൻ കഴിയൂ. ആയത്‌, സാഹിത്യരചനയായാലും, അദ്ധ്യാപക വൃത്തിയായാലും, മൺവെട്ടിപ്പണിയായാലും. ഈ മൺവെട്ടിപ്പണിയെന്ന്‌ പറയാൻ കാരണം; അതിലുമുണ്ട്‌ അതിന്റേതായ കലയും ശ്രേഷ്‌ഠത്ത്വവും. രണ്ടുപേർ ഒരേ പണിയായുധങ്ങൾ ഉപയോഗിച്ച്‌ ഒരേ പൂന്തോട്ടമൊരുക്കിയാൽ അത്‌ രണ്ട്‌ വിധത്തിലായിപ്പോകുന്നത്‌ മറ്റൊന്നും കൊണ്ടല്ലല്ലോ! ഇവിടെ കഴിവും കലാബോധങ്ങളും വ്യത്യസ്‌തങ്ങളാണ്‌.

ഇപ്രകാരം ചിന്തിച്ചാൽ ഈ അക്ഷര സൃഷ്‌ടികളിലും വൈയക്തിക വ്യത്യാസങ്ങൾ കാണാൻ കഴിയും-കഴിയണം. എന്നാൽ, ചിന്താശേഷിയുളള മനുഷ്യൻ ഇതിനെ ഒന്നാം കിടയെന്നോ രണ്ടാം കിടയെന്നോ വേർതിരിച്ചിട്ടോ വിമർശിച്ചിട്ടോ കാര്യമില്ല. മറിച്ച്‌, തെറ്റുകൾ ചൂണ്ടിക്കാട്ടുന്നത്‌ ഗുണകരംതന്നെ. സന്മനസ്സുളളവർ അത്‌ തിരുത്തുകയും ഉൾക്കൊളളുകയും ചെയ്യുന്നത്‌ ആരോഗ്യകരവും ആയിരിക്കും.

എന്നാൽ, വായനക്കാരന്റെ അനുവാചകന്റെ കണ്ണുകെട്ടി നാലാംകിടക്കാരെ ഒന്നാം കിടയിൽ എത്തിക്കാൻ വേണ്ടി മാദ്ധ്യമങ്ങളും വ്യക്തികളും നടത്തുന്ന ശ്രമങ്ങൾ (എഴുത്തിന്റെ മേഖലയിൽ മാത്രമല്ല, മറിച്ച്‌ എല്ലാ രംഗങ്ങളിലും) കാണുമ്പോൾ ഓർത്തുപോകുന്നു ആ ഷേക്‌സ്‌പിയാൻ വാക്യങ്ങൾഃ

“Some are born great

Some achieve greatness

Greatness is thrust upon others”

Generated from archived content: essay1_jan2.html Author: dr_rajan_kallelibhagam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here