കഴിഞ്ഞ മാർച്ച് 30-ന് ഭൂമിയിലെ എല്ലാ ബന്ധങ്ങളോടും ആകസ്‌മികമായി വിടപറഞ്ഞ് ശ്രീ. പി.ആർ.കർമ്മചന്ദ്രൻ അനന്തതയിൽ അലിഞ്ഞു ചേരുമ്പോൾ അദ്ദേഹത്തിന്റെ സ്‌നേഹവും സൗഹൃദവും അനുഭവിച്ചവർക്ക് ഗദ്‌ഗദത്തോടെ മാത്രമേ ഓർമ്മകൾ പങ്കിടാനാവുകയുളളു. പേര് അന്വർത്ഥമാക്കും വിധം തന്റെ കർമ്മ മേഖലകളിൽ ഒരു ചന്ദ്രപ്രകാശമായിരുന്നു പി.ആർ. ഔദ്യോഗിക രാഷ്‌ട്രീയ, പൊതുപ്രവർത്തനരംഗങ്ങളിൽ സജീവമാകുമ്പോഴും നഷ്‌ടമാകാതെ സൂക്ഷിച്ച ആത്മാർത്ഥതയും സേവന തല്‌പരതയും മാതൃകാപരമാണ്. രോഗപീഡകൾ നിരന്തരം ഏല്്പിക്കുന്ന വൈഷമ്യങ്ങളെ തൃണവൽഗണിച്ചുളള പാർട്ടി പ്രവർത്തനം താൻ സ്‌നേഹിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തോടുളള കൂറ് വിളിച്ചോതുന്ന ഒന്നായിരുന്നു. തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഖാവിനെ ഒരു നോക്കുകാണുവാൻ എത്തിച്ചേർന്ന വമ്പിച്ച ജനാവലി ജനഹൃദയങ്ങളിലുളള അദ്ദേഹത്തിന്റെ സ്ഥാനം വ്യക്തമാക്കത്തക്കതായിരുന്നു. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ കഥകളി ആസ്വാദനത്തിന് ഉപകരിക്കുന്ന “കഥകളി കണ്ടു രസിക്കാം” എന്ന പുസ്‌തകവും പ്രസിദ്ധീകരിച്ചു. മികച്ച സംഘാടകനും, പുസ്‌തക പ്രേമിയും പ്രസംഗകനുമായിരുന്നു അദ്ദേഹം.
95-96 കാലങ്ങളിലാണ് യുവകലാസാഹിതി വഴി എനിക്ക് സൗഹൃദത്തിന്റെ വഴിതുറക്കുന്നത്. കൊല്ലം എം.എൻ. സ്‌മാരകത്തിൽ സംഘടിപ്പിക്കപ്പെട്ടിട്ടുളള നാളെ ബുക്‌സിന്റെ നിരവധി സാംസ്‌കാരിക പരിപാടികളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. പ്രിയപ്പെട്ടവർ മഹാശൂന്യത സൃഷ്‌ടിച്ചുകൊണ്ട് കടന്നുപോകുമ്പോൾ ‘ഗുണികളൂഴിയിൽ നീണ്ടുവാഴാ’ എന്ന കവിവാക്യം അനുസ്‌മരിച്ചുകൊണ്ട്, സൗഹൃദത്തിന്റെ നല്ല നിമിഷങ്ങളെ ഓർമ്മയിൽ സൂക്ഷിച്ചുകൊണ്ട് ഗ്രാമത്തിന്റെ ആദരാജ്ഞലികൾ അർപ്പിക്കട്ടെ.
Generated from archived content: essay1_may28.html Author: chenthappooru