വാക്കു നട്ടു മുളപ്പിച്ച കവിത

അടിച്ചമര്‍ത്തപ്പെട്ടവന്റെ
വിലാപസ്വരങ്ങളില്‍ നിന്ന്
വേര്‍തിരിച്ചെടുത്ത വാക്കിനു
ചോര വിയര്‍പ്പിന്റെ ചൂരായിരുന്നു
കണ്ണീരിന്റെ ഉപ്പു രസവും.

വന്ധ്യയായ മണ്ണിന്റെ ഗര്‍ഭപാത്രത്തില്‍
വിലക്കുള്ള വാക്കിന്റെ വിത്തെറിയുമ്പോള്‍
ആശകള്‍ ആകാശം മുട്ടി.

അധിനിവേശത്തിന്റെ വേരുകള്‍
സ്വപ്നഖനനത്തിനാഴ്ന്നിറങ്ങി
നട്ടെല്ലുറപ്പുള്ള തണ്ടില്‍
ഇലപ്പച്ചജാലകം തുറന്ന്
ജാതകമെഴുതാത്ത പൂക്കള്‍ പിറന്നു.

പൂവിന്റെ പൊക്കിള്‍ച്ചുഴിയില്‍ നിന്നും
പുതുകാലത്തെ വിലക്കപ്പെടാത്ത
കനികള്‍ വിളഞ്ഞു പഴുത്തു.

അസത്യത്തിന്റെ പരാഗണപക്ഷികള്‍
എത്ര വേഗമാണു പറന്നെത്തിയത്
പിന്നെയെല്ലാം ചരിത്രം.

അങ്ങനെയാണല്ലോ കരിമ്പിന്‍ തോട്ടവും
കാഞ്ഞിരക്കാടും ഒരുടമയുടേതായതും,
അതില്‍ നിന്ന് കഴുമരക്കുരിശുണ്ടായതും
വാക്കു നട്ട് മുളപ്പിച്ചത് കവിതയോ…
രക്തസാക്ഷിയുടെ ആത്മഹത്യാക്കുറിപ്പോ…

Generated from archived content: poem5_apr9_14.html Author: b_josukutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here