താർപ്പാതകൾക്കു വീതികൂടുന്നു, നടപ്പാതകൾ മാഞ്ഞുമാറുന്നു. നഗരവാണിഭങ്ങൾ കൈയ്യേറി ബാക്കിവെച്ച നടപ്പാതകളോ, ആപൽക്കെണികളാകുന്നു. മരണവർണ്ണമാർന്ന റബ്ബർചക്രങ്ങൾ വഴിയോര വാഴ്‌വുകളെ തൊഴിച്ചകറ്റുന്നു.
ഇനി ഇതാ കാലൻപാതകൂടി! കൗപീനത്തോളം വീതിയില്ലാത്ത കേരളഭൂമിയെ നേർത്ത രണ്ടുപുറംപോക്കുകൾ പോലെ പകുത്തെറിഞ്ഞുകൊണ്ട് ഉത്തരേന്ത്യൻ രഥവേഗകാമം അലറിപ്പാഞ്ഞുവരാനിരിക്കുന്നു! അധിനിവേശ സാമ്രാജ്യത്തിന്റെ അരുമക്കിടാങ്ങൾ കടലുകാണാനെഴുന്നെളളുന്ന ‘ശല്യമൊഴിഞ്ഞൊരു’ രാജപാത മാത്രമായിച്ചുരുങ്ങുകയാണീ കേരളം. മലയാളിയുടെ വായിൽ മണ്ണിടാൻ ആഗോളകാളിമയെ കൈ മാടിവിളിക്കുന്ന ഇരുട്ടുമാടന്മാരെ ആരു ചെറുക്കണം?-നമ്മൾ മലനാട്ടുമക്കൾ തന്നെ. ജീവൻ പകരം വച്ചിട്ടാകിലും ഈ മാരണം തടഞ്ഞേതീരൂ. പ്രകൃതി സംരക്ഷണത്തിനുമാത്രമായി നിലകൊളളുന്ന ഗ്രീൻപാർട്ടികളുണ്ട് പലരാജ്യങ്ങളിലും. ആ ലക്ഷ്യത്തിൽ നിന്നു വ്യതിചലിച്ചാൽ അവർക്കു ജനപിന്തുണയില്ല. നമുക്കോ? നമുക്കും വേണ്ടേ ഒരു പച്ചപ്പട?
Generated from archived content: essay3_aug.html Author: appu_muttara