നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രചനകൾ രാജേഷ് ചിത്തിരയുടേതായി വന്നിട്ടുണ്ട്.കവിതകളിലാണ് താല്പര്യം കൂടുതലെങ്കിലും ഇപ്പോൾ ജിഗ്സാ പസ്സിലെന്ന കഥാസമാഹാരം പ്രസിദ്ധീകരണത്തന് തയ്യാറെടുക്കുന്നു
സെപ്തംബർ ഒന്നാം തീയതി പത്തനാപുരം ഗാന്ധിഭവനിൽ വെച്ചാണ് പ്രോഗ്രാം.പരിപാടിയെപ്പറ്റി എഴുത്തുകാരൻ ഫേസ്ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് വായിക്കാം
“എഴുത്തുകാരൻ പിന്തുടരുന്നത് വരരുചിപ്പെരുമയാണെന്ന് ഇടയ്ക്ക് ഓർക്കാറുണ്ട്.
വാ കീറിയ വാക്കിനെ അതിന്റെ വായനക്കാരന്റെ വരവിലേക്ക് കൈവിട്ട് മുന്നോട്ടു പോകുന്ന വരരുചി.
ആദ്യ കഥാസമാഹാരമായ “ജിഗ്സാ പസ്സലി” നെ അതിന്റെ വായനക്കാരെന്ന വലിയ ആകാശത്തിലേക്ക് തുറന്നു വിടുകയാണ്.
പത്തനാപുരം ഗാന്ധിഭവനാണ് വേദി. സെപ്തംബർ ഒന്നാം തീയതി പതിനൊന്നരയാണ് സമയം.
ഗുരുതുല്യനും മലയാള സാഹിത്യത്തിന് സങ്കീർത്തനതുല്യമായ കൃതികളെ സമ്മാനിച്ച മുൻ കേരള സാഹിത്യ അക്കാദമി തലവൻ കൂടിയായ ശ്രീ. പെരുമ്പടവം ശ്രീധരനാണ് പ്രകാശനം നിർവ്വഹിക്കുന്നത്.
മുതിർന്ന ചലച്ചിത്ര താരം ശ്രീ. രാഘവനാണ് പുസ്തകം ഏറ്റ് വാങ്ങുക.
പാം ഇന്റർനാഷണലെന്ന കുടുംബത്തിന്റെ പത്താം വാർഷികമെന്ന സന്തോഷം പ്രിയപ്പെട്ട ചങ്ങാതിമാർക്കൊപ്പം പങ്കുവയ്ക്കുന്ന ചടങ്ങുകൂടിയാണിത്.
പത്തു വർഷത്തിന്റെ ക്ഷണിക വേഗത്തിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ; ആതുരസേവന, വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ അടയാളപ്പെടുത്തലുകളുണ്ട്. അതിന്റെ എളിയ ഭാഗമാവുന്നതിൽ അനല്പമായ ആഹ്ളാദവുമുണ്ട്.
ജിഗ്സാ പസ്സലിന്റെ ആദ്യ ദിന വിൽപ്പനയും ലോഗോസ് പങ്കു വയ്ക്കുന്ന വിൽപ്പനവിഹിതവും ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിലേക്കുള്ള എളിയ പിന്തുണയ്ക്കായി മാറ്റിവയ്ക്കുന്നു.”