തിരയിൽ പതിയ പുഴുക്കളിഴയുന്ന-
തിണിർത്ത പാടുകൾ ജലരേഖയായി,
മെയ്യിൽ സീൽക്കാരങ്ങൾ ഹാ !
നെയ്യുന്നു വലകൾ കാളിയന്മാർ…..
ചിലങ്ക ചാർത്തിയൊരു പാദമെൻ നെഞ്ചിലമർന്നു…
ചിരിമങ്ങി കൊഴിഞ്ഞു വീണമുത്തുകൾ നുര കെട്ടിയതിൻ ചുറ്റിലും…
പണ്ടെങ്ങോ കേട്ട തിരപ്പാട്ടുകളെൻ-
നെഞ്ചിലാഴത്തിലൂന്നി പോയ വഞ്ചി-
കഴകൾ തീർത്ത നോവിൻ മധുരം…
അമരസിംഹാസനമേറിയിരുന്നവൾ ഞാൻ,
അരുണിമചാലിച്ച മേഘരഥത്തിലേറി-
ഭഗീരഥന്മാരുടെ കൈകുമ്പിളിലമൃതമായി,
ഭവ്യഭാനുക്കളെ പെറ്റുപോറ്റി….
തിരപൊങ്ങി തോണികലുലെഞ്ഞെൻ-
കൈകളാൽ ശവമഞ്ചങ്ങളെ താലാട്ടി ഞാൻ…
തിരയിലാനേകം കുഞ്ഞികൈകൾ-
തണുപ്പേറ്റ് മഞ്ഞിൻ പുഷ്പങ്ങൾ വിടർത്തി….
പുഴയാഴങ്ങളിൽ കുരുതിപുഷ്പങ്ങൾ പൂത്തു കിടന്നു….
എന്റെ നീർപോളകൾ ചൊല്ലിയ മന്ത്രത്താൽ മോക്ഷമടഞ്ഞെത്ര പാപികൾ…
എന്റെ ജലബിന്ദുവിലുദയം ചെയ്‌തെത്ര പുണ്യങ്ങൾ…
എന്റെ ജലബിന്ദുക്കൾ താണ്ടിയ ദൂരമെത്ര മറന്നു…
ഓർമ്മകളിന്ന് ചത്തു ചീഞ്ഞ മൽസ്യങ്ങൾ…
കണ്ണുകൾ ചാടി ചെകിളപ്പൂവുകളിൽ നിന്നുയരുന്നു മനം മടുക്കും ഗന്ധം…
ശല്കങ്ങളടർന്നു ചിറകുകളറ്റു
പതിയെ നെഞ്ചിൽ ഒഴുക്ക് നിന്നു….
തിരയിൽ പതിയ പുഴുക്കൾ നുരയുന്ന-
തിണിർത്ത പാടുകൾ ജലരേഖയായി,
മെയ്യിൽ സീൽക്കാരങ്ങൾ ഹാ !
നെയ്യുന്നു വലകൾ കാളിയന്മാർ…..