അടുത്ത ഡിസംബറിൽ ആലപ്പുഴയിൽ മൂന്ന് മ്യൂസിയങ്ങൾ ഉദ്ഘാടനം ചെയ്യണമെന്ന് ലക്ഷ്യമിട്ടാണ് സർക്കാർ നീങ്ങുന്നത്. അതിലൊന്ന് മഹാത്മാഗാന്ധിയെക്കുറിച്ചാണ്. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തിൽ ഗാന്ധിസ്മരണ ഇന്ത്യയിലെ ഏറ്റവും സുന്ദരവും ഗഹനവുമായ ഒരു മ്യൂസിയത്തിലൂടെ ആദരിക്കണമെന്നാണ് കരുതുന്നത്.
ഗാന്ധിജിയുടെ ഒറിജിനൽ രേഖകളോ സാമഗ്രികളോ പ്രദർശനത്തിന് ലഭിക്കുക പ്രയാസമാണ്. പക്ഷെ, ഇന്ത്യയിലെ എല്ലാ ഗാന്ധി മ്യൂസിയങ്ങളും അവരുടെ കൈവശമുള്ള സാമഗ്രികളുടെ പകർപ്പ് ലഭ്യമാക്കി ഈ സംരംഭത്തെ വിജയിപ്പിക്കാമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. അവയുടെ പ്രധാന ക്യൂറേറ്റർമാർ ആഗസ്റ്റ് 11 ന് ആലപ്പുഴയിൽ നടക്കുന്ന ഗാന്ധി മ്യൂസിയ ശില്പശാലയിൽ പങ്കെടുക്കുന്നതാണ്. ഏറ്റഴും പഴക്കംചെന്ന ഗാന്ധി മ്യൂസിയത്തിൻ്റെ ക്യൂറേറ്റർ ശ്രീ. അണ്ണാമലൈ ആണ് ഈ ശില്പശാല ഉദ്ഘാടനം ചെയ്യുന്നത്. ആധുനിക അവതരണരീതികൊണ്ടും വളരെ കൃത്യമായ സന്ദേശങ്ങൾകൊണ്ടും ഇൻ്ററാക്ടീവ് സ്വഭാവംകൊണ്ടും വേറിട്ടൊരു അനുഭവമാക്കാനാണ് ശ്രമം.
ഗാന്ധിജിയുടെ ജീവചരിത്രം കഴിഞ്ഞാൽ നാല് പ്രമേയങ്ങളാണ് മ്യൂസിയത്തിൽ അവതരിപ്പിക്കുന്നത്.
1) ഗാന്ധിജിയുടെ കേരളത്തിലെ അഞ്ച് സന്ദർശനങ്ങൾ.
2) ഗാന്ധിജിയും കേരളത്തിലെ ദേശീയപ്രസ്ഥാനവും
3) ഗാന്ധിജിയും നിർമ്മാണ പ്രവർത്തനങ്ങളും
4) മതേതര ഇന്ത്യയിൽ ഗാന്ധി സന്ദേശത്തിൻ്റെ പ്രസക്തി
Click this button or press Ctrl+G to toggle between Malayalam and English