നിൻ മൃദു സ്പർശമെൻ
നെറുകിലെത്തും വരെ
അതിദീർഘമായ് ഞാൻ മയങ്ങി
കഥയൊന്നുമറിയാതെൻ
കവിതകൾ കേട്ടു നീ
ചക്രവാളത്തിൽ കൺനട്ടിരുന്നു
ഒരു നേർത്ത പുഞ്ചിരി
മനസ്സിൽ വരച്ചിട്ടു
നിമിഷങ്ങളെണ്ണി ഞാൻ വിങ്ങി
ശാഖിയെ തണലാക്കി
പുഴയെ കരയാക്കി
യാമങ്ങളിൽ ഞാൻ മരിച്ചു
പ്രേമപ്പൂക്കൾ കിളിർത്തും
കൊഴിഞ്ഞുമെൻ
ഹൃദയമൊരു മരുഭൂമിയായി
പറയാത്ത, കേൾക്കാത്ത,
കേൾക്കാനൊരാളില്ലാത്ത
കലഹങ്ങളെ ഞാൻ
മറച്ചു
വരുമെന്ന് വാക്ക് തന്നൂ-
മടങ്ങിയ –
കാറ്റുമിന്നെന്നേ മറന്നു
കിളിയില്ല, പൂവില്ല, കായില്ല
ഇവിടെയൊരു കളിവാക്ക്
ചൊല്ലാനൊരാളുമില്ല
കോരിച്ചൊരിയുമാ
മഴയത്തിലെന്നുള്ളം
നിൻ അഭാവത്തിൽ
കരഞ്ഞു
എവിടെ നീ, എവിടെ നീ
എവിടെയാണിന്നു നീ
ഒരു വാക്ക് കേൾക്കുവാൻ
വെമ്പി…
നിന്നിൽ നിന്നൊരു വാക്ക്
കേൾക്കുവാൻ ഞാൻ വെമ്പി…