പഞ്ചമുദ്രമോതിരം

ലഘുമുദ്ര

റോസാമണമില്ല
റോസാനിറമില്ല
ഈ ശവംനാറിമനസ്സിന്;
കൊടിയദാരിദ്ര്യത്തിലും അത് വിടാതെ
ഉപാസിക്കുന്നൂ
നിന്റെ നിറത്തെ!
മണത്തെ!!

വായ്ത്താരി

ഒരു ഞാന്‍ കൊണ്ട് പൂജാരി
രണ്ടു ഞാന്‍ കൊണ്ട് മൂരി
മൂന്നു ഞാന്‍ കൊണ്ട് മൂശാരി
പൂജ്യം ഞാന്‍ കൊണ്ട്, ഇരിക്കട്ടെ,
ഒരു വായ്ത്താരി സ്രഷ്ടാവിന്!

പിറകോട്ട്‌

എത്തേണ്ടിടത്ത് എത്താന്‍
പിറകോട്ടടിച്ചുപോകാം.
മുന്നോട്ട് പോകാമെന്ന്
പറയുന്നവരോട്
നമുക്ക് വലിയ ചങ്ങാത്തമില്ല.
പർവ്വതാരോഹണത്തെക്കാൾ
നമുക്കിഷ്ടം കടൽ കടയലാണ്‌.

നേരിട്ട്

ഈ മുഴുക്കുടിയന്റെ ശബ്ദതാരാവലിയില്‍
കുടം ചഷകം പാനപാത്രം എന്നീ പദങ്ങളില്ല;
നിയമം ലംഘിച്ചു വാറ്റു‌ന്നവളുടെ
ചെഞ്ചോരിവായില്‍നിന്നു
നേരിട്ട് കുടിക്കയാണിവന്‍.
അതു കൊണ്ടാകാം അനുസരണയുള്ള
മാംസഭുക്കുകൾക്ക്
ഇവൻ പ്രിയമുള്ളവനാകാതെപോയത്.

മഹാമുദ്ര

മൗനംവിതക്കാതെ കവിത നൂറുകൊയ്ത ഞാൻ പൊട്ടക്കവി
പൊട്ടക്കവിയുടെ ചമയം വെടിഞ്ഞാറേ ഞാന്‍ ഒരൊറ്റക്കവിത
നിന്റെ മനസ്സിൽ നിശ്ശബ്ദം മുഴങ്ങുമൊരൊറ്റക്കാവ്യം!
ഭഗ്നപ്രണയത്തിൻ മഹാകാവ്യം!!

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഡിമോയിനിലെ മഴയില്‍ കുറച്ചു ദൂരം
Next articleതോറ്റ കുട്ടി
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here