തീത്തോറ്റം

 

 

 

1

നീ വിചാരിക്കുംപോലെ
മഞ്ഞയോ ചുകപ്പോ നീലയോ അല്ല ഞാൻ.
നിറങ്ങൾ എന്റെ ബാഹ്യകവചം മാത്രമെന്നറിക.
ദശലക്ഷം വര്ഷങ്ങൾക്ക് മുമ്പ്
നീയെന്നെ കണ്ടെത്തുംമുമ്പേ ഞാനുണ്ട്.
അരണി കടഞ്ഞൊ
കരിങ്കൽച്ചീളുകൾ കൂട്ടിമുട്ടിച്ചോ
നിന്റെ പിതാമഹന്മാർ എനിക്ക് ജന്മമേകിയിട്ടുണ്ടാകാം.

2

വായ വാലോടു ചേർത്ത് മൂന്നരച്ചൂറ്റിൽ
വിശ്രാന്തി പൂകിടും വിശുദ്ധസർപ്പത്തീ.

പുല്ലാംകുഴൽസുഷിരത്തിലൂടെ
കദംബവനം കടന്നു യമുനയോടൊപ്പം
ധീരസമീരനായൊഴുകും വെണ്ണത്തീ.

ബോധിവൃക്ഷച്ചുവട്ടിൽ
ലോകകല്യാണമാർഗമോതി
പുകയാതെ മന്ദം മധ്യമത്തിൽ വിളങ്ങീടും
അഖിലാണ്ഡനിർവ്വാണത്തീ.

ഗാഗുൽത്തായിലെ കുരിശില്‍
ആളിപ്പിടഞ്ഞണഞ്ഞുയർത്തെഴുന്നേൽക്കും
തീത്താരകം.

3

കരുണയ്ക്കും ക്രൗര്യത്തിനുമപ്പുറം
എന്നെ നീ പ്രതിഷ്ഠിക്കുക.
തീപ്പുരയിലേക്കുള്ള പാതയിൽ
ചിതയൊരുക്കുന്നോരുടെ
കബന്ധങ്ങൾ ഞാനേറ്റുവാങ്ങും.
ആരാധിക്കുന്നവരെയല്ലാ,മറിച്ച്
അനുസരിക്കുന്നവരെയത്രെ എനിക്കിഷ്ടം!
നാഡികളിലൂടെ സഞ്ചരിക്കുന്ന
അഗ്നിപർവതമാണ് ഞാൻ.
നിന്റെ ആരോഹണങ്ങളൊക്കെ
എനിക്ക് അവരോഹണങ്ങൾ മാത്രം.

മുന്ഗാമികളിൽനിന്നു നിന്നിലൂടെ പിന്ഗാമികളിലേക്കു
ഒഴുകുന്ന ഈ നിർമലമായ പ്രവാഹപ്രക്രിയയെ
തടുക്കാൻ തക്ക ഊക്കുള്ളവനായി ആരുണ്ടിവിടെ?

4

തീപ്പന്തങ്ങളേന്തി വരുന്നൊരെ,യാ-
ക്രോശങ്ങൾക്കിടയിലോർക്കയൊരുകാര്യം :
കാറ്റിൻഗതി മാറിവീശുകിൽ തൽക്ഷണം
കത്തിക്കരിച്ചിടും നിങ്ങളെത്താനവ !

മരവിച്ചുപോയതാം പൊൻകരളി-
ലാരാനുമിത്തിരിയമൃതം തളിച്ചീടുകി-
ലങ്ങനെയെങ്കിലങ്ങനെയാകട്ടെ,
ജ്വലിച്ചുയരട്ടെ! പ്രേമ,മീ ഹിമഭൂമിയിൽ!!

5

കടന്നു പോകേണ്ട തീപ്പാലത്തിൽ
പുര പണിഞ്ഞേക്കരുത്.
മറുകരയിൽ ഞാനുണ്ട്;
എന്റെ സഹസ്രം കൈനാമ്പുകൾ നീട്ടി

നിന്നെ സ്വീകരിക്കാൻ!

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകറുത്ത ശൃംഗാരം
Next articleവെറും പേരായ കാവുകൾ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English