കരയാൻ തോന്നുന്നു

 

 

 

നാക്കെടുത്താൽ
നുണ മാത്രം പറയുന്ന നേതാവ്
മഹാത്മാ ഗാന്ധിയെ
ഉദ്ധരിക്കുന്നതു കാണുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ?

ഹെൽമെറ്റ് വെക്കാതെ
ബൈക്കോടിക്കുന്നവൻ
ഗതാഗത വകുപ്പിലെ അഴിമതിയെ
കുറിച്ച് പറയുന്നതു കേൾക്കുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ?

അഷ്ടിക്ക് വകയില്ലാത്തയാൾ
ബിവറേജസ്സിൽ നിന്ന് മടങ്ങും വഴി
സമ്മർ ബമ്പറിന്റെ ടിക്കറ്റ്
വാങ്ങുന്നതു കാണുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ?

കുരുടന്മാർ നിറങ്ങളെക്കുറിച്ച്
തർക്കം പിടിക്കുന്നതു
കേൾക്കുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ?

സ്വർഗ്ഗത്തിൽ പ്രവേശിക്കാത്തവർ
സ്വർഗ്ഗത്തെക്കുറിച്ച് വിസ്തരിച്ച്
പ്രലോഭിപ്പിക്കുന്നത് കേൾക്കുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ?

ചിരിച്ചിട്ട് കഴുത്തറുക്കുന്നവരും
അറുത്തിട്ട് ചിരിക്കുന്നവരും
തമ്മിൽ വലിയ ഭേദമുണ്ടെന്ന്
നിരൂപിക്കുന്നവരെ കാണുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ?

ഈ നിമിഷത്തിന്റെ മാന്ത്രികത
നുണയാതെ,
ഭൂതകാലത്തിൽ മാത്രം
ജീവിക്കുന്ന ഭൂതങ്ങളെയും
ഭാവിയിൽ മാത്രം നോട്ടമിടുന്ന
പാപികളെയും
വർത്തമാനകാലത്തിൽ
മാത്രം മുഴുകി നീറുന്ന ആർത്തരെയും
കാണുമ്പോൾ
എനിയ്ക്ക് കരയാൻ തോന്നുന്നു ,
നിങ്ങൾക്കൊ ..?

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleബോഗൺവില്ല(ൻ)
Next articleമുരിങ്ങ , വാഴ , കറിവേപ്പ് – അനിത തമ്പി
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here