കാറിൽ വന്നിറങ്ങിയ അച്ഛനെ അവൾ കൊതിയോടെ നോക്കി.എത്ര നാളായി അച്ഛനെ ഒന്ന് കണ്ടിട്ട്.തന്നെ കാണുമ്പോൾ ഓടി വന്ന് മുത്തം തന്ന് ചോക്കലേറ്റും തരുമെന്ന് പ്രതീക്ഷിച്ച് പണ്ട് വീട്ടിൽ വെച്ച് ചെയ്യാറുള്ളതു പോലെ അവൾ കണ്ണടച്ച് നിന്നു.അവളെ നിരാശയാക്കി അച്ഛൻ അങ്ങോട്ട് വന്നതുപോലുമില്ല.പതിവിൽ കവിഞ്ഞ ഗൗരവവുമായി അവളുടെയും അമ്മയുടെയും മുന്നിലൂടെ അച്ഛൻ കോടതിയുടെ അകത്തേക്ക് നടന്നു.അമ്മ കൂടെ നിന്നതു കൊണ്ടാവും അച്ഛൻ അങ്ങോട്ട് നോക്കുക പോലും ചെയ്യാതിരുന്നത്.ഇങ്ങനെയൊന്നുമായിരുന്നില്ല്ല്ലോ അച്ഛൻ..ഓരോന്നോർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
പുറമെ ഗൗരവക്കാരനെന്ന് തോന്നുമെങ്കിലും ഉള്ളിൽ സ്നേഹത്തോടെയേ തന്നോട് പെരുമാറിയിട്ടുള്ളു.ഓഫീസിൽ നിന്ന് ജോലിയും യാത്രയുമൊക്കെ കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോഴായാലും ‘’മോളൂ’’എന്ന് വിളിച്ച് കൊണ്ടേ വരൂ.ചോക്കലേറ്റോ ഐസ്ക്രീമോ കയ്യിലില്ലാതെ വരാറില്ല.പതിയെയാണ് അച്ഛന്റെ സ്വഭാവം മാറിത്തുടങ്ങിയത്.എന്താണ് കാരണമെന്ന് അവൾക്ക് അറിയില്ല.പതിവ് സമയത്തൊന്നും അച്ഛനെ വീട്ടിലേക്ക് കാണാതായി.അമ്മയും അച്ഛനും തമ്മിൽ എന്തൊക്കെയോ പറഞ്ഞ് എപ്പോഴും വഴക്കാണെന്ന് മനസ്സിലായി.അവരുടെ വഴക്ക് കേട്ടു കൊണ്ടാണ് ചോക്കലേറ്റിന് കാത്തിരുന്ന താൻ ഞെട്ടി എഴുന്നേൽക്കുന്നത്.എങ്കിലും..വീണ്ടും അവൾക്ക് സങ്കടം വന്നു.എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു തങ്ങളുടെത്.എത്ര പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്.
അമ്മ മറ്റൊന്നും ശ്രദ്ധിക്കാതെ വക്കീലിനോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്.എല്ലാ ഒത്തു തീർപ്പു ചർച്ചകളും കൗൺസിലിങ്ങുമൊക്കെ കഴിഞ്ഞു.രണ്ടു പേരും വാശിയിലാണ്.ഇനിയിപ്പോൾ തന്റെ അവകാശത്തിന് വേണ്ടിയുള്ള തർക്കമാണ് .ആരുടെ കൂടെ പോയാലും തനിക്ക് പ്രത്യേകിച്ച് സന്തോഷമൊന്നുമില്ല.എല്ലാവരും ഒന്നിച്ച് കഴിയുന്ന ഒരു ലോകം അവളുടെ കിനാവുകളിലേക്ക് വന്നു..
കോടതി തുടങ്ങാൻ സമയമായി.വക്കീലൻമാരും ഗുമസ്തൻമാരും കക്ഷികളും തിരക്കിട്ട് കോടതിയിലേക്ക് വന്നു തുടങ്ങി.നിശബ്ദമായ കോടതി മുറി..ജഡ്ജി വന്നപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്നു.ഓരോ കേസുകളായി ബെഞ്ച് ക്ളാർക്ക് വിളിച്ചു കൊണ്ടിരുന്നു.തർക്കങ്ങളും വാഗ്വാദങ്ങളുമായി വക്കീലന്‍മാര്‍ എറ്റുമുട്ടി.ഒന്നിച്ചു ജീവിക്കാൻ പള്ളികളിലും അമ്പലങ്ങളിലും ചർച്ചുകളിലും വെച്ച് പ്രതിജ്ഞയെടുത്തവർ കോടതി മുറിയിൽ പരസ്പരം കൊത്തിക്കീറാൻ തയ്യാറായി നിന്നു.താലിചാർത്താൻ കുനിച്ചു കൊടുത്ത കഴുത്തുകൾ ഇനിയൊരിക്കലും കുനിയില്ലെന്നന്ന മട്ടിൽ ഉയർന്നു നിന്നു.ഒന്നിച്ചു സ്വപ്നങ്ങൾ പങ്കിട്ടവർ ജീവിതത്തിലെ സുഖങ്ങളും ദു;ഖങ്ങളും ഒന്നിച്ചു പങ്കിടാമെന്ന് സമ്മതിച്ചവർ അതിന്റെ കണക്കുകൾ കോടതിയിൽ വക്കീലൻമാർ മുഖേന വിളംബരം ചെയ്തു.
ഒടുവിൽ അവരുടെ കേസും വിളിച്ചു.വാദങ്ങൾക്കൊടുവിൽ വിധി വന്നു.ഒരു മാസം അച്ഛന്‍റെ കൂടെ ഒരു മാസം അമ്മയുടെ കൂടെ.ആദ്യത്തെ ഊഴം അച്ഛന്‍റെ കൂടെയാണ് ..അമ്മയോട് യാത്ര പറഞ്ഞ് അച്ഛനൊപ്പം കാറിൽ കയറുമ്പോൾ അവളുടെ മുഖം തെളിഞ്ഞില്ല.ഒഴുകിയിറങ്ങിയ കണ്ണുനീർത്തുള്ളികൾക്കിടയിൽ അവൾ മറ്റൊന്നും കണ്ടതുമില്ല..