ഉച്ചക്കത്തെ പിരീഡിന് ആര് വന്ന് ക്ലാസ്സെട്ത്ത്ട്ടും ഒരു ഫലോണ്ടാവൂല്ല. അതങ്ങോട്ട് ഏശൂല്ല. കാരണം, പപ്പൻ മാഷിന്റെ ബെല്ലടിയും കാത്ത്ട്ടായിരിക്കും ഇരിക്ക്ന്ന്ണ്ടാക. ബെല്ലടി കേക്കലും പിന്നെ, കത്തിച്ച് വിട്ട പൂക്കുറ്റി പോലെ ഒരു പോക്കാ….അത് പിന്നെ പൊര്ക്കെത്തിയാലേ നിക്കൂ. അതിന്റെടേല് എടത്ത്ന്നോ വലത്ത്ന്നോ ആര് വിളിച്ചാലും കേക്കൂല്ല. എങ്ങനെ കേക്കാനാ!… അങ്ങൻത്തെ പാച്ചലല്ലേ പായുന്ന്…. പെയ്ച്ച പാച്ചല്…..പൊലച്ചക്ക് ചെൽപ്പം ഒന്നും തിന്ന്ട്ട്ണ്ടാവൂല്ല. അന്നേരം ബല്ല്യ ബീര്യേര്ക്കു. എൻക്ക് വേണ്ടാന്നും പർഞ്ഞിറ്റായിരിക്കും ബന്ന്ട്ട്ണ്ടാവ. പിന്നേട്യാ… പൈക്കാണ്ട്ക്ക. പൊരക്കെത്ത്മ്പളേക്കും ഉമ്മ ചോറും കൂട്ടാനും ബെച്ച് കാത്ത്ക്ക് ന്ന്ണ്ടാവും. പോയി തിന്നണ്ട പണിയേ ഉള്ളൂ. ബേം പോയി, കിണ്ടീന്ന് വെള്ളെട്ത്ത് കയ്യും മൂടും കൈയ്റ്റ്, തണാപ്പോയി ഒരു പലയെട്ത്ത്ട്ട്, ആട്ത്തന്നെ ഇരിക്കും. ഉമ്മ വന്ന്ട്ട് ഒരു പരിശോധനയുണ്ട്. കയ്യും മൂടും ശെരിക്കും കയ്നോന്ന്?… കൈമല് മണ്ണ്ണ്ടോന്ന്?….
ഉച്ചക്ക് ചോറാന്ന് ബെയ്ക്കലെങ്കിലും, രാവിൽത്തെ ബെൾക്കയോ, പത്തിലോ ഉണ്ടെങ്കിൽ അതാണ് ഇഷ്ടം. ഉമ്മ വേഗം ഒരു ബസീല് ചോറും, ഒരു പിഞ്ഞാണത്തില് കൂട്ടാനും എട്ത്ത് വരും. കിട്ട്യാടെന്നെ നോക്കല്, കൂട്ടാന് പരിപ്പിന്റെന്യാണോന്നാണ്. പരിപ്പും കൂട്ടാന് ബയങ്കരം ഇഷ്ടാ…. ചെലപ്പൊം മീൻ കൂട്ടാനേര്ക്കു. നല്ല, തേങ്ങയരച്ച് ആണം ബെച്ചത്. അയിന്റോക്ക പൊരിച്ച മീനോ, പപ്പടോ ഉണ്ടെങ്കിപ്പിന്നെ പറയും ബേണ്ട. കൊസിയെന്നെ. അതും കൂട്ടി ബെയ്ക്കാൻ എന്ത് രസാ…….. ചോറ് കാലിയാകുന്നത് തിരിയൂല്ല. ചോറുംബെയ്ച്ച് ആൽപറമ്പിൽ പോയി നിക്ക് രിച്ചിറ്റായിരിക്കും സ്കൂൾക്കേക്ക് പോക്ക്. ചെൽപൊക്കെ ലേശം പാർത്ത് പോവും. ചെനമ്പ് പാർത്താലൊന്നും മാഷമ്മാർ അടിക്കൂല്ല. തൊപ്പൻ പാർത്തോയേങ്കിപ്പിന്നെ രണ്ട് കൊള്ള ലെന്നെ. പിന്നെ, ബെയ്ന്നെര്ത്തെ ബെല്ലടിയും കാത്ത് ഇരിക്കും. അത് പിന്നെ ബെല്ലടിച്ചാലും പോര, ജന ഗണ മന ചൊല്ലൂമ്പാണം.
അതും കെയ്ഞ്ഞ് ഒരു വിടലാണ്. എടക്ക് ഒരു സ്റ്റോപ്പുണ്ട്. ചെക്കോളം മീൻ ബിക്ക്ന്നട്ത്ത്. ആട്ന്ന് മോന്തിക്കേക്കുള്ള മീൻ വാങ്ങണം. ഒരു ജാതിച്ചപ്പിൽ കെട്ടിത്തരുന്ന മീനും വാങ്ങീറ്റാന്ന് പൊര്ക്കേക്ക് പോക്ക്. എപ്പോളും അല്ല. ചെൽപ്പൊക്കെ. റോഡും പെരിയയും എടയും പാലവും കടന്നെത്തുന്ന ആ ഫൈനൽ ഡെസ്റ്റിനേഷൻ…….. വല്ലാത്തൊരോർമ്മ.