എഡിറ്റോറിയൽ

യുഗങ്ങളുടെ കാത്തിരിപ്പ് കാലിത്തൊഴുത്തിനെ അലങ്കരിക്കുമ്പോൾ ലോകം ചോദിച്ചു

“ഇവനോ യഹൂദരുടെ രാജാവ്.!-

സാമാന്യ ലോകത്തിൻ്റെ ദൃഷ്ടിയിൽ രാജത്വം ,സർവ്വാവരണ വിഭൂഷണത്തിലും, സമ്പത്തിൻ്റെ പരകോടിയിലും ,പാരമ്പര്യത്തിൻ്റെ വിശിഷ്ടതയിലും അനുചരന്മാരുടേയും വിദൂഷകരുടേയും നടുവിലെ പൊയ്ക്കാലിലുമാണെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു, അവിടെ സഹനങ്ങളുടെ സങ്കീർത്തനങ്ങൾക്കോ, എളിമയുടെ കാലിത്തൊഴുത്തിനോ, നിഷ്കളങ്കതയുടെ ഇടയമനസ്സിനോ പ്രസക്തിയില്ല. പക്ഷെ കാലഘട്ടത്തിൻ്റെ ചരിത്രത്തെ, തൻ്റെ ജീവിതം കൊണ്ട്. മാറ്റിയെഴുതിയവൻ എക്കാലത്തേയും തലമുറകളോട് വിളിച്ചു പറഞ്ഞു… ദൈവികതയെ ഉൾക്കൊള്ളാൻ കഴിയുന്ന നിഷ്കളങ്കതയ്ക്കും, സത്യത്തേ തേടി വരാൻ കെല്പ്പുള്ള ചങ്കൂറ്റത്തിനും, പാപത്തിൻ്റെ മാലിന്യങ്ങളെ കഴുകിക്കളയാൻ തയ്യാറുള്ള ഹൃദയ വിശുദ്ധിക്കും. ജീവിതത്തിൻ്റെ കുരിശുകളേയും, ചാട്ടവാറടികളേയും സഹിക്കാൻ മനസ്സാകുന്നവർക്കം, കുറ്റക്കാരനായി കുരിശിൽക്കിടക്കുമ്പോഴും സത്യത്തിനും, നീതിക്കും വേണ്ടി നിലകൊള്ളുന്ന കള്ളനുമാണ് ദൈവത്തിൻ്റെ പറുദീസാ ! അതാണ് സ്വർഗ്ഗീയ രാജത്വത്തിലേക്കുള്ള വഴി!,

ക്രിസ്തുമസ്സ് എളിമയുടേയും, വിശുദ്ധിയുടേയും അനശ്വരമായ ആഘോഷമാണ്. അത് ഗർഭിണിയായ തൻ്റെ ഭാര്യയേയും കൊണ്ട് , ജോസഫ് കടന്നു പോയ കണ്ണീരിൻ്റെ വഴിയുടെ കഥയാണ്. തൻ്റെ ഭർത്താവിൻ്റെ ക്ലേശങ്ങളേയോർത്ത് കരൾ നൊന്ത മറിയത്തിൻ്റെ ഹൃദയ വിശുദ്ധിയുടെ പ്രഘോഷണമാണ്

ഇതാ എളിമയുടേയും, വിശുദ്ധിയുടേയും, പുൽക്കൂട് ഹൃദയത്തിലേക്കെടുത്തുവയ്ക്കുന്നു  ആത്മീയതയുടെ ആഘോഷരാവ് ആശംസിക്കുന്നു. സമാധാനത്തിൻ്റേയും, നന്മയുടേയും പുതുവർഷം കടന്നുവരട്ടെ…

പുഴ.കോമിന്റെ എല്ലാ വായനക്കാര്‍ക്കും ക്രിസ്തുമസിന്റെയും നവവത്സരത്തിന്റെയും മംഗളങ്ങള്‍ നേരുന്നു

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here