ദു:ഖമുഖം

പഴങ്കഥ താരാട്ട് പാടിടും തിരനിരകളായി മനമെന്നും

പനിനീര്‍ക്കണം മിഴികളില്‍ മൗനത്തില്‍ തെളിഞ്ഞ വഴികള്‍

താഴത്തെയറയില്‍ ഉറക്കത്തിലാര്‍ന്നിരിക്കുമോര്‍മ്മകള്‍

തീയിട്ടു കൂട്ടിയ തറയില്‍ നിന്ന് പുകക്കോലങ്ങളായി

തൂശനിലകളില്‍ വിളമ്പുന്നതു പോലനുദിനം തുളുമ്പുന്നു

തരികളോരോന്നും തിരികെ തന്‍ ജന്മഭൂവിലേയ്ക്കു

ആകാശമൊരു മഞ്ഞുതീരമായിയുതിര്‍ക്കും കുളിര്‍മ്മ

ആ ഭസ്മപ്പന്തലില്‍ നടുമുറ്റത്ത് അക്കല്‍വിളക്കിന്‍ നാളം

ജന്മവുമന്ത്യവുമൊരു കാഹളവിളംബരമായി വര്‍ത്തിക്കും

ജല്പനങ്ങളില്‍പ്പെട്ടമരുന്നു മാനുഷരീ മണ്ണില്‍ രക്ഷ തേടും

ദേവലോകമിന്നിതായുണര്‍ന്നു പാരിനനുഗ്രഹം ചൊരിഞ്ഞു

ദൃശ്യസദസ്സുകളില്‍ സാന്ത്വനപ്രതീകമായി സരളസംഗീതം

ചലിക്കുന്നു ചന്ദ്രശില്പങ്ങളാ പച്ചവനികള്‍ തോറും

ചുറ്റിപ്പാറും പൂമ്പാറ്റകളില്‍ പതിയുന്നു പൂര്‍ണ്ണബിംബം

ഒളിച്ചുകളിക്കുന്നു ഇളംകൂട്ടുകാരായി ഇരുള്‍വെളിച്ചം

ഒരു സ്വപ്നപഥത്തിലേയ്ക്കെന്ന പോല്‍ പറന്നിടും

ഇതൊരു പുത്തനനുഭവമല്ലെന്നതു വീണ്ടും മറക്കാതിരിക്കും

ഈ മരക്കൂട്ടു കിളികള്‍ക്കുമറിയുന്നൊരു പള്ളിക്കൂടപദ്യം!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here