ഡ്രോൺ

ഒരു പിക്കാസോചിത്രത്തിലെ മദാമ്മയെപ്പോലെ
കൊഴുത്തു തടിച്ച സ്വപ്നട്ടീച്ചർ,
മലയാളം പിരിയേഡിൽ,
രൂപകാലങ്കാരത്തെ വർണിച്ചു തുടങ്ങിയ നിമിഷം,
എട്ടും പൊട്ടും തിരിയാത്ത ഒരു ശിഷ്യൻ, ബോധബധിരനായി,
പിങ്ക് സിൽക്ക് സാരിയുടെ ഞൊറിവുകളാൽ അലംകൃതമായ
ആ മാംസരൂപത്തിൽ ആഴ്ന്നമരുകയായിരുന്നു.

അപഥസഞ്ചാരപഥത്തിലെ മറ്റൊരു അരങ്ങിൽ
പെൺവൈദ്യയുടെ കരിനീലക്കണ്ണുകളിൽ ചൂണ്ടയിടവേ
അവന്റെ അന്തർഗ്രന്ഥിസ്രാവഘടനയിൽ ഹലാക്കിന്റെ ആന്തോളനം!
“എന്താ മോനെ പ്രശ്നം?”
അവിവാഹിത തിരക്കി.
“ഡോക്ടർ”
മൃദുലമുഴപ്പിന്റെ കൂർത്ത മുനകൾക്കിടയിലുള്ള സ്പോട്ടിൽ എകാഗ്രത സാധകം ചെയ്യൂന്നതിനിടെ, എട്ടും പൊട്ടും തിരിയാത്ത കുട്ടി പറഞ്ഞൊപ്പിച്ചു:
“ദേഹമാസകലം ഒരു തരിപ്പ് …. വയ്യായ്ക! ”

മീശ കുരുത്ത നാളുകളിലെന്നോ,
പൊട്ടിത്തെറിച്ചതിനു രൂപമാറ്റം സംഭവിച്ചു.
അവന്റെ കണ്ണുകൾ പൂവായി
അവന്റെ ചുണ്ടുകൾ വാലായി
തിരക്ക് അവനു പ്രാണവായുവായി
പിരാക്ക്‌ അവനു പോഷകാഹാരമായി
പൂവാലാ പൂവാലാ എന്ന ആക്ഷേപഹാസ്യവിളി
ഒരു പൂവിളിയുടെ ഹരമായി.

കാക്കത്തൊള്ളായിരത്തെ ടീസിച്ച കൂട്ടത്തിൽ ചെറുപ്പക്കാരിയായ ഒരു പെൺപോലീസിനെയും അവൻ വെറുതെ വിട്ടില്ല. രാത്രിയിലെ രഹസ്യയാമങ്ങളിൽ അവൻ അയല്പക്കത്തെ അയകളിൽനിന്ന് അടിച്ചെടുത്ത പാവാടക്കും പാന്റിക്കും ബോഡീസിനും കയ്യും കണക്കുമില്ല.അദൃശ്യനായ അവനെ മനസ്സിൽ കണ്ടു ‘കാമഭ്രാന്താ, നീ നശിച്ചുപോകും’ എന്ന് പ്രാകാത്ത പെൺകുട്ടികളും യുവതികളും വീട്ടമ്മമാരും വൃദ്ധകളും നാട്ടിലില്ല.

കൊറോണക്ക് മുമ്പുള്ള മറ്റൊരു കൊറോണയായി
നാട്ടിൽ പൂവാലശല്യം രൂക്ഷമായി.
മതമേലധ്യക്ഷന്മാരും മനഃശാസ്ത്രജ്ഞന്മാരും നിയമപാലകന്മാരും
രാഷ്ട്രീയനേതാക്കന്മാരും സാംസ്കാരികകോവിദന്മാരും
ശല്യം നിയന്ത്രിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു.

അവസാനം ഒരനുഗ്രഹംപോലെ അത് അവതരിച്ചു.

ഏത്?

സാക്ഷാൽ കൊറോണമൂർത്തി!

മൂർത്തി എന്ത് ചെയ്തു?

സംഹാരവിളംബരദിനം തൊട്ടേ,മൂർത്തി പൂവാലകൾക്ക് വലിയ ഞെരുക്കം സമ്മാനിച്ചു. ക്രമേണ ഭൂമിയിൽ അവർക്കു പൂവും വാലും വാളും വളവും കിട്ടാതായി. അവർ കഷ്ടത്തിലായി. അവരുടെ വംശം മുടിഞ്ഞു.

പൊട്ടിത്തെറിച്ചതിനു എന്ത് പറ്റി?

വഴി പിഴച്ച ആ സന്തതിമാത്രം ആകാശത്തേക്ക് …….!

ഹെന്ത്! ആ പാപി ഉയർന്ന് പുണ്യവാളനായെന്നോ?

ഒരിക്കലുമില്ല. പരേച്ഛയാൽ ചാലിതമായ ഒരു ഡ്രോൺകണക്കെ അവൻ ശപിക്കപ്പെട്ടിരിക്കുന്നു – വട്ടം ചുറ്റാൻ; കുളങ്ങൾക്കുമീതെ, തോടുകൾക്കുമീതെ, പുഴക്കടവുകൾക്കുമീതെ, കടൽത്തീരങ്ങൾക്കുമീതെ!

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസ്ത്രൈണം (ഭാഗം രണ്ട്)
Next articleകുഞ്ചിരി 8
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here