ക്രയവിക്രയം

 

 

1

വിൽക്കപ്പെടുവോളം
ഞാൻ ഒന്നുമായിരുന്നില്ല
നീ വന്ന് എന്നെ വിലയ്ക്ക്
വാങ്ങിയപ്പോഴാണ്
ഞാൻ എല്ലാമായി തീർന്നത്
നിന്റെ സ്പർശത്തിൽ
എന്റെ അമൂല്യത എനിക്ക്
മനസ്സിലായി
ഇനി ഒരു പ്രാർത്ഥനയേ ഉള്ളു
എന്നെ മറ്റൊരാൾക്ക് കൈമാറരുതേ
എന്നെ തെരുവിൽ ഉപേക്ഷിക്കരുതേ

2

ചിലർ വാങ്ങുന്നത്
മറിച്ച് വിൽക്കാനാണ്
ചിലർ വിൽക്കുന്നത്
കട കാലിയാക്കാനാണ്

3

വിലങ്ങുകളുടെയും
ചങ്ങലകളുടെയും തെരുവിൽ
ഞാൻ സ്വാതന്ത്ര്യം വാങ്ങിച്ചു
മൈൽക്കുറ്റിയില്ലാത്ത
സ്നേഹപാതയിൽ
ഞാൻ ഉല്ലാസഭരിതനായി നടന്നു
സ്ഥലവും കാലവും വിനീതമായി
ഒഴിഞ്ഞു മാറി – വെറും
ഒരു തെണ്ടിയായ എനിക്ക് വേണ്ടി

4

രക്തത്തിന്റെയും
വിയർപ്പിന്റെയും വില
എല്ലാവർക്കുമറിയാം
സ്നേഹത്തിന്റെ വില
ആരറിയുന്നു

സൗജന്യമായി കിട്ടുന്നതു മൂലം
സ്നേഹത്തിന്റെ യഥാർത്ഥ വില
ആർക്കുമറിയില്ല –
ദൈവത്തിനു പോലും

5

വാർദ്ധക്യം വിറ്റ് തുലച്ച്
ശൈശവം വാങ്ങിച്ചു
ശൈശവം വിറ്റ് തുലച്ച്
ഒരു ശവപ്പെട്ടി വാങ്ങിച്ചു
ശവപ്പെട്ടിക്കുള്ളിൽ
ടൈംബോംബും മാലപ്പടക്കവും
പൂക്കുറ്റിയും നിറച്ചു –
നിസ്സംഗമായ അവസാനത്തെ
പൊട്ടിച്ചിരിയ്ക്കു വേണ്ടി

6

നാവൂരി മഴ കൈ മാറി
ആകാശം സ്വന്തമാക്കി
നാനൂറ് കമ്മൽ പൂവുകൾ

പത്ത് ശതമാനം റിബേറ്റിൽ
അഞ്ച് മിന്നാമിനുങ്ങുകളെ വിറ്റ്
ഭൂമി ആരാമത്തിലെത്തിച്ചു
അഞ്ഞൂറ് നക്ഷത്രങ്ങളെ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു
Next article‘ട്രാവൻകൂർ ലിമിറ്റഡ്’ ജനുവരി ഒന്നിന് അരങ്ങേറും
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here