മായുന്ന ആഘോഷങ്ങൾ

 

 

വന്നീടും വിഷുപക്ഷി ഇനിയും പൂക്കും കൊന്ന
വരുമോ നൈര്‍മ്മല്യത്തിന്‍ പഴയ വിഷുക്കാലം
ആതിര വിഷുത്തിരുവോണത്തിനാഹ്ളാദവും
മധുരകാലങ്ങളും പടികളിറങ്ങിയോ ?

കുഞ്ഞുങ്ങള്‍ ചോദിക്കയാണെന്താണോണമമ്മേ..
ആതിരയെന്നാലതു പാതിരാവാണോ?
വാസരം പിറക്കുമ്പോളെന്നെനീ വിളിയ്ക്കല്ലേ
പുലരും നേരത്തെന്തു സുഖമാണുറങ്ങുവാന്‍

സ്മൃതിതന്‍ ചെപ്പിലെത്ര പൊന്‍കണി പ്രഭാതങ്ങള്‍
ആതിര വിഷുവോണമാര്‍ദ്രമാം തുമ്പപ്പൂക്കള്‍
വര്‍ണ്ണവിസ്മയം തീര്‍ക്കുമ്മോഹമാം വിഷുരാത്രി
സ്വര്‍ണ്ണനൂല്‍ തൂങ്ങും കണിക്കൊന്നതന്‍ പൂക്കാവടി

വിഷുവിന്‍ത്തലേന്നാളിലുത്സവമാണു ഹൃത്തില്‍
വാങ്ങീടും പൂത്തിരിയെത്രയോ പടക്കങ്ങള്‍
ഓണത്തിന്‍ നാളിലുള്ളിലാനന്ദപ്പെരുമഴ പൂവട്ടിനിറയ്ക്കുവാന്‍
പൂക്കളമൊരുക്കുവാന്‍

ആതിരരാവില്‍ മങ്ക ആതിരപ്പാട്ടുപാടും
പാതിരാപ്പൂക്കള്‍ ചൂടിയൂഞ്ഞാലിലാടും മന്ദം
ആര്‍ദ്രമാം നിലാവുപോലരികെ ചഞ്ചലാക്ഷി
താംബൂലം ചവച്ചൊന്നു മന്ദമായ് കടാക്ഷിക്കും

ഓര്‍മ്മയിലോണം തിരുവാതിര വിഷുക്കണി
ആഹ്ളാദനൃത്തമാടിയെത്രയോ കടന്നുപോയ്
ഓണമോയിന്നോയെന്ന് ? നാളെയോ മറ്റന്നാളോ
ആതിരയെന്നുവന്നു , വിഷുവും കഴിഞ്ഞെന്നോ ?

നിശ്ചയമില്ലാമൊന്നുമാഘോഷമില്ലാ വെറും-
കാഴ്ചയായ് മാറി കാലം മാറ്റുന്നുവെല്ലാം തന്നെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English