ബിഎഡ്ഡിന് പഠിക്കുമ്പോഴാണ് സംസ്കൃതസർവ്വകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്ക് വിനോദയാത്ര പോകാൻ അവസരം ലഭിച്ചത്. വിദ്യാർഥികളായത് കൊണ്ട് ട്രെയിനിൽ പകുതി ചാർജ്ജ് മതി[ഞാനുൾപ്പെടെ ചിലരൊക്കെ വിവാഹിതരും കുട്ടികളുള്ള കുട്ടികളുമായിരുന്നുവെന്നത് വേറെ കാര്യം.] ഞങ്ങളുടെ മലയാളം അധ്യാപനായ ബാലകൃഷ്ണൻ കണ്ടമ്പേത്തിന്റെ പരിചയവും സൗഹൃദങ്ങളും ദൽഹി യാത്രയിൽ ഞങ്ങൾക്ക് വളരെ പ്രയോജനപ്രദമായി.അതു കൊണ്ട് വസന്ത് വിഹാറിലെ ചിൻമയാസ്കൂളിൽ സൗജന്യമായി താമസവും കുറഞ്ഞ നിരക്കിൽ താമസവും തരപ്പെട്ടു.
ട്രെയിനിൽ പാട്ടും തമാശയും ബഹളവുമായി സമയം പോയത് അറിഞ്ഞില്ല.എങ്കിലും ആന്ധ്രയിലെ കൊടും ചൂടിലൂടെ കടന്നു പോയപ്പോൾ സമയം പോകാൻ വളരെ പ്രയാസപ്പെട്ടു.ഡൽഹിയിലെത്തിയപ്പോൾ ഒരു വിധം സമാധാനമായി.സഫദർ ജംഗ്ഷൻ മസ്ജിദിൽ നിന്നാണ് ഞങ്ങളുടെ ദൽഹി സന്ദർശനം സമാരംഭിച്ചത്.മുഗൾ ശിൽപകലയുടെ അവസാന മാതൃകയായ ഹുമയൂൺ ടോമ്പ്,റെഡ് ഫോർട്ട്,ലാഹോർ ഗേറ്റ്,ലാൽകിയ..തുടങ്ങി ചരിത്രത്തിൽ പഠിച്ചിട്ടുള്ള പലതും നേരിൽ കാണാൻ അവസരം ലഭിച്ചപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം.
നെഹ്രുവിന്റെ സമാധിസ്ഥലമായ ശാന്തിവനത്തിൽ നിന്നും തുടിക്കുന്ന ഓർമ്മകൾ ബാക്കി നിർത്തി സമാധിസ്ഥലങ്ങളിലൂടെയുള്ള യാത്ര മനസ്സിൽ ഓർമ്മകളുണർത്തി. ശാന്തിവനത്തിന് പുറകിലായി സഞ്`ജയ് സമാധി,അതിനടുത്തായി ഇന്ദിരാ ഗാന്ധിയുടെ സ്മരണകളുമായി ‘’ശക്തി സ്ഥൽ’’,രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം ‘’വീർഭൂമി’’ എന്നിവ സന്ദർശിച്ച ശേഷമാണ് മഹാത്മജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തിയത്. രജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി ജീവൻ സമർപ്പിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു നിമിഷം മൗനമായി നിന്നു.
പിന്നെ ലോട്ടസ് ടെമ്പിളിലേക്കാണ് പോയത്.തണുത്ത നിശബ്ദത നിറഞ്ഞു നിൽക്കുന്ന താമരയുടെ ആകൃതിയിൽ പണിതിരിക്കുന്ന ബഹായികളുടെ ആരാധന കേന്ദ്രത്തിന്റെ നിർമ്മിതി അത്ഭുതത്തോടെ നോക്കിക്കണ്ടു.അകത്ത് പല ഭാഗങ്ങളിലായി ബഹായി സൂക്തങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. ചരിത്രത്തിന്റെ അത്ഭുത സ്മാരകങ്ങളായി നിൽക്കുന്ന കുത്തബ് മീനാറും അതിനടുത്ത് തന്നെ അപൂർണ്ണമായി നിൽക്കുന്ന അലൈ മീനാറും..കുത്തബ് മീനാറിനെ വെല്ലുന്ന ഒരു സ്മാരകം നിർമ്മിക്കാനുള്ള ആഗ്രഹത്തോടെ അലാവുദ്ദീൻ ഖിൽജിയാണ് അലയ് മീനാർ നിർമ്മിക്കാൻ തുടങ്ങിയത്.പക്ഷേ,പണി തീരും മുൻപ് അലാവുദ്ദീൻ ഖിൽജി മരിച്ചതിനാൽ അലൈമിനാർ ഇന്നും ഒരു അപൂർണ്ണ സ്വപ്നത്തിന്റെ ബാക്കിപത്രമായി സന്ദർശകരെ ആകർഷിച്ച് നിൽക്കുന്നു.
ഇന്ദിരാ ഗാന്ധി താമസിച്ചിരുന്ന വീട് സന്ദർശിച്ചപ്പോൾ മനസിൽ എവിടെയോ നൊമ്പരം നിറയുന്നത് പോലെ.മകളുടെ വിവാഹത്തിന് പിതാവ് നെഹ്രു നെയ്ത് കൊടുത്ത സാരി മുതൽ അവസാനമായി ധരിച്ചിരുന്ന വെടിയുണ്ടകളേറ്റ് പലയിടത്തും ദ്വാരങ്ങൾ വീണ സാരി വരെ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ദിരാജി ജയിലിൽ വെച്ച് ഉപയോഗിച്ചിരുന്ന വസ്തുക്കൾ, ചെരിപ്പ്,കണ്ണട,പലപ്പോഴായി വന്ന പത്ര വാർത്തകൾ..ആ ഹാളിലെ ഓരോ മുറിയിലും ഇന്ദിരാ ഗാന്ധി നിറഞ്ഞു നിൽക്കുന്നു..അതിനടുത്ത മുറി മകൻ രാജീവ് ഉപയോഗിച്ചിരുന്നതാണ്. പൈലറ്റായിരുന്നപ്പൊഴും പ്രധാനമന്ത്രി ആയിരുപ്പോഴുമുള്ള വിവിധ ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായിരുന്ന രാജീവ് ഗാന്ധി പലപ്പോഴായി എടുത്ത ചിത്രങ്ങളും പ്രർശിപ്പിച്ചിട്ടുണ്ട്. ശ്രീപെരുമ്പത്തൂരിൽ വെച്ച് കൊല്ലപ്പെടുമ്പോൾ ധരിച്ചിരുന്ന കുർത്തയും പൈജാമയും ഷൂവും കരിഞ്ഞ നിലയിൽ അവിടെ കാണാം.ഇന്ദിരയുടെയും രാജീവിന്റെയും ഓർമ്മകളിലൂടെ നടന്നു പോകുമ്പോൾ അവർക്ക് നേരിടേണ്ടി വന്ന ദുര്യോഗമോർത്ത് ഒരു നിമിഷം നമ്മുടെ കണ്ണുകൾ ഈറനാകാതിരിക്കില്ല.
പിന്നീട് ബിർള ടെമ്പിൾ,നാഷനൽ സയൻസ് സെന്റർ,ഇന്ത്യാ ഗേറ്റ്,നാഷനൽ സുവോളജിക്കൽ പാർക്ക്, പുരാണഖില..തുടങ്ങി പ്രധാനപ്പെട്ട പല സ്ഥലങ്ങളും സന്ദർശിച്ചു.
കേരള ഹൗസിലെ കേരളീയ ഭക്ഷണവുമാസ്വദിച്ച് പാർലമെന്റ് നടപടികൾ വീക്ഷിക്കാനായിരുന്നു പിന്നത്തെ യാത്ര. അതി കർശനമായ പരിശോധനകൾക്ക് ശേഷം അകത്തു കയറി.സന്ദർശക ഗാലറിയിലിരുന്ന് അനങ്ങുകയോ സംസാരിക്കുകയോ ചെയ്താൽ ഉടൻ സെക്യൂരിറ്റിക്കാർ ഓടി വരും. ഇത്ര കഠിനമായ നിയന്ത്രണങ്ങൾ സന്ദർശകർക്ക്ഏർപ്പെടുത്തിയിരിക്കുന്ന ഇവിടെ ചിലപ്പോൾ ജനപ്രതിനിധികൾ കാണിച്ചുകൂട്ടുന്ന പ്രകടനങ്ങൾ കൂടി നിയന്ത്രിക്കാൻ ഒരു സംവിധാനമുണ്ടായിരുന്നെങ്കിലെന്ന് അവിടെ അനങ്ങാതെയിരിക്കുമ്പോൾ ആലോചിച്ചു പോയി.ഹൃശികേശിലെ ആശ്രമ സന്ദർശനം അവിസ്മരണീയമായിരുന്നു. ഏറ്റവും സന്തോഷം ഞങ്ങളുടെ മലയാളം അധ്യാപകനായ ബാലകൃഷ്ണൻ സാറിനായിരുന്നു. അവിടെ കുറെനാൾ അന്തേവാസിയായി അദ്ദേഹം താമസിച്ചിരുന്നു. ആശ്രമത്തിൽ നിന്നാൽ ഗംഗയുടെ ഭംഗി നന്നായി ആസ്വദിക്കാം. ആശ്രമാധിപൻ ഗുരുപരാനന്ദജിയുടെ ലളിതമായ പ്രസംഗവും ഹൃദ്യമായ ആതിഥ്യവും ഒരിക്കലും മറക്കാൻ കഴിയില്ല.സ്വാമി ദയാനന്ദ ആശ്രമത്തിൽ നിന്നും ‘’രാമൺ ജൂല..ലക്ഷ്മൺ ജൂല’’ മേൽപ്പാലങ്ങൾ കാണാനായി പോയപ്പോൾ ആലിപ്പഴം പൊഴിയുന്ന മഴയും നേരിൽ കാണാനായി.വലിയ ശബ്ദത്തോടെ താഴേക്ക് വീഴുന്ന മഞ്ഞുകഷണങ്ങൾ ഞങ്ങൾ കൈകളിൽ വാരിയെടുത്തു.പിന്നെ ഹരിദ്വാറിലെത്തിയപ്പോൾ നേരം വൈകി.ക്ഷേത്രത്തിന് മുന്നിലൂടെ കഥകൾ പറഞ്ഞൊഴുകുന്ന ഗംഗയിൽ ഭക്തർ ആരതിയർപ്പിക്കുന്നതും കണ്ട് കമ്പിളിയും മറ്റും വിൽക്കുന്ന കടകൾക്ക് മുന്നിലൂടെ ഒരോട്ട പ്രദക്ഷിണവും നടത്തി മടങ്ങുമ്പോൾ സമയം ഒത്തിരി വൈകിയിരുന്നു.
ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കുമൊക്കെ സമയക്കുറവ് മൂലം ബസ്സിലിരുന്ന് ഒരോട്ട പ്രദക്ഷിണത്തിലൂടെ കാണാനേ കഴിഞ്ഞുള്ളു.എൻ. സി. ആർ. റ്റി. ഇ, ദൽഹി ജുമാ മസ്ജിദ് തുടങ്ങിയവയൊക്കെ വിശദമായി തന്നെ കണ്ടു.ഗോതമ്പു മണികൾ എറിഞ്ഞു കൊടുക്കുമ്പോൾ പറന്നു വരുന്ന വെള്ള പ്രാവുകൾ ജുമാ മസ്ജിദിന് മുന്നിലെ മനോഹര കാഴ്ചയാണ്.അവിടെയുള്ള മാർക്കറ്റിൽ ഒരു ചെറിയ ഷോപ്പിംഗിനും ഇതിനിടയിൽ സമയം കണ്ടെത്തി. പ്രശസ്ത ഷോപ്പിംഗ് കേന്ദ്രമായ ചാന്ദിനി ചൗക്ക്,സരോജിനി നഗർ എന്നിവിടങ്ങളിൽ ഒന്നോടി പോയി വരാനേ കഴിഞ്ഞുള്ളു.പ്രശസ്തമായ പാലിഗാ ബസാറിലാണ് വിശാലമായ ഷോപ്പിംഗിന് അവസരം കിട്ടിയത്.എവിടെ നോക്കിയാലും ഒരേ പോലെയിരിക്കുന്ന,പുറത്തേക്കിറങ്ങാനുള്ള വഴിയറിയാതെ കറങ്ങിപ്പോകുന്ന വ്യത്യസ്തമായ ഒരു ഷോപ്പിംഗ് സെന്റർ..
ഈ യാത്രയിലെ ഏറ്റവുംപ്രധാനപ്പെട്ടത് താജ്മഹൽ സന്ദർശനം തന്നെയായിരുന്നു. യമുനാ തീരത്തെ ശാന്തസുന്ദരതയിൽ അനശ്വരസ്നേഹത്തിന്റെ ഓർമ്മകളുമായി അടുത്തടുത്തുറങ്ങുന്ന ഷാജഹാൻ ചക്രവർത്തിയുടെയും മുംതാസിന്റെയും ഓർമ്മകളിൽ മുഴുകി ഒരു നിമിഷം നിന്നു.അവസാന കാലത്ത് തൊട്ടടുത്ത ആഗ്രാ കോട്ടയിൽ തടവിൽ കിടന്ന് താൻ നിർമ്മിച്ച സ്വപ്ന സൗധം ദൂരെ നിന്ന് കണ്ട് മരിക്കേണ്ട ദുർഗതിയായിരുന്നുവല്ലോ ഷാജഹാൻ ചക്രവർത്തിയുടെതെന്ന് ഓർത്തപ്പോൾ ഒരു നിമിഷം സങ്കടം നിറഞ്ഞു.
സമയക്കുറവ് കാരണം കൃഷ്ണന്റെ ജന്മസ്ഥലമായ മഥുര സന്ദർശനം ഉപേക്ഷിക്കേണ്ടി വന്നു.യാത്രകൾ നൽകിയ അനുഭൂതിയുമായി തിരിച്ചു വന്നപ്പോൾ താമസിക്കുന്ന സ്ഥലത്തിന് മുന്നിൽ കച്ചവടം നടത്തുന്ന ഭായി ചോദിച്ചു,’’എങ്ങനെയുണ്ട് ഭായ് ആഗ്രയും താജ്മഹലും? ‘’ ആദ്യം അവിടെയാണ് അയാൾ താമസിച്ചിരുന്നത്.പിന്നെയാണ് ദൽഹിയുടെ തിരക്കുകളിലേക്ക് ചേക്കേറിയത്.മറ്റൊന്ന് കൂടി പറയാതെ വയ്യ,അയാളുടെ ചായയുടെ രുചി മറ്റെങ്ങു നിന്നും കിട്ടിയിട്ടില്ല. ദൽഹിയിലെയും ഹരിയാനയിലെയും ചായയുടെ ടേസ്റ്റ് എടുത്തു പറയേണ്ടതാണ്.ചില കടകളിൽ ചെറിയ മൺപാത്രങ്ങളിലാണ് ചായ തരിക.കുടിച്ച ശേഷം അത് ഉടച്ചു കളയുന്നു.സന്ദർശനങ്ങളൊക്കെ കഴിഞ്ഞ് പോകാനുള്ള ദിവസമായപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ദു:ഖം..
ഇനിയും പല സ്ഥലങ്ങളും കാണാൻ കിടക്കുന്നു.കണ്ടവ തന്നെ മുഴുവൻ കണ്ടില്ല.പരിചയപ്പെട്ട കുറെ നല്ല മനുഷ്യർ,താമസിക്കുന്ന ചിൻമയാ സ്കൂളിന്റെ അധിപനും തൃശൂർ സ്വദേശിയുമായ സ്വാമിജിയുടെ സാന്നിധ്യത്തിൽ തലേ ദിവസം വൈകിട്ട് ഞങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ഞാനും സുഹൃത്ത് ജോസഫും ചേർന്ന് ട്രെയിനിൽ പല പ്രാവശ്യം പാടിയ’’പൊന്നിനാൽ പൂ മേനി മിന്നി..’’ എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ട് പാടി സ്വാമികൾ താളം പിടിച്ചത് ഇപ്പോഴും ഓർമ്മയിലുണ്ട്. പിറ്റേന്ന് രാവിലെ ഒരു സ്പെഷ്യൽ അസംബ്ളിയും നടത്തി.സ്വാമിജിയും സ്കൂളിലെ പ്രധാന അധ്യാപകരും ഞങ്ങളുടെ അധ്യാപകരും സംസാരിച്ചു.പ്രിയപ്പെട്ട തലസ്ഥാനത്തോടും ഭായിയോടും വിട പറഞ്ഞ് വീണ്ടും ട്രെയിനിലേക്ക്.. ഭായിയോട് യാത്ര പറഞ്ഞപ്പോൾ പറഞ്ഞു,ഇനി എപ്പോഴെങ്കിലും ദൽഹിയിൽ വരാനിടയായാൽ ആദ്യം ഇവിടെ വന്ന് ഒരു ചായ കുടിച്ചിട്ടേ പോകൂ..അത്രമേൽ ആ ചായ പ്രിയപ്പെട്ടതായി തീർന്നിരുന്നു. ചരിത്രമുറങ്ങുന്ന ദൽഹിയോട് യാത്ര പറഞ്ഞ് വീണ്ടും ട്രെയിനിലേക്ക്.പാട്ടും ബഹളങ്ങളുമായി വീണ്ടും യാത്ര തുടർന്നപ്പോൾ പതിയെ ദു:ഖം അകന്നു തുടങ്ങി.ഇങ്ങോട്ടുള്ള യാത്രയ്ക്കിടയിൽ കള്ളൻമാർ കയറി ഞങ്ങളുടെ ബോഗിയിൽ പ്രശ്നമുണ്ടാക്കിയതിനാൽ അങ്ങോട്ട് വളരെ ശ്രദ്ധിച്ചായിരുന്നു യാത്ര.പ്രത്യേകിച്ചും കൂടെയുള്ളത് കൂടുതൽ വിദ്യാർഥിനികൾ ആയിരുന്നതിനാൽ..ദീർഘദൂര ട്രെയിൻ യാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾ ഇതിനിടയിൽ കുറച്ചെങ്കിലും അറിയാൻ കഴിഞ്ഞു.
എറണാകുളത്തെത്തിയപ്പോൾ യാത്രയക്കാൻ വന്ന പല സുഹൃത്തുക്കളും സ്വീകരിക്കാനും വന്നിരുന്നു.പക്ഷേ അവരുടെ മുഖങ്ങളിൽ അത്ര സന്തോഷമൊന്നും കണ്ടില്ല.പിന്നീടാണ് അതിന്റെ കാര്യം മനസ്സിലായത്. തലേ ദിവസം ഞങ്ങളുടെ സഹപാഠിയായ ഹരിയുടെ അച്ഛൻ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു,ഹരി ചെന്ന് ഒപ്പിട്ടാലേ പോസ്റ്റുമാർട്ടം നടത്താൻ കഴിയൂ.എ.എസ്.ഐ.ആയിരുന്ന അദ്ദേഹത്തിന്റെ വേർപാട് അപ്രതീക്ഷിതമായ ആഘാതമായി. പലപ്പോഴും ഹരിയുടെ വീട്ടിൽ പോയപ്പോൾ പരിചയപ്പെടാനും സംസാരിക്കാനും കഴിഞ്ഞിട്ടുള്ളതിനാൽ പ്രത്യേകിച്ചും..ഇതൊന്നുമറിയാതെ ഞങ്ങൾ ട്രെയിനിൽ പാട്ടും ബഹളവുമായിരുന്നല്ലോ എന്നോർത്ത് കുറ്റബോധം തോന്നി.മൊബൈലൊന്നും പ്രചാരത്തിൽ വരാത്ത കാലമായതിനാൽ വിവരമറിയാൻ ഒരു മാർഗ്ഗവുമുണ്ടായിരുന്നില്ല.അങ്ങനെ വിനോദയാത്രയുടെ അവസാനം ശോക മൂകമായി.കന്യാകുമാരി മുതൽ കാസർകോഡ് വരെയുള്ള വിദ്യാർഥികൾ..എത്രയും വേഗം വീട്ടിലെത്താൻ ആഗ്രഹിച്ചവർ.. എല്ലാവരും ഹരിയുടെ വീട്ടിലേക്ക് തിരിച്ചു.വൈകുന്നേരം അന്ത്യകർമ്മങ്ങൾ കഴിഞ്ഞാണ് എല്ലാവരും പോയത്.കോമഡിയിൽ തുടങ്ങി ട്രാജഡിയിൽ അവസാനിച്ച ഡെൽഹി യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല.
Click this button or press Ctrl+G to toggle between Malayalam and English