തേക്കിൻ തടിപോലുറച്ചവൻ മാനുഷ്യൻ
ഇന്നിതാ നടുകടലേൽ നിലവിളിച്ചു.
വന്നൊരു വ്യാധിയെ ശ്രദ്ധിച്ചതില്ലവൻ
ശ്രദ്ധിപ്പൂ മരണത്തിനാനിമിഷം.
നിലയില്ലാ വെള്ളത്തിൽ മുങ്ങുന്ന നിന്നെ ഞാൻ
രക്ഷിക്കാം സോദരാ മാസ്ക്ക് വെയ്പ്പൂ.
കൈയ്യേൽ പിടിപ്പാതെ കയറെ പിടിപ്പൂ
രണ്ടടി മാറി ഞാൻ നിന്നു കൊള്ളാം.
മതമല്ല കുലമല്ല തൊഴിലല്ല സോദരാ
ഇവയൊക്കെ തച്ചുനാം തകർത്തതല്ലേ.
വ്യാധിക്ക് മതമില്ല കുലമില്ല തൊഴിലില്ല
മരണമൊന്നൊന്നു നീയോർത്തു നോക്കൂ.
മകളില്ല മകനില്ല മനമില്ല സോദരാ
ഒരു നോക്കുപോൽ കാൺമാതെ പോയിടേണം.
ശാഠ്യം വെടിഞ്ഞൊപ്പം പോരുക മാനുഷ്യാ
മാമരക്കൊമ്പ് ഞാൻ മുറിച്ചിടട്ടെ.
ക്ഷമിക്കേണം സോദരാ നാടൊന്നു കാണണം
ആർത്തൊന്നു തുപ്പണം പോയ് വരട്ടെ.
ഈ വിളിക്കേട്ടു നീ പൊട്ടി കരയേണ്ട
തേക്കൂപോൽ മുറ്റാണെ മെൻഹൃദയം.
ഓർക്കുന്നു മിത്രയും വാക്കുകൾ മിന്നിതാ-
തേടുന്നു നിൻ കുഴി മാടത്തെ ഞാൻ.
വെയ്ക്കുന്നീ മണമുള്ള പൂക്കളെ ഞാൻ
നില്ക്കുന്നീ നിറമുള്ള മാസ്ക്കും വെച്ച്.