വകയിൽ എന്റെ ഒരു അമ്മാവനാണ് ദൈവം!
വിഷുവിനു കൈനീട്ടം തരും. ഓണത്തിന് കോടിയെടുത്തു തരും.
ചെറുകുന്നത്തമ്മയുടെ ഉത്സവത്തിനു വട്ടപ്പന്തലിൽ തോളത്തിരുത്തി കൊമ്പനാനകളുടെ എഴുന്നള്ളത്ത് കാട്ടിത്തരും.
ഞാൻ മുതിർന്നപ്പോൾ, സ്വന്തം കാലിൽ നിൽക്കാറായപ്പോൾ
ഒരു ദിവസം അമ്മാവനെ കാണാതായി. എന്നെ വൈകാരികമായി നടുക്കിയ ഒരു ആകസ്മിക സംഭവമായിരുന്നു അത്. നന്നേ ചെറുപ്പത്തിലേ അച്ഛനമ്മമാരെ നഷ്ടപെട്ട എനിക്ക് ആ തീരോധാനം ഒരു രണ്ടാം അനാഥത്വം സമ്മാനിക്കുകയായിരുന്നു.
പലരും പലതും പറഞ്ഞു:
“അയാക്ക് ണ്ടപ്പാ പൊള്ളാച്ചീല് ബേറൊരു സെറ്റപ്പ്. ഏതോ ഒരു തമിഴത്തീല് മൂന്ന് അണ്ണാച്ചിക്കുട്ട്യോള് !”
“നമ്പ്യാര് ഹരിദ്വാറിൽ സംന്യസിക്കാൻ പോയതാവും. മൂപ്പർ വെടി വെച്ച് വീഴ്ത്താത്ത എന്തെകിലും ഈ നാട്ടിൽ ബാക്കീണ്ടാ. കടവാതിൽ, കുയിൽ, കൊക്ക്, മെരു, പന്നി, മുള്ളൻപന്നി, നീർനായ. ഗംഗേല് പോയി ഒരു മുതലയെപ്പോലെ മുങ്ങി കുളിച്ചാലും അയാൾ ചെയ്ത പാപൊന്നും ഇജമ്മം തീരാൻ പോണില്ല.”
“പുള്ളിക്കാരന്റെ ചിട്ടിക്കമ്പനി പൊളിഞ്ഞില്ലേ. കുറി വിളിച്ചെടുക്കാത്ത വരിക്കാർക്ക് ഇനി എന്തോന്ന് എടുത്തു കൊടുക്കും. അവരെ പേടിച്ചിട്ട് മുങ്ങ്യതാരിക്കും കള്ള ബഡുക്കൂസ് !”
അമ്മായി അതൊന്നും വിശ്വസിച്ചതില്ല.
“ഒറപ്പാ, ഇന്നല്ലെങ്കിൽ നാളെ മടങ്ങിവരും. വരുമെന്ന് രാമൻ ഗുരുക്കൾ രാശി നോക്കി പറഞ്ഞതാ. ഓറ് ന്റെ മടീല് കിടന്നേ മരിക്കൂ.”
അമ്മായിയെയോ രാമഗുരുവിനേയോ ഞാനെന്തിനു അവിശ്വസിക്കണം. ഞാനും ക്ഷമയോടെ കാത്തിരിക്കയായിരുന്നു വകയിൽ ഒരു ദൈവമായ എന്റെ പൊന്നമ്മാവനെ.
പിന്നീട് ഒരിക്കൽ ഒരു പാതിരാ സ്വപ്നത്തിലൂടെയാണ് ദൈവം എന്നോട് സ്ഥിരീകരിക്കുന്നത്. മോനെ, നിന്റെ അമ്മാവൻ ഇനി
മടങ്ങി വരില്ല. തുലാ മാസം ഒന്നാം വെള്ളിയാഴ്ച മൂവന്തിക്ക് വളപട്ടണം പാലത്തിൽനിന്നു ചാടി അഴീക്കലിലും അടിയാതെ നേരെ അറബിക്കടലിലേക്ക് ഒഴുകിപ്പോയ ആൾ സംശയിക്കേണ്ട നിന്റെ അമ്മാവണ് തന്നെ.
സ്വപ്നത്തിൽ ദൈവം അമ്മാവനായി വന്നതാണോ അതോ അമ്മാവൻ ദൈവക്കരുവായി തിരിച്ചു വന്നതാണോ ? പുലരുവോളം പുകഞ്ഞു ആലോചിച്ചുവെങ്കിലും എനിക്ക് ഒരു ഉത്തരം കിട്ടിയില്ല . ജീവിതത്തിലെ സന്നിഗ്ദ്ധതയ്ക്കു വഴങ്ങുകയല്ലാതെ എന്റെ മുന്നിൽ മറ്റൊരു വഴി ഉണ്ടായിരുന്നില്ല.
അമ്മാവനെ ചതിച്ചു ജീവിക്കാൻ തുടങ്ങിയ അമ്മായിയോട് ആ വിവരം പറഞ്ഞാലോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. പക്ഷെ എന്ത് കൊണ്ടോ
അതിനുള്ള ധൈര്യം എനിക്കുണ്ടായില്ല. ആ തീരോധാനരഹസ്യം എന്നിൽ നിന്ന് ഒരിക്കലും വെളിയിലേക്കു കടക്കരുത്.. ഞാൻ മരിക്കുമ്പോൾ അതും എന്നോടൊപ്പം മരിക്കട്ടെ.
Click this button or press Ctrl+G to toggle between Malayalam and English