ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാൾ ഉൾക്കടിലിൽ തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള സമുദ്ര ഭാഗത്ത് നാളെയോട് കൂടി ഒരു ന്യൂനമർദം (low pressure) രൂപപ്പെടാനും അടുത്ത 36 മണിക്കൂറിൽ അതൊരു തീവ്ര ന്യൂനമർദമായി (depression) പരിണമിക്കാനുമുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നു. ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള ഈ ന്യൂനമർദം തമിഴ്നാട് തീരത്ത് നാശം വിതക്കാനുള്ള സാധ്യതയുണ്ട്. ഏപ്രിൽ 30 നോട് കൂടി തമിഴ്നാട് തീരത്ത് പതിക്കാൻ സാധ്യതയുള്ള സിസ്റ്റം കേരളത്തിലും കർണാടക തീരത്തും ശക്തമായ മഴ നൽകാനിടയുണ്ട്.
ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ കേരളത്തിൽ പലയിടത്തും ശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നു എന്ന പശ്ചാത്തലത്തിൽ
ഈ ന്യുനമര്ദത്തിന്റെ പ്രഭാവത്തിൽ 26-4-2019 മുതല് കേരളത്തിൽ ശക്തമായ് കാറ്റ് (മണിക്കൂറില് 30-40 കിമി മുതല് ചില സമയങ്ങളിൽ 50 കിമി വരെ വേഗത്തില്) വീശുവാൻ സാധ്യത ഉണ്ട്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുത്
കേരളത്തിൽ ചില സ്ഥലങ്ങളിൽ 2019 ഏപ്രിൽ 29ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും 29 /04 /2019 ന് എർണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം (ശക്തമായ മഴ),എന്നി ജില്ലകളിൽ മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മഴ പ്രവചനം സൂചിപ്പിക്കുന്നു.
പൊതുജനങ്ങൾക്കുള്ള അറിയിപ്പ്
1.എർണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നി ജില്ലകളിൽ ഉരുള്പൊട്ടല് സാധ്യത ഉള്ളതിനാല് രാത്രി സമയത്ത് (7 pm to 7 am) മലയോരമേഘലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണമെന്നു പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു
2. മലയോര മേഘലയിലെ റോഡുകള്ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്പൊട്ടലും ഉണ്ടാകുവാന് സാധ്യതയുണ്ട് എന്നതിനാല് ഇത്തരം ചാലുകളുടെ അരികില് വാഹനങ്ങള് നിർത്തരുത് .
3.മലയോര മേഘലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
4.കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
5 . ഒരു കാരണവശാലും നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത്
6 . പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കൽ ഒഴിവാക്കുക.
7. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിലൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക
8. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.
ഈ കിറ്റില് ഉണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):
– ടോർച്ച്
– റേഡിയോ
– 1 L വെള്ളം
– ORS ഒരു പാക്കറ്റ്
– അത്യാവശ്യം വേണ്ടുന്ന മരുന്ന്
– മുറിവിന് പുരട്ടാവുന്ന മരുന്ന്
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
– 100 ഗ്രാം കപ്പലണ്ടി
– 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
– ബിസ്ക്കറ്റോ റസ്ക്കോ പോലുള്ള Dry Snacks
– ചെറിയ ഒരു കത്തി
– 10 ക്ലോറിന് ടാബ്ലെറ്റ്
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചില് ഇടാവുന്ന ബാറ്ററി
– ബാറ്ററിയും, കാൾ പ്ലാനും ചാർജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോണ്
– തീപ്പെട്ടിയോ ലൈറ്ററോ
– അത്യാവശ്യം കുറച്ച് പണം
9.പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുക.
10.ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്കുക.
11.ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര് MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz
12 . ജില്ലാ എമര്ജന്സി ഓപ്പറേഷന്സ് സെന്റര് നമ്പരുകള് 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേര്ക്കുക
13 . പഞ്ചായത്ത് അധികാരികളുടെ ഫോണ് നമ്പര് കയ്യില് സൂക്ഷിക്കുക.
14.വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.
15 . വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.