കർഫ്യൂ

 

8582ebc4963b91b20542c8b6fa03e8cb
ത ണുത്തു വിറച്ചു കിടക്കുന്ന താഴ്വാരങ്ങളിലൂടെ അകലേയ്ക്ക് സുൽത്താനയുടെ കണ്ണുകൾ നീണ്ടു.കനത്ത തണുപ്പിനൊപ്പം കടുത്ത ഭീതിയുംഅവളുടെ സിരകളിലേക്ക് ഇരച്ചു കയറി.അകത്തേക്ക് അടിച്ചു കയറുന്ന ശീതക്കാറ്റിനെ പ്രതിരോധിക്കാൻ വലിച്ചിട്ടിരുന്ന ജനൽ കർട്ടൻ മെല്ലെ നീക്കി നോക്കി.അഹമ്മദോ മക്ബൂലോ വരുന്നുണ്ടോ?എത്ര ദിവസമായി ഇങ്ങനെ പ്രതീക്ഷയോടെ നോക്കാൻ തുടങ്ങിയിട്ട്. താഴ്വരയിൽ വീണ്ടും വെടിയൊച്ച മുഴങ്ങാൻ തുടങ്ങിയ നാളുകളിൽ അവരെ കാണാതായതാണ്. എന്നും തനിക്കും ബാപ്പയ്ക്കും തുണയായിരുന്ന ഇളയ സഹോദരങ്ങൾ..
വീട്ടിലെ സാധനങ്ങളൊക്കെ തീർന്നിരിക്കുന്നു.ഓരോന്നും തീരുമ്പോൾ മക്ബൂലോ അഹമ്മദോ ആണ് എത്തിച്ചിരുന്നത്.ദാൽ തടാകത്തിൽ വിനോദസഞ്ചാരികളെയും കൊണ്ട് കറങ്ങുമ്പോൾ കിട്ടുന്ന നാമമാത്രമായ വരുമാനം കൊണ്ടാണ് അവർ കുടുംബം പുലർത്തിയിരുന്നത്.പ്രായമായ ബാപ്പയും വയ്യാതെ വീട്ടിലിരിക്കുന്നു.തങ്ങളുടെ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയ ഉമ്മയുടെ ഓർമ്മകൾ ആപ്പിൾ പോലെ മധുരം നൽകി ഇന്നും കൂട്ടിനുണ്ട്.
ദാലിലെ സുവർണ്ണകാലങ്ങൾ നിലയ്ക്കാത്ത ചുമയ്ക്കിടയിലും ബാപ്പ ഓർത്തെടുത്ത് പറയും.മക്കളുടെ കാലമായപ്പോഴേക്ക് ആപ്പിളിനും കുങ്കുമത്തിനുമൊപ്പം വെടിയൊച്ചയ്ക്കും പ്രശസ്തമായി നാട്.വല്ലപ്പോഴും വരുന്ന ചുരുക്കം സഞ്ചാരികൾ മാത്രമായി.ഏറ്റുമുടലുകൾ ശക്തമായതോടെ അതും ഇല്ലാതായ സ്ഥിതിയാണ്.ആരെയൊക്കെയോ ശപിക്കുന്ന ബാപ്പയുടെ ശബ്ദം അകത്തു നിന്നു കേട്ടു.’’നീ ഇനിയും കടയിൽ പോയില്ലേ?’’—ബാപ്പയുടെ ഹുക്കയിൽ നിറയ്ക്കുന്ന പുകയിലയും തീർന്നിരിക്കുന്നു.എങ്ങനെ കടയിൽ പോകാനാണ്.കർഫ്യൂവിൽ പട്ടാളം മാത്രം ഇളവനുവദിച്ചാൽ പോര,പുറത്തിറങ്ങാൻ തീവ്രവാദികളുടെ അനുവാദവും വേണം.
നാളുകൾ എത്രയായി ഇതു തുടങ്ങിയിട്ട്.ജവാൻമാരുടെയും നാട്ടുകാരുടെയുമടക്കം എത്ര ജീവനുകളാണ് നഷ്ടമാകുന്നത്.തീവ്രവാദികൾ അതിനിടയിലെവിടെയോ ഇരുന്ന് ചിരിക്കുന്നു.എന്തിനു വേണ്ടിയാണിതെല്ലാമെന്ന് മാത്രം ഇതുവരെ അവൾക്ക് മനസ്സിലായിട്ടില്ല.കണ്ണീർ പുരണ്ട് നീണ്ടു കിടങ്ങുന്ന കുങ്കുമപ്പാടങ്ങളിൽ.. ചോരപുരണ്ടു ചുവന്ന ആപ്പിൾ തോട്ടങ്ങളിൽ ..കണ്ണുകൾ , കണ്ണീരിനിടയിലൂടെ നീണ്ടുപോകുമ്പോൾ ഇടയിലെവിടെയോ തന്റെ സഹോദരങ്ങളുടെ കാലടിയൊച്ചയ്ക്ക് സുൽത്താന കാതോർത്തു.
’’യാ റബ്ബുൽ ആലമീൻ,ഒന്നു പുറത്തിറങ്ങാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ..’’—മനസ്സുരുകി അവൾ പ്രാർഥിച്ചു.അകലെ അപ്പോഴും അശാന്തിയുടെ പുകയുയർത്തി വെടിയൊച്ച മുഴങ്ങി.അവയ്ക്ക് വെന്ത മാംസത്തിന്റെ ഗന്ധമായിരുന്നു കുങ്കുമത്തിന് കണ്ണീരിന്റെയും ആപ്പിളിന് കരിഞ്ഞ കരളിന്റെയും ചുവയായിരുന്നു..

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleദീര്‍ഘനിശ്വാസം
Next articleകൊല്ലപ്പാട്ടി ദയ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English