കുരിശ്

 

 

ഇതെന്റെ ചോരയാൽ കഴുകുന്നു , ഞാനെൻ
ഹൃദന്തമിതിലായ് കൊരുത്തുവയ്ക്കുന്നു.
ഇതിന്നു ഭീതിക്കലങ്കാരമാകാം,
ഇതിന്നു നീതിക്കൊരപവാദമാകാം.
ഇതെന്റെ രക്തം നനച്ചു തുടച്ചെൻ ,
ജനത്തിനായ്ക്കൊണ്ടു ഞാനേകിടുന്നു.

ഇതങ്ങു നാളേയ്ക്കൊരാശ്രയമാകും ,
ഇതങ്ങു ശാന്തിതൻ അടയാളമാകും .
മരിച്ചുയിർക്കുന്ന മാനവസ്നേഹം
നിനച്ചു ലോകമുൾപ്പുളകങ്ങൾ ചൂടും .
അതിന്നു ഞാനിതാ എന്നെ നൽകുന്നു ,
അതിന്നു ഞാനെന്റെ ഉയിരു നൽകുന്നു.
വരുന്ന കാലങ്ങൾ ഓർത്തങ്ങിരിക്കാൻ
വരണ്ടുപോകുമീ സ്നേഹപ്രവാഹം,
നിറച്ചുവയ്ക്കുന്നു ഞാനീ,ക്കുരിശിൽ
നിറഞ്ഞൊഴുകുന്നൊ,രാത്മപ്രകാശം .

ഇതിന്റെ ദീപ്തി,യകമിഴികൾ തെളിയ്ക്കേ
അകന്നു പോകുന്നൊരനുജനെ തേടും .
(കുരുടനങ്ങനെ കാണാൻ തുടങ്ങും.)
അവന്റെ രോദനം കാതിൽ പതിയ്ക്കും.
(ബധിരനായവൻ കേൾക്കാൻ തുടങ്ങും.)
അവന്നു കരുതലായ് ശബ്ദമങ്ങുയരും .
(മൂകനായവൻ മൊഴിയുതിർത്തീടും.)
വ്യർത്ഥശാസ്ത്രങ്ങൾ താനെ വിട്ടൊഴിയും .
(രോഗിയായവൻ സ്വാന്തനമറിയും.)
അനുജനായങ്ങു തെരുവിൽ ഇറങ്ങും.
(മരിച്ച മർത്ത്യൻ ഉയർത്തെഴുന്നേൽക്കും.)

ഇതെന്റെ വാക്കാ,ണിതെന്റെ വാഗ്ദാനം
അതിന്നു തെളിവിന്റെ നിണമാർന്ന കുരിശും.
തരുന്നു നിങ്ങളിതു സ്വീകരിച്ചാലും
നിറഞ്ഞ സ്നേഹത്തിൻ നിത്യപ്രതീകം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here