നാടോടിക്കവി

 

താങ്കള്‍ വിസിറ്റിംഗ് കാര്‍ഡിന് ചോദിക്കുന്നു
ഒരു കവിയെന്തിനത് കരുതണം, സുഹൃത്തേ?
മുതുകിൽ സ്വന്തം കുടിലും വഹിച്ചു മരുഭൂമികൾ
താണ്ടുന്ന ഒരു സഞ്ചാരിയല്ലേ അവൻ!

പ്രപഞ്ചദാഹമുളളവനെ ഒരൊറ്റ മേല്‍വിലാസത്തില്‍ ഒതുക്കാമോ
സ്രഷ്ടാവിന്റെ സ്വന്തം മൊബൈലില്‍ വിളിച്ചാല്‍
അവനെ കിട്ടാതിരിക്കുമോ

എങ്കിലും പുലരിയില്‍ കാണാം ഒരു പുഴക്കരയില്‍
വിടരുന്ന മൊട്ടുകളോടും പാടുന്ന നാരായണക്കിളിയോടും
ഉദിച്ചുയരുന്ന സൂര്യനോടും പുള്ളിക്കാരനെന്തോ പറയാനുണ്ട്
അല്ലെങ്കി‌ല്‍ അവരില്‍നിന്നു അവനേതോ
നിഗൂഢസന്ദേശം കൈപ്പററാനുണ്ട്
വികാരങ്ങളുടെ വയറിളക്കമല്ല അവനു കവിത
ദുരൂഹചിന്തകളുടെ മലബന്ധമല്ല അവനു കവിത
കാല്പനികമായ ഗൃഹാതുരത്വത്തിന്റെ പുനരാവർത്തിയുമല്ല
അവനു കവിത.

പഠിപ്പ് കെട്ട ആ വൈഖരീദാസന്‍ പകല്‍ നീളെ
ഒരു വായനശാലയിലായിരിക്കും;
ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും
വിശ്വ സാഹിത്യങ്ങളുടെയും ഇടയില്‍!
അവന്‍ വൃത്തങ്ങളുടെ നിഷേധി
താളങ്ങളുടെ കാമുകന്‍
മൂകർക്കുവേണ്ടി ചലിക്കുന്ന നാക്ക്
ചൂഷിതർക്കുവേണ്ടി പൊരുതുന്ന ഉടവാൾ
ദുഖാർത്തർക്കുവേണ്ടി അവന്റെ തോൾസഞ്ചിയിൽ എപ്പോഴും കാണും
ഇഴയടുപ്പംകൊണ്ടു കനം പേറാത്ത സൂര്യവാങ്മയത്തിന്റെ കൽക്കം.

വൈകീട്ട് അവന്റെ കാല്‍പ്പാടുകള്‍ തേടിയാല്‍
നിങ്ങള്ക്ക് ഒരു വീഞ്ഞുകടയിലെത്താം
രക്തത്തില്‍ വീന്ഞോഴുകുമ്പോള്‍
വീഞ്ഞിനെക്കാള്‍ ലഹരിയുള്ള ഗാനങ്ങള്‍……
എങ്കിലും അവന്‍ പാടാത്ത ഗാനത്തിനത്രെ
ഏറെ മാസ്മരികത !

രാത്രി അവന് നക്ഷത്രങ്ങളുടെ നര്‍ത്തനശാല
രാവേറെച്ചെല്ലുവോളം
മുല്ലപ്പൂക്കളുടെ മദഗന്ധത്തിനും
മണിച്ചിലന്‍കകളുടെ കിലുക്കത്തിനുമിടയില്‍
അവന്‍ നഷ്ടപ്പെട്ട ഒരു
വാക്കു തേടുകയായിരിക്കും
ഒരു വരിയെഴുതാന്‍ അവന്‍
പതിനായിരം വരി വായിക്കുന്നു
ഒരു നഗരത്തെക്കുറിച്ചു എഴുതാന്‍ നൂറു നഗരം സന്ദര്‍ശിക്കുന്നു
ഒരു തുള്ളി കണ്ണീരിനെക്കുറിച്ച് കുറിക്കാന്
സ്വയം ഒരു കണ്ണീര്ക്കടലില്‍ ആഴ്നിറങ്ങുന്നു

മഴക്കാലത്ത് പെരുമഴയോടൊപ്പം
അവന്‍ തിമിര്‍ക്കുന്നു
മഞ്ഞുകാലത്ത് അവന്‍
മൂടല്‍മഞ്ഞ് പുതക്കുന്നു
അവന്റെ ഋതുപരിഗണനയില്‍
വസന്തത്തിനുശേഷവും
വസന്തത്തിന്റെ ഇടി മുഴങ്ങുന്നു
വേനലില്‍ പകയും രോഷവും നിന്ദയും
നിസ്സംഗതയും നിരാകരണവും
അവന് തപം ചെയ്യാനുള്ള പഞ്ചാഗ്നികളത്രേ!

എഴുത്തച്ഛന്റെ എഴുത്താണിത്തുന്‍പത്ത്
തറച്ചുവെച്ച കര്‍ക്കിടക രാവുകളില്‍
നിഷാദതാളത്തില്‍ വാല്മീകി
അവനുവേണ്ടി നീട്ടിച്ചൊല്ലുന്നത്
ചിതല്പ്പുററില്‍നിന്നു പവിഴം
വിളയിക്കാനുള്ള സൗരമന്ത്രങ്ങൾ!

അവന്റെ ജീവിതയാത്ര സത്യത്തിലേക്കുള്ള ഒരു സ്വപ്നാടനമോ
അതോ സ്വപ്നത്തിലേക്കുള്ള ഒരു സത്യാടനമോ?
പറയൂ, സുഹൃത്തേ, പറയൂ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസഫ്രഗൻ മെത്രാപോലിത്ത പദവിയിലേക്ക് തിയോഡോഷ്യസ് മെത്രാച്ചൻ
Next articleമനുഷ്യരും ദൈവവും കുറെ കഥയെഴുത്തുകാരും
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English