കവിയും,നോവലിസ്റ്റുമായ എൻ.പ്രഭാകരൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കാളിയെഴുത്ത് എന്ന കഥയെപ്പറ്റി വിവാദങ്ങൾ ഏറെ ഉയർന്നിരുന്നു.കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ നിശിതമായി പരിഹസിക്കുന്ന കഥ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് എന്ന നിലയിൽ നവമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയർന്നിരുന്നു. ഈ വിഷയത്തെക്കുറിച്ച് സച്ചിദാനന്ദൻ എഴുതിയ കുറിപ്പ് വായിക്കാം:
‘എന്‍. പ്രഭാകരന്റെ വിവാദമുയര്‍ത്തിയ കഥ ഇന്നേ വായിക്കാന്‍ കഴിഞ്ഞുള്ളൂ. ‘കളിയെഴുത്തി’ന്റെ ഒരു സൌന്ദര്യാത്മകമായ വിലയിരുത്തലിനു ഇവിടെ മുതിരുന്നില്ല. എന്നാല്‍ അത് ഒരു കഥയാണെന്ന്, ഫാന്റസി ആണെന്ന്, വിമര്‍ശകര്‍ മറന്നത് പോലെ തോന്നി. അല്ല അതിനെ ഒരുറിപ്പോര്‍ട്ട് ആയോ അഭിപ്രായപ്രകടനമായോ വായിക്കണമെങ്കില്‍ ആണ്‍മേധാവിത്തത്തിന്റെ വിമര്‍ശനമായോ കേരളത്തില്‍ കുറെക്കാലമായി തുടര്‍ച്ചയായി നടപ്പിലാക്കപ്പെട്ട വിദ്യാഭ്യാസപരിഷ്കരണങ്ങളുടെ ശരി-തെറ്റുകള്‍ പരിശോധിക്കാനുള്ള അവസരമായോ ഒക്കെ വായിക്കാവുന്നതേയുള്ളൂ.എന്തു കൊണ്ടാണ് ഒരു ഭ്രമാത്മകാഖ്യാനം ചിലരെ അത് തങ്ങള്‍ക്കെതിരായ വിമര്‍ശനം ആണെന്ന പോലെ സമനില തെറ്റി കൊലവിളി നടത്തുവോളം അരക്ഷിതരാക്കുന്നത്? നമ്മുടെ സ്കൂള്‍ അധ്യാപകരില്‍ വന്‍ ഭൂരിപക്ഷം ആത്മാര്‍ഥതയുള്ളവരാണെന്നു ആര്‍ക്കാണ്അ അറിയാത്തത്? സമകാലീന സമൂഹത്തില്‍ വ്യാപകമായ അസഹിഷ്ണുതയുടെ പൊതുസംസ്കാരം നമ്മെയും പിടി കൂടുകയാണോ?വിമര്‍ശിക്കണമെങ്കില്‍ പ്രഭാകരന്‍ തന്നെ വിദ്യാഭ്യാസസംബന്ധമായി എഴുതിയിട്ടുള്ള ലേഖനത്തെ യുക്തിസഹമായി നിരൂപണം ചെയ്യുകയല്ലേ കൂടുതല്‍ ശരി?’
Home പുഴ മാഗസിന്