സുന്ദരകാണ്ഡം (തുടര്‍ച്ച)

അമൃത സമവചനമിതി പവനതനയോദിത-
മത്യന്തരോഷേന കേട്ടു ദശാനനന്‍
നയനമിരുപതിലുമഥ കനല്‍ ചിതറുമാറുടന്‍
നന്നായുരുട്ടി മിഴിച്ചു ചൊല്ലീടിനാന്‍:
‘തിലസദൃശ്യമിവനെയിനി വെട്ടിനുറുക്കുവിന്‍
ധിക്കാരമിത്ര കണ്ടീല മറ്റാര്‍ക്കുമേ,
മമ നികുടഭുവി വടിവൊടൊപ്പമിരുന്നു മാം
മറ്റൊരു ജന്തുക്കളിങ്ങനെ ചൊല്ലുമോ?
ഭയവുമൊരു വിനയവുമീവന്നു കാണ്‍മാനില്ല
പാപിയായൊരു ദുഷ്ടാന്മാ ശാനിവന്‍
കഥയ മമ കഥയ മമ രാമനെന്നൊരു ചൊല്‍
കാനനവാസി സുഗ്രീവനെന്നാരെടോ!
അവരെയുമന്തരം ജാനകി തന്നെയു-
മത്യന്തദുഷ്ടനാം നിന്നെയും കൊല്ലുവന്‍’
ദശവദനവചനമിതി കേട്ടു കോപം പൂണ്ടു
ദന്തം കടിച്ചു കപീന്ദ്രനും ചൊല്ലിനാന്‍:
‘നിനവു തവ മനസി പെരുതെത്രയും നന്നു നീ
നിന്നോടെതിരൊരു നൂറുനൂറായിരം
രജനിചരകുലപതികളായ് ഞെളിഞ്ഞുള്ളൊരു
രാവണന്മാരൊരുമിച്ചെതിര്‍ത്തീടിലും
നീയതുമിതു മമ ചെറുവിരല്‍ക്കു പോരാ പിന്നെ
നീയെന്തു ചെയ്യുന്നിതെന്നോടു കശ്മല!’
പവനസുതവചനമിതി കേട്ടു ദശാസ്യനും
പാര്‍ശ്വസ്ഥിതന്മാരോടാശു ചൊല്ലീടിനാന്‍:
‘ ഇവിടെ നിശിചരരൊരുവരായുധപാണിയാ-
യില്ലയോ കള്ളനെക്കൊല്ലുവാന്‍ ചൊല്ലുവിന്‍’
അതുപൊഴുതിലൊരുവനവനോടടുത്തീടനാ
നപ്പോള്‍ വിഭീഷണന്‍ ചൊല്ലിനാന്‍ മെല്ലവേ:
‘അരുതരുത് ദുരിതമിതു ദൂതനെക്കൊല്ലുകെ
ന്നാര്‍ക്കെടുത്തു നൃപന്മാര്‍ക്കു ചൊല്ലീടുവിന്‍
ഇവനെ വയമിവിടെ വിവരവോടു കൊന്നീടിനാ-
ലെങ്ങിനെയങ്ങറിയുന്നിതു രാഘവന്‍?
അതിനു പിനരിവനൊരടയാളമുണ്ടാക്കി നാ-
മങ്ങയയ്‌ക്കേണമതല്ലോ നൃപോചിതം’
ഇതി സദസി ദശവദന സഹജവചനേന താ-
നെങ്കിലതങ്ങിനെ ചെയ്‌കെന്നു ചൊല്ലീനരന്‍.

ലങ്കാ ദഹനം

‘വദനമപി കരചരണമല്ല ശൗര്യാസ്പദം
വാനരന്മാര്‍ക്കു വാല്‍മേല്‍ ശൗര്യമാകുന്നു.
വയമതിനു ഝടിതി വസനേന വാല്‍ വേഷ്ടിച്ചു
വഹ്നി കൊളുത്തിപ്പുരത്തിലെല്ലാടവും
രജനി ചരപരിവൃഢരെടുത്തു വാദ്യം കൊട്ടി
രാത്രിയില്‍ വന്നൊരു കള്ളനെന്നിങ്ങനെ
നിഖിലദിശി പലരുമിഹ കേള്‍ക്കുമാറുച്ചത്തില്‍
നീളേ വിളിച്ചു പറഞ്ഞു നടത്തുവിന്‍.
കലഹതകനവനറിക നിസ്‌തേജനെന്നു തന്‍-
കൂട്ടത്തില്‍ നിന്നു നീക്കീടും കപികുലം’
തിലരസഘൃതാദി സംസിക്തവസ്ത്രത്താല്‍
തീവ്രം തെരുതെരെച്ചുറ്റും ദശാന്തരേ
അതുലബലനചലതരമവിടെ മരുവീടിനാ-
നത്യായതസ്ഥൂലമായിതും വാല്‍ തദാ.
വാസനഗണമഖിലവുമൊടുങ്ങിച്ചമഞ്ഞിതു
വാലുമതീവ ശേഷിച്ചിതു പിന്നെയും
നിഖിലനിലയനനിഹിതപട്ടാംബരങ്ങളും
നീളെത്തിരിഞ്ഞു കണ്ട്വന്നു ചുറ്റീടിനാര്‍.
അതുമുടനൊടുങ്ങി വാല്‍ ശേഷിച്ച കണ്ടള-
വങ്ങുമിങ്ങും ചെന്നുകൊണ്ടുവന്നീടിനാര്‍.
തിലജഘൃതസുസ്‌നേഹ സംസിക്തവസ്ത്രങ്ങള്‍
ദിവ്യപാട്ടാംശുകജാലവും ചുറ്റിനാര്‍.
നികൃതി പെരുതിവനു വസനങ്ങളില്ലൊന്നിനി
സ്‌നേഹവുമെല്ലാമൊടുങ്ങീതശേഷവും.
അലമലമിതമലനിവനെത്രയും ദിവ്യനി-
താര്‍ക്കു തോന്നി വിനാശത്തിനെന്നാര്‍ ചിലര്‍.

Generated from archived content: ramayanam76.html Author: thunjathu_ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here