ഒരു കാട്ടാളസ്‌ത്രീയായിരുന്നു ശബരി. ശാപംമൂലമാണ് അവൾ കാട്ടാളസ്‌ത്രീ ആയത്. പണ്ടു ഗന്ധർവ്വസ്‌ത്രീയായിരുന്നു. ചിത്രകവചൻ എന്ന ഗന്ധർവ്വ രാജാവിന്റെ ഏക മകൾ മാലിനി.
മാലിനിയെ വിവാഹം കഴിച്ചത് വീതിഹോത്രൻ എന്ന ബ്രഹ്‌മജ്ഞാനിയാണ്. എങ്കിലും മാലിനിക്ക് ഒരു കിരാതനോടു രഹസ്യമായ അഭിനിവേശം തോന്നി. അതു മനസ്സിലാക്കിയ ഭാർത്താവ് അവളെ ശപിച്ചു.
“കാട്ടാളനെ പ്രണയിച്ച നീ ഒരു കാട്ടാളസ്‌ത്രീയായി ദീർഘകാലം കാട്ടിൽ കഴിയാൻ ഇടയാകട്ടെ.”
മാലിനി ഉടനെ ക്ഷമ ചോദിച്ചു. ശാപമോചനം യാചിച്ചു. അപ്പോൾ വീതിഹോത്രൻ പറഞ്ഞു.
“നിനക്കു മതംഗമുനിയുടെ ആശ്രിതയായി, ശ്രീരാമഭക്തയായി കഴിയാം. ഒടുവിൽ, വിഷ്‌ണുവിന്റെ അവതാരമായ ശ്രീരാമൻ നിന്നെ വന്നു കാണും. അപ്പോൾ നിനക്കു മോക്ഷവും ലഭിക്കും.
അങ്ങിനെ ഋശ്യമൂകാചലത്തിൽ ഒരു കാട്ടാളസ്‌ത്രീയായി മാലിനി ജന്മമെടുത്തു. അവിടെയാണ് മഹാനാനയ മതംഗമുനിയുടെ ആശ്രമം സ്‌ഥതിചെയ്യുന്നത്.
മുനിക്കുവേണ്ടി ഫലമൂലങ്ങൾ ചുമന്നു പോകുന്നവരുടെ ദേഹത്തിൽ ഒരിക്കൽ വിയർപ്പുതുള്ളികൾ ഇറ്റിവീണു. അവ ഉടനെ ചെടികളായി പൂക്കളെ വിടർത്തി. ഒരിക്കലും പൊഴിയാത്ത സുഗന്ധസൂനങ്ങൾ!
മറ്റൊരിക്കൽ ദുന്ദുഭി എന്ന അസുരനെ വാനരവീരനായ ബാലി അടിച്ചുകൊന്നു. അപ്പോൾ വളരെ അകലെയുള്ള മതംഗമുനിയുടെ കരത്തിൽ അസുര രക്തം തെറിച്ചുവീഴുകയുണ്ടായി. അതിൽ കുപിതനായ മുനി ബാലിയെ ശപിച്ചു.
”ഇനി എപ്പൊഴെങ്കിലും നീ ഋശ്യമൂകാചലത്തിൽ പ്രവേശിച്ചാൽ ആ നിമിഷം നിന്റെ തല പൊട്ടിത്തെറിച്ചു പോകട്ടെ.“
ഈ ശാപം ഉണ്ടായതിനാലാണ് ബാലിയെ ഭയന്ന് ഓടിയ സുഗ്രീവനും സംഘവും ഋശ്യമൂകാചലത്തിൽ താമസമാക്കിയത്. ബാലി അങ്ങോട്ടു വരില്ലല്ലോ.
മതംഗമുനിയുടെ മഹത്വം കേട്ടറിഞ്ഞ ശബരി, മടിച്ചുമടിച്ചാണെങ്കിലും അദ്ദേഹത്തിന്റെ അടുക്കലെത്തി അപേക്ഷിച്ച.
”ഒരു കാട്ടാളസ്‌ത്രീയാണ് ഞാൻ. അങ്ങയെ പരിചരിച്ചും ആശ്രമം വൃത്തിയായി സൂക്ഷിക്കാൻ സഹായിച്ചും ഇവിടെ കഴിയാൻ എന്നെ അനുവദിക്കണം.
ഉച്ചനിചത്വങ്ങളെ ജയിച്ചതായിരുന്നു മതംഗമുനിയുടെ മനസ്സ്. അദ്ദേഹം ശബരിക്ക് അഭയം നൽകാൻ ഒട്ടും മടിച്ചില്ല. അങ്ങനെ കഴിയവേ ഒരു നാൾ മതംഗമുനി ശബരിയെ അടുത്തുവിളിച്ചു പറഞ്ഞു.
“ഞാനും ശിഷ്യരും ഇഹലോകവാസം വെടിയുകയാണ്. നീ ഇവിടെ ശ്രീരാമനെ ധ്യാനിച്ചു തപസ്സ് തുടർന്നോളൂ. ഭഗവാൻ ഇപ്പോൾ ചിത്രകൂടാചലത്തിലുണ്ട്. വർഷങ്ങൾക്കുശേഷം സീതാന്വേഷണത്തിനു വരുന്ന അദ്ദേഹത്തെ നീ സൽക്കരിക്കണം. മാർഗ്ഗനിർദ്ദേശം നൽകണം. അതിനുള്ള ദിവ്യശക്തി നിനക്കുണ്ടാകും.”
പിന്നെ ശബരി ഒറ്റയ്‌ക്കായിരുന്നു ആശ്രമത്തിൽ ഭഗവന്നാമമയിരുന്നു നാവിൽ. ഭഗവദ്‌ദർശത്തിനുള്ള വെമ്പലായിരുന്നു മനസ്സിൽ.
ഒടുവിൽ, ശ്രീരാമലക്ഷ്‌മണന്മാർ ശബരിയുടെ ആശ്രമത്തിൽ എത്തി. അവൾ വിശിഷ്‌ടഫലങ്ങൾ പറിച്ചുകൊണ്ടു വന്നു. ഭഗവാനെ ഒരിടത്തു കാൽകഴുകിച്ചിരുത്തിയിട്ടുണ്ട്.
പഴങ്ങളോരോന്നും ശബരി കടിച്ചുനോക്കി. പുളിയുണ്ടേ? അരുചിയുണ്ടോ? അങ്ങനെ തോന്നിയവ വലിച്ചെറിഞ്ഞു. രുചിയുള്ളതെന്നു കടിച്ചറിഞ്ഞ പഴങ്ങളുടെ ബാക്കി മാത്രമാണ് അവൾ തന്റെ സർവ്വസ്വവുമായ ഭഗവാനു നൽകിയത്. ഭഗവാനാകട്ടെ. അമൃതിനു തുല്യം ആ കാട്ടാളസ്‌ത്രീയുടെ ഉച്ഛിഷ്‌ടം കഴിക്കുകയും ചെയ്‌തു.
നിർമ്മലമായ ഭക്തിയോടെ ആര് എന്തു കൊടുത്താലും ഭഗവാന് ഇഷ്‌ടമാണ്. സ്‌ത്രീ-പുരുഷ-ജാതി ഭേദങ്ങളൊന്നും അവിടെ പ്രശ്‌നമല്ല.
ഒമ്പതു തരം ഭക്തിയെപ്പറ്റി ശ്രീരാമൻ ശബരിയോടു പറയുന്നുണ്ട് അവ ഇപ്രകാരമാണ്.
(1) സജ്‌ജനസംഗം, (2) ഭഗവൽകഥാകഥനം (3) ഭഗവൽഗുണകീർത്തനം, (4) ഭഗവൽ വാക്യാർത്ഥ വിവരണം (5) ഭഗവദംശമായ തിര്യക്കുകളെയും ഗുരുവാക്കൽ, (6) ഇന്ദ്രയങ്ങളെ അടക്കിയുള്ള ഭഗവൽപൂജ (7) മന്ത്രങ്ങളാലുള്ള ഉപാസന, (8) സർവ്വഭൂതാത്മാവിലും ഭഗവാനെ കാണൽ, (9) ഭഗവദ്‌തത്ത്വത്തെ സർവ്വദാ വിചാരിക്കൽ.
ഭഗവാനെ നേരിൽ കാണുവാനും, സ്വന്തം കൈകളാൽ ഊട്ടുവാനും ഭഗവാന്റെ മുഖത്തുനിന്ന് ഉപദേശം സ്വീകരിക്കാനും കഴിഞ്ഞ ശബരിയുടെ ഭക്തിപാരമ്യം എത്രയോ ഉയർന്നതാണ്. തന്റെ ഗുരുവായ മതംഗമുനിക്കും ശിഷ്യർക്കും ലഭിക്കാത്ത മഹാഭാഗ്യമാണ് അവരുടെ ആശ്രിതയും നീചജാതിക്കാരിയുമായ ശബരിക്കു ലഭിച്ചത്.
ശ്രീരാമൻ ചോദിച്ചതനുസരിച്ചു ശബരി പിന്നെ പറയുന്നു.
“സിതയെ കട്ടുകൊണ്ടുപോയതു രാവണനാണ്. ഞാൻ കണ്ടിരുന്നു. സീത ദുഃഖിതയായി ലങ്കയിൽ കഴിയുന്നുണ്ട്. അല്‌പം തെക്കോട്ടു ചെന്നാൽ, പമ്പാസരസ്സു കാണാം. അതിന്നപ്പുറം ഋശ്യമൂകാചലത്തിൽ അങ്ങു ചെല്ലണം. അവിടെ സുഗ്രീവനുമായി സഖ്യം ചെയ്‌താൽ സീതയെ കണ്ടെത്താനുള്ള വഴി തെളിയയും. എല്ലാം ശുഭമായി വരും.
ശ്രിരാമൻ കാൺകെ ശബരി അഗ്നി ജ്വലിപ്പിക്കുകയും അതിൽ ശരീരം ത്യജിക്കുകയും ചെയ്‌തു. അപ്പോൾ അവൾ പഴയ ഗന്ധർവ്വസ്‌ത്രീയായി, ശാപമുക്തുയായി, ദേവാലയത്തിലേയ്‌ക്ക് ഉയർന്നു.
Generated from archived content: sthree10.html Author: pi_sankaranarayanan