ഉദകനിധിനടുവിൽ മരുവും ത്രികൂടാദ്രിമേ-
ലുല്ലംഘിതോബ്‌ധൗ പവനാത്മജന്മനാ
ജനകനരപതിവരമകൾക്കും ദശാസ്യനും
ചെമ്മേ വിറച്ചിതു വാമഭാഗം തുലോം,
ജനകനരപതിദുഹിതൃവരനു ദക്ഷാംഗവും
ജാതനെന്നാകിൽ വരും സുഖം ദുഃഖവും.
തദനു കപികുലപതി കടന്നിതു ലങ്കയിൽ
താനതിസൂക്ഷ്‌മശരീരനായ് രാത്രിയിൽ.
ഉദിതരവികിരണരുചി പൂണ്ടോരു ലങ്കയി-
ലൊക്കെത്തിരഞ്ഞാനൊരേടമൊഴിയാതെ.
ദശവദനമണിനിലയമായിരിക്കും മമ
ദേവിയിരിപ്പേടമെന്നോർത്തു മാരുതി
കനകമണിനികരവിരചിതപുരിയിലെങ്ങുമേ
കാണാഞ്ഞു ലങ്കാവചനമോർത്തീടിനാൻ,
ഉടമയൊടുമസുരപുരി കനിവിനൊടു ചൊല്ലിയോ-
രുദ്യാനദേശേ തിരഞ്ഞു തുടങ്ങിനാൻ
ഉപവനവുമമൃതസമസലിലയുതവാപിയു-
മുത്തുംഗസൗധങ്ങളും ഗോപുരങ്ങളും
സഹജസുതസചിവബലപതികൾഭവനങ്ങളും
സൗവർണ്ണസാലദ്ധ്വജപതാകങ്ങളും
ദശവദനമണിഭവനശോഭ കാണുംവിധൗ
ദിക്‌പാലമന്ദിരം ധിക്കൃതമായ്‌വരും
കനകമണിചിരതഭവിനങ്ങളിലെങ്ങുമേ
കാണാഞ്ഞു പിന്നെയും നീളെ നോക്കും വിധൗ
കുസുമചയസുരഭിയൊടു പവനനതിഗൂഢമായ്
കൂടെത്തടഞ്ഞു കൂട്ടിക്കൊണ്ടുപോയുടൻ
ഉപവനവുമരുതതരുപ്രവരങ്ങളു-
മുന്നതമായുള്ള ശിംശപാവൃക്ഷവും
അതിനികടമഖിലജഗദീശ്വരിതന്നെയു-
മാശുഗനാശു കാട്ടിക്കൊടുത്തീടിനാൻ
മലിനതരചികരവസനം പൂണ്ടു ദീനയാ-
യൈമഥിലിതാൻ കൃശഗാത്രിയായെത്രയും
ഭയവിവശമവനിയിലുരുണ്ടും സദാ ഹൃദി
ഭർത്താവുതന്നെ നിനച്ചുനിനച്ചലം
നയനജലമനവരതമൊഴുകിയൊഴുകിപ്പതി-
നാമത്തെ രാമരാമേതി ജപിക്കയും
നിശിചരികൾനടുവിലഴലൊടു മരുവുമീശ്വരി
നിത്യസ്വരൂപിണിയെക്കണ്ടു മാരുതി.
വിടപിവരശിരസി നിബിഢച്ഛദാന്തർഗ്ഗതൻ
വിസ്‌മയം പൂണ്ടു മറഞ്ഞിരുന്നീടിനാൻ
ദിവസകരകുലപതി രഘുത്തമൻതന്നുടെ
ദേവിയാം സീതയെക്കണ്ടു കപിവരൻ
‘കമലമകളഖിലജഗദീശ്വരിതന്നുടൽ
കണ്ടേൻ കൃതാത്ഥേസ്‌മ്യഹം കൃതാർത്ഥോസ്‌മ്യഹം
ദിവസകരകുലപതിരഘുത്തമൻകാര്യവും
ദീനതയെന്നിയേ സാധിച്ചിതിന്നു ഞാൻ.
Generated from archived content: ramayanam61.html Author: ezhuthachan