ശ്രീരാമാവതാരം

ഗർഭവും പരിപൂർണ്ണമായ്‌ ചമഞ്ഞതുകാല-

മർഭകന്മാരും നാൽവർ പിറന്നാരുടനുടൻ.

ഉച്ചത്തിൽ പഞ്ചഗ്രഹം നില്‌ക്കുന്ന കാലത്തിങ്ക-

ലച്യുതനയോദ്ധ്യയിൽ കൗസല്യാത്മജനായാൻ.

നക്ഷത്രം പുനർവസു നവമിയല്ലോ തിഥി

നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി 580

കർക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ;

അർക്കനുമത്യുച്ചസ്ഥനു, ദയം കർക്കടകം;

അർക്കജൻ തുലാത്തിലും, ഭാർഗ്ഗവൻ മീനത്തിലും,

വക്രനുമുച്ചസ്ഥനായ്‌ മകരംരാശിതന്നിൽ

നില്‌ക്കുമ്പോളവതരിച്ചീടിനാൻ ജഗന്നാഥൻ

ദിക്കുകളൊക്കെ പ്രസാദിച്ചതു ദേവകളും.

പെറ്റിതു കൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ

പിറ്റേന്നാൾ സുമിത്രയും പെറ്റിതു പുത്രദ്വയം.

ഭഗവാൻ പരമാത്മാ മുകുന്ദൻ നാരായണൻ

ജഗദീശ്വരൻ ജന്മരഹിതൻ പത്മേക്ഷണൻ 590

ഭുവനേശ്വരൻ വിഷ്ണുതന്നുടെ ചിഹ്നത്തോടു-

മവതാരംചെയ്തപ്പോൾ കാണായീ കൗസല്യയ്‌ക്കും

സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം

സഹസ്രായുതമുദിച്ചുയരുന്നതുപോലെ

സഹസ്രപത്രോത്ഭവനാരദസനകാദി

സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും

വന്ദ്യമായിരിപ്പൊരു നിർമ്മലമകുടവും

സുന്ദരചികരവുമളകസുഷമയും

കാരുണ്യാമൃതരസസംപൂർണ്ണനയനവു-

മാരുണ്യാംബരപരിശോഭിതജഘനവും 600

ശംഖചക്രാബ്‌ജഗദാശോഭിതഭുജങ്ങളും

ശംഖസന്നിഭഗളരാജിതകൗസ്തുഭവും

ഭക്തവാത്സല്യം ഭക്തന്മാർക്കു കണ്ടറിവാനായ്‌

വ്യക്തമായിരിപ്പൊരു പാവനശ്രീവത്സവും

കുണ്ഡലമുക്താഹാരകാഞ്ചീനൂപുരമുഖ-

മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും

പണ്ടു ലോകങ്ങളെല്ലാമകന്ന പാദാബ്‌ജവും

കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തൊടും

മോക്ഷദനായ ജഗത്സാക്ഷിയാം പരമാത്മാ

സാക്ഷാൽ ശ്രീനാരാണൻതാനിതെന്നറിഞ്ഞപ്പോൾ 610

സുന്ദരഗാത്രിയായ കൗസല്യാദേവിതാനും

വന്ദിച്ചു തെരുതെരെ സ്തുതിച്ചുതുടങ്ങിനാൾ.

Generated from archived content: ramayanam6.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English