ലവണജലനിധി ശതയയോജനാവിസ്‌തൃതം
ലംഘിച്ചു ലങ്കയിൽ ചെല്ലുവാൻ മാരുതി
മനുജപരിവൃഢചരണനളിനയുഗളം മുദാ
മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം
കപിവരരൊടമിതബലസഹിതമുരചെയ്‌തിതുഃ
“കണ്ടുകൊൾവിൻ നിങ്ങളെങ്കിലെല്ലാവരും
മമ ജനകസദൃശനഹമതി ചപലമംഭരേ
മാനേന പോകുന്നിതാശരേശാലയേ
അജതനയതനയശരസമ മധികസാഹസാ-
ലദ്യൈവ പശ്യാമി രാമപത്നീമഹം.
അഖിലജഗദധിപനൊടു വിരവൊടറിയിപ്പനി-
ങ്ങദ്യ കൃതാർത്ഥനായേൻ കൃതാർത്ഥോസ്‌മ്യഹം
പ്രണതജനബഹുജനനമരണഹരനാമകം
പ്രാണപ്രയാണകാലേ നിരൂപിപ്പവൻ
ജനിമരണജലനിധിയെ വിരവൊടു കടക്കുമ-
ജ്ജന്മനാ കിം പുനസ്‌തസ്യ ദൂതോസ്‌മ്യഹം
തദനു മമ ഹൃദി സപദി രഘുപതിരനാരതം
തസ്യാംഗലീയവുമുണ്ടു ശിരസി മേ.
കിമപി നഹി ഭയമുദധി സപദി തരിതും നിങ്ങൾ
കീശപ്രവരേ ഖേദിയായേതുമേ.”
ഇതി പവനതനയനുരചെയ്‌തു വാലും നിജ-
മേറ്റമുയർത്തിപ്പരത്തിക്കരങ്ങളും
അതിവിപുലഗളതലവുമാർജ്ജവമാക്കിനി-
ന്നാകുഞ്ചിതാംഘ്രി യായൂർദ്ധ്വനയനനായ്
ദശവദനപുരിയിൽ നിജഹൃദയവുമുറപ്പിച്ചു
ദക്ഷിണദിക്കുമാലോക്യ ചാടീടിനാൻ.
Generated from archived content: ramayanam57.html Author: ezhuthachan